കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍വാഹനങ്ങള്‍ ഓടിക്കുന്നത് ദേശീയ ഹരിത ട്രിബ്യൂണല്‍ വിലക്കുകയുണ്ടായി.
പൊതുഗതാഗത, തദ്ദേശസ്ഥാപന വാഹനങ്ങള്‍ക്കല്ലാതെ 2000 സിസിക്കുമേലുള്ള ഡീസല്‍വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ഹരിത ട്രിബ്യൂണല്‍ വിലക്കിയിരുന്നു. ഉത്തരവ് ലംഘിച്ച് നിരത്തിലിറക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്താമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ വിധി ഹൈക്കോടതി ഭാഗികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. പൊതുസമൂഹത്തിന്റെയോ സര്‍ക്കാരിന്റെയോ വാഹന ഉടമകളുടെയോ വാദംകേള്‍ക്കാതെ പുറപ്പെടുവിച്ച ഈ വിധിപ്രകാരം 25 ശതമാനത്തോളം വാഹനങ്ങള്‍ നിരത്ത് വിടേണ്ട സാഹചര്യമുണ്ടാകും.
പൊതുഗതാഗതരംഗത്തും ചരക്കുഗതാഗതരംഗത്തും ഇത് കനത്ത പ്രത്യാഘാതങ്ങള്‍ക്കാണ് വഴിവെക്കുക. ദല്‍ഹിയില്‍ ഹരിത ട്രിബ്യൂണല്‍ നടപ്പാക്കിയ നിരോധനങ്ങള്‍ കേരളത്തില്‍ നടപ്പാക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വായുമലിനീകരണത്തിനും ഡീസല്‍ ഇന്ധനങ്ങള്‍ കാരണമാകും. ഇക്കാരണത്താലാണ് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ദല്‍ഹിയില്‍ വിലക്കേര്‍പ്പെടുത്തിയത്.
ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം നിരത്തിലിറക്കണമെന്നും ദല്‍ഹി സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു. പരിസ്ഥിതി സംരക്ഷിക്കണമെന്ന വിഷയത്തില്‍ ആര്‍ക്കും എതിര്‍പ്പില്ല. അന്തരീക്ഷ താപനില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്‍നിനോ പ്രതിഭാസം കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുകയും ചെയ്യുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നുമുണ്ട്.
എന്നാല്‍ ഹരിത ട്രിബ്യൂണലിന്റെ ഇപ്പോഴത്തെ വിധി കേരളത്തെ നിശ്ചലമാക്കും. കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഏറെയും 16 വര്‍ഷത്തിലധികം പഴക്കമുള്ളവയാണ്. ഇപ്പോള്‍തന്നെ ബസ്യാത്രകള്‍ കഠിനമാകുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഡീസല്വാഹനവിലക്ക് കടുത്ത വിഷമം സൃഷ്ടിക്കുകയും അതോടൊപ്പം സ്വകാര്യ ബസ് ഉടമകളെ പ്രതിസന്ധിയിലാക്കുകയും ചെയ്യും. അവരുടെ പ്രതിഷേധം ദൃശ്യമാധ്യമങ്ങളില്‍ക്കൂടി ഇതിനകം പ്രകടമായിക്കഴിഞ്ഞു.
കെഎസ്ആര്‍ടിസി ബസ്സുകള്‍ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലാണ്. അവയില്‍ നല്ലൊരുവിഭാഗം പഴയ ബസ്സുകളായതിനാല്‍ അവ മാറ്റുകയെന്നത് ഇപ്പോള്‍തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാരിന് വമ്പിച്ച ബാധ്യതയാകും. സ്വകാര്യബസ്സുകള്‍ക്കും ഈ വിധി പ്രശ്നമാകും. നൂറുകണക്കിന് സ്വകാര്യബസ്സുകളാണ് നിരത്തില്‍ ഓടുന്നത്.
കെഎസ്ആര്‍ടിസയുടെ 6000 ബസ്സുകളില്‍ പത്ത് ശതമാനവും 10 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്. ചരക്കുലോറികളില്‍ നല്ലൊരു ശതമാനത്തിനും 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ട്. ലോറികള്‍ നിരത്തൊഴിഞ്ഞാല്‍ കറിവേപ്പില മുതല്‍ അരിക്കുവരെ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് അത് ആഘാതംതന്നെയായിരിക്കും.
കേരളം പല കാര്യങ്ങളിലും സ്വയംപര്യാപ്തമല്ല. ഈ സാഹചര്യത്തിലാണ് ഹരിത ട്രിബ്യൂണല്‍ ഏതാണ്ട് ഏകപക്ഷീയമായി വാഹനങ്ങളെ വിലക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. ഉദ്ദേശം നല്ലതാണെങ്കിലും പ്രായോഗികതകൂടി കണക്കിലെടുത്തേ ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ പാടുള്ളൂ. ബസ്സുകളും ട്രക്കുകളും ലോറികളും നിരത്തൊഴിഞ്ഞാല്‍ അത് വ്യാപകമായ തൊഴില്‍നഷ്ടവും ഉണ്ടാക്കും. ഇപ്പോള്‍തന്നെ തൊഴിലില്ലായ്മ വന്പ്രശ്നമായിരിക്കുന്ന കേരളത്തില്‍ അന്തരീക്ഷമൊന്നുകൂടി വഷളാകും.
ഈ വിധിയുടെ അന്തഃസത്ത അംഗീകരിക്കുമ്പോഴും ഇത് കേരളത്തില്‍ പ്രായോഗികമല്ല എന്നാണ് പരിസ്ഥിതിവാദികള്‍ പോലും വിലയിരുത്തുന്നത്.
കേരളത്തില്‍ സിഎന്‍ജി ബസ്സുകള്‍ തുടങ്ങുമെന്ന ബജറ്റ് പ്രഖ്യാപനം പ്രഖ്യാപനം മാത്രമായി ഒതുങ്ങി. സിഎന്‍ജി ശുദ്ധമായ ഇന്ധനം ലഭ്യമാക്കുമത്രെ. സംസ്ഥാനത്ത് സര്‍ക്കാര്‍ വാഹനങ്ങളല്ലാതെ 2000 സിസിക്ക് മേലുള്ള വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന നിര്‍ദ്ദേശം കാര്‍വിപണിയെയും പ്രത്യാഘാതത്തിലാക്കുന്നു. ഹരിത ട്രൈബ്യൂണലിന്റെ ഈ വിലക്ക് യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഉണ്ടായത്.
ദല്‍ഹിയിലെപ്പോലെ സുഗമമായ ഗതാഗതസംവിധാനമില്ലാതെ ജനങ്ങള്‍ വലയുന്ന കേരളത്തില്‍ ഈ വിധി സൃഷ്ടിക്കുന്ന പ്രത്യാഘാതം എങ്ങനെ പരിഹരിക്കുമെന്നുള്ളത് ഉന്നതതലത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഏതായാലും ട്രിബ്യൂണല്‍ വിധി സ്റ്റേചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സമയോചിതവും ആശ്വാസകരവുമാണ്. വേണ്ടത്ര പഠനം നടത്താതെയാണ് ട്രിബ്യൂണലിന്റെ വിധിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. അതേസമയം, പത്തുവര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിച്ച ട്രിബ്യൂണല്‍ നടപടി നിലനില്ക്കുകയും ചെയ്യും. ഇതിന് സ്റ്റേയില്ല. ഹൈക്കോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ ബന്ധപ്പെട്ടവര്‍ ഇടപെട്ട് ഇക്കാര്യത്തില്‍ സത്വരമായ പരിഹാരം ഉണ്ടാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: