ഭാരതത്തില്‍ അനാദികാലം മുതല്‍ നിലനിന്നുവരുന്ന ആദ്ധ്യാത്മിക സംസ്കാരം ആധുനികതയുടെ മറവില്‍ തച്ചുടയ്ക്കപ്പെടുന്നു. ലോകം മുഴുവന്‍ വെളിച്ചം വീശുവാന്‍ ശേഷിയുള്ള ഭാരത സംസ്കാരം- ലോകത്തിന് മുഴുവന്‍ സൗഖ്യം നേരുന്ന ഭാരത സംസ്കാരം- ഇന്ന് മതത്തിന്റെയും ജാതിയുടെയും പേരില്‍, രാഷ്ട്രീയ ചേരിതിരിവിന്റെ പേരില്‍ തമസ്ക്കരിക്കപ്പെടുകയാണ്.
വ്യാസവസിഷ്ഠവിശ്വാമിത്രാദികളും രാമകൃഷ്ണപരമഹംസവിവേകാനന്ദശീനാരായണഗുരുവും വരെയുള്ള ആദ്ധ്യാത്മിക ആചാര്യന്മാരും പകര്‍ന്നുതന്ന ആദ്ധ്യാത്മിക ചൈതന്യത്തിന്റെ ശ്രേഷ്ഠത പലപ്പോഴും നമ്മള് മനഃപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൂര്‍വ്വിക ആചാരാനുഷ്ഠാനത്തിന്റെ അന്തഃസത്ത മനസ്സിലാക്കാതെ അതിനെ പൊതുജനമദ്ധ്യത്തില്‍ കീറിമുറിക്കുന്നു. ശബരിമലയും ഗുരുവായൂരും പോലെയുള്ള നമ്മുടെ ആദ്ധ്യാത്മിക ചൈതന്യകേന്ദ്രങ്ങളെ ഇല്ലാതെയാക്കാന്‍ ശ്രമം തുടങ്ങിയിരിക്കുന്നു.
ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെയും ആചാര്യന്മാര്ക്കെതിരെയും ശബ്ദം ഉയര്‍ത്തിയാല്‍ ജനശ്രദ്ധ ആകര്‍ഷിക്കാം എന്ന വ്യര്‍ത്ഥമായ ചിന്തയാണ് ഇത്തരക്കാരെ നയിക്കുന്നത്. ന്യൂനപക്ഷ പ്രീണനത്തിനുവേണ്ടി ഭൂരിപക്ഷത്തെ അവഗണിക്കുന്ന സമീപനം സാമുദായികമായി അസന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനായാണ്. ഇത്തരം സമീപനം മാറേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.
ക്ഷേത്രം എന്നത് കേവലം ഒരു വ്യാപാര കേന്ദ്രമല്ല. മറിച്ച് ശ്രേഷ്ഠമായ ആദ്ധ്യാത്മിക സംസ്കാരത്തിന്റെ കലാശാലയാണ് എന്ന് തിരിച്ചറിയണം. ഓരോ ക്ഷേത്രത്തിനും അതിന്റേതായ പൂര്വ്വാചാരാനുഷ്ഠാനങ്ങള് ഉണ്ട്.
വ്യത്യസ്തമായ താന്ത്രിക പൂജാവിധികള്‍ ഉണ്ട്. അതിനെയൊക്കെ ആധുനികതയുടെയും സ്ത്രീ പുരുഷ സമത്വത്തിന്റെയും പേരുപറഞ്ഞ് തച്ചുടയ്ക്കാന്‍ ശ്രമിച്ചാല്‍ അത് ആത്മഹത്യാപരമായ സമീപനം ആയിരിക്കും എന്ന് ഓര്‍ക്കുക.
പാരമ്പര്യത്തിലും പൂര്‍വ്വാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്ന ഭൂരിപക്ഷ ജനസഞ്ചയം ഇവിടെ ഉണ്ട്. അവര്‍ ഒരുമിച്ചുനിന്ന് നേരിട്ടാല്‍ ഒരു നിമിഷംകൊണ്ട് തീരുന്നതാണ് ഈ വെല്ലുവിളികള്‍ എന്ന് അറിയുന്നത് നന്ന്. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഒരിക്കലും യോജിച്ച് നില്‍ക്കാത്ത ഈ ഭൂരിപക്ഷ ജനസഞ്ചയത്തെ ജാതിയും മതവും പറഞ്ഞ് കൂടുതല്‍ കൂടുതല്‍ അകറ്റുകയും ഈ അവസരം മറ്റുള്ളവര്‍ മുതലെടുക്കുകയുമാണ് ചെയ്യുന്നത്.
അവിടെയാണ് അഖിലകേരള തന്ത്രിമണ്ഡലം രൂപംകൊടുത്ത നയത്തിന്റെ പ്രാധാന്യം. ഹൈന്ദവ ഐക്യം തന്നെയാണ് തന്ത്രിമണ്ഡലത്തിന്റെ നയം. നമ്മുടെ സാംസ്കാരിക മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിക്കാതെയിരിക്കണമെങ്കില്‍ നമ്മള് ഒരുമിച്ച് നിന്നേ മതിയാകു. യോജിച്ചുനിന്ന് അര്‍ഹതയുള്ളത് പിടിച്ചുവാങ്ങിയാല്‍ മാത്രമേ ഇവിടെ നിലനില്‍പ്പുള്ളൂ. സ്കൂള്‍-കോളേജ് തലം മുതല്‍ സര്‍വ്വകലാശാലകള്‍വരെ ഈ വേര്‍തിരിവ് വളരെ വ്യക്തമായി നമുക്ക് ദര്‍ശിക്കാന്‍ കഴിയും. ജോലി, സാമ്പത്തികം, മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാംതന്നെ നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു.
അതെല്ലാം വിരലിലെണ്ണാവുന്ന ചില സമാമുദായിക ശക്തികള്‍ കൈയടക്കിവച്ചിരിക്കുകയാണ്. ഭൂരിപക്ഷത്തെ ചൂഷണം ചെയ്ത് ചിലര്‍മാത്രം ഔന്നത്യത്തിന്റെ പട്ടുമെത്തയില്‍ ശയിക്കുകയാണ്. ”ലോകാ സമസ്താ സുഖിനോ ഭവന്തു”എന്ന് ഉച്ചരിച്ച് ലോകത്തിനു മുഴുവന്‍ നല്ലതുവരണം എന്ന് പ്രാര്‍ത്ഥിച്ച് പഠിച്ച നമ്മള് നിസ്സംഗതയോടെയും നിസ്സഹായതയോടെയും ഇതെല്ലാം നിശബ്ദമായി കണ്ടുകൊണ്ടിരിക്കുകയാണ്. മാറണം, നമ്മള് മാറ്റത്തിന് വിധേയമാകണം. ആചാര്യന്മാര്ക്കെതിരെ ഉണ്ടാകുന്ന അക്രമത്തിനും അനീതിക്കുമെതിരെ ഒറ്റക്കെട്ടായി നിന്ന് ശബ്ദമുയര്‍ത്താന്‍ പഠിക്കേണ്ടിയിരിക്കുന്നു.
ആദ്ധ്യാത്മികതലത്തില്‍ വരുന്ന തലമുറയെ എങ്കിലും ആഴത്തില്‍ ചിന്തിക്കാന്‍ ശേഷിയുള്ളവരാക്കി മാറ്റണം. അതിനുവേണ്ടി അവരെ സുസജ്ജരാക്കാം. വേദപഠനം പോലുള്ള കാര്യങ്ങള്‍ സാര്‍വ്വത്രികമാക്കണം.
ഭൂരിപക്ഷത്തോടുള്ള ഈ അവഗണനയ്ക്കെതിരെ ശക്തമായി പ്രതിഷേധിക്കണം, പ്രതികരിക്കണം. ഇനി നമ്മള് പ്രതികരണശേഷി ഇല്ലാത്തവരായി പ്രവര്‍ത്തിച്ചാല്‍ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന് തിരിച്ചറിഞ്ഞ് അനീതിക്കും അക്രമത്തിനും അവഗണനയ്ക്കും എതിരെ ശ്രീകോവിലില്‍ നിന്ന് പുറത്തിറങ്ങി ഭരണസിരാകേന്ദ്രങ്ങളില്‍ ശബ്ദം ഉയര്‍ത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: