കണ്ണൂര്‍: കണ്ണൂര്‍ അമ്പാടിമുക്കില്‍ സിപിഎം-ഡിവൈഎഫ്ഐ സംഘം നടത്തിയ അക്രമത്തില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ അമ്പാടിമുക്കിലെ രാംകുമാറിനെ(24) കൊയിലി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്നലെ രാത്രി 7.30 ഓടെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്നെത്തിയ സിപിഎം അക്രമികള്‍ ബൈക്കില്‍ വരികയായിരുന്ന രാംകുമാറിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമിസംഘം രാംകുമാറിന്റെ ബൈക്കും തട്ടിക്കൊണ്ടുപോയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ഏതാനും ദിവസങ്ങളായി അമ്പാടിമുക്ക് മേഖലയില്‍ സിപിഎം സംഘം മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ സിപിഎം ക്രിമിനലുകളായ വിപിന്‍രാജ്, അഭനീത്, ജിജിന് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അക്രമം.
ഇടതുപക്ഷം അധികാരത്തിലെത്തിയതും കൊലക്കേസ് പ്രതിയായ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് നാട്ടിലെത്തിയതും പിന്‍ബലമാക്കിയാണ് സിപിഎം അക്രമിസംഘം പ്രദേശത്ത് അഴിഞ്ഞാട്ടം നടത്തുന്നത്. യാതൊരു സംഘര്‍ഷവുമില്ലാത്ത അമ്പാടിമുക്കില്‍ മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം നേതൃത്വം നടത്തുന്ന നീക്കത്തില്‍ പ്രദേശവാസികള്‍ ആശങ്കാകുലരാണ്. ഭരണത്തണലില്‍ പ്രദേശത്തെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ അക്രമിച്ചൊതുക്കാനും കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അക്രമം.
സംഭവത്തില്‍ ബിജെപി കണ്ണൂര്‍ കോര്പ്പറേഷന് കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. നഗരത്തില്‍ സിപിഎം നടത്തുന്ന അക്രമത്തില്‍ നിന്നും പിന്മാറാന് തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിരോധം സംഘടിപ്പിക്കേണ്ടി വരുമെന്നും കമ്മറ്റി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: