വാഷിങ്ടണ്‍ ഡിസി: മുംബൈ ഭീകരാക്രമണക്കേസില്‍ ഭാരതത്തിന്റെ അന്വേഷണത്തോട് പാക്കിസ്ഥാന് സഹകരിക്കണമെന്ന് അമേരിക്ക.
26/11 നുണ്ടായ ഭീകരാക്രമണം ഭയാനകമായ ദുരന്തങ്ങളില്‍ ഒന്നായിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണത്തോട് പാക്കിസ്ഥാന് പൂര്‍ണ്ണമായും സഹകരിക്കണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഔദ്യോഗിക വക്താവ് മാര്‍ക് ടോണര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാക്കിസ്ഥാനിലെ ഭീകരസംഘടനകളുടെ പ്രവര്‍ത്തനം തടയുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് യുഎസ് നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് നീതി ലഭിക്കണം. അതിനാല്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് പാക്കിസ്ഥാനോട് വീണ്ടും ആവശ്യപ്പെടുകയാണെന്നും ടോണര്‍ കൂട്ടിച്ചേര്‍ത്തു.
മുംബൈ ഭീകരാക്രമണത്തിലെ പ്രതികളായ സാക്കി ഉര് റഹ്മാന് ലഖ്വിയും മറ്റ് ആറ് പ്രതികളും കുറ്റക്കാരെന്നു കണ്ടെത്തി പാക് തീവ്രവാദ വിരുദ്ധ കോടതി ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.
2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തില്‍ 166 പേര് കൊല്ലപ്പെടുകയും 300ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: