പോത്തന്‍കോട്: പൂര്‍ണ്ണ ഗര്‍ഭിണിയായ അസം സ്വദേശിയായ തൊഴിലാളി വീട്ടില്‍ പ്രസവിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 4.30 നാണ് പ്രണവിന്റെ ഭാര്യ സിക്ക ഒരാണ്കുഞ്ഞിന് ജന്മം നല്‍കിയത്. പൂര്‍ണ്ണ ഗര്‍ഭിണിയായ ഇവര്‍ വെള്ളിയാഴ്ച രാവിലെ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയിരുന്നു. ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കേണ്ട ഡോക്ടര്‍ അവധിയിലാണെന്നും അതിനാല്‍ എസ്എടി ആശുപത്രിയില്‍ കൊണ്ടു പോകണമെന്ന് രക്ഷിതാക്കളോട് നിര്‍ദ്ദേശിച്ച് പറഞ്ഞു വിട്ടു. എന്നാല്‍ തിരികെ വീട്ടിലെത്തിയ ഇവര്‍ ഭാഷ വശമില്ലാത്തതിനാലും സാമ്പത്തിക സ്ഥിതി മോശമായതിനാലും എസ്എടിയില്‍ പോയില്ല.
വൈകുന്നേരം നാലരക്ക് വേദന കലശലാകുകയും ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. അയല്‍വക്കത്തെ മുതിര്‍ന്ന സ്ത്രീകളാണ് പ്രസവ ശുശ്രൂഷ നല്‍കിയത്. ഉടന്‍ തന്നെ വെമ്പായം പഞ്ചായത്തിലെ ആശാവര്‍ക്കറെ വിവറമറിയിച്ച് അവരെത്തി കന്യാകുളങ്ങര ഡോക്ടറുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് മാതാവിനെയും കുഞ്ഞിനെയും ഒട്ടോറിക്ഷയില്‍ കന്യാകുളങ്ങര ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസവവാര്ഡുള്ള കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് ഡോക്ടര്‍മാര്‍ക്ക് പുറമെ എന്‍ആര്‍എച്ച് എമ്മിന്റെ ഡോക്ടര്‍മാരും ഉണ്ടെങ്കിലും ഒട്ടു മിക്കപ്പോഴും ഡോക്ടര്‍ കാണാറില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: