കൊച്ചി: കാന്‍സര്‍ സെന്ററിനോടുള്ള അവഗണനക്ക് പുതിയ സര്‍ക്കാരിന്റെ കാലത്തും മാറ്റമില്ല. ഇന്നലെ നടന്ന മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ഹാജരായില്ല. കാന്‍സര്‍ സെന്ററിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണമെന്ന് നേരത്തെ കമ്മീഷന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഒരു പ്രതിനിധി പോലും സംബന്ധിച്ചില്ല. സ്പെഷ്യല്‍ ഓഫീസറായ ആഷാ തോമസും സിറ്റിംഗില്‍ സംബന്ധിച്ചില്ല. ഇത് മൂന്നാം തവണയാണ് ഇവര്‍ കമ്മീഷന്റെ ഉത്തരവ് ധിക്കരിക്കുന്നത്.
ഇതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച മനുഷ്യവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി. കോശി ജൂലൈ 11ന് സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. കാന്‍സര്‍ സെന്ററിന്റെ ഭാഗമായി ഒപി തുടങ്ങണമെന്ന മുന്‍ നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും െ്രെപവറ്റ് സെക്രട്ടറിമാരെ ഇക്കാര്യം അറിയിക്കുമെന്നും ചെയര്മാന് പറഞ്ഞു.
തലസ്ഥാനമായ തിരുവനന്തപുരത്തു മാത്രം ആശുപത്രികള്‍ മതിയെന്ന ചിന്താഗതിയില്‍ പുതിയ സര്‍ക്കാര്‍ മാറ്റം വരുത്തുമെന്നു പ്രതീക്ഷിക്കുന്നതായി കമ്മീഷന് ചെയര്മാന് വ്യക്തമാക്കി. ഇന്നലെ പഴയതും പുതിയതുമായി 93 പരാതികളാണു കമ്മീഷന് മുമ്പാകെ ലഭിച്ചത്. ഇതില്‍ 28 എണ്ണം തീര്‍പ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: