തിരുവനന്തപുരം: കേരളത്തിന്റെ സമഗ്രവികസനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനോട് അക്രമത്തിന്റെ മാര്‍ഗം ഉപേക്ഷിക്കണമെന്ന് കേന്ദ്ര രാസവളം മന്ത്രി അനന്തകുമാര്‍. അക്രമത്തിന്റെ മാര്‍ഗം ഉപേക്ഷിക്കാന്‍ അണികളെ ഉപദേശിച്ച് ഇടതുമുന്നണി സര്‍ക്കാര്‍ കേന്ദ്രവുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷമായ വികസനോത്സവം 2016 ന്റെയും നിയമസഭയിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച ഒ. രാജഗോപാലിന് സ്വീകരണം നല്‍കുന്നതുമായ സമ്മേളനത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന പിണറായി വിജയന് അഹങ്കാരവും അഴിമതിയും അക്രമവും വെടിയണം. ഇന്നദ്ദേഹം സിപിഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ മാത്രം മുഖ്യമന്ത്രിയല്ല. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ മുഖ്യമന്ത്രിയാണ്. മുഴുവന്‍ ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട മുഖ്യമന്ത്രി പിണറായി വിജയന് ആരെങ്കിലും അക്രമം നടത്തിയാല്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കണം. അക്രമത്തിന്റെ മാര്‍ഗം മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎമ്മിനോ എല്‍ഡിഎഫിനോ ഭൂഷണമല്ല. സംയമനത്തോടെ നേതാക്കളെയും പ്രവര്‍ത്തകരെയും അക്രമത്തില്‍ നിന്ന് പിന്തിരിപ്പിച്ച് സംസ്ഥാനത്ത് സമാധാനവും ശാന്തിയും പുലരാന്‍ സാഹചര്യം ഒരുക്കണം. അങ്ങനെയാണെങ്കില്‍ മാത്രമേ ശരിയായ വികസനം കേരളത്തില്‍ സാധ്യമാകൂ.
വികസനക്കാര്യത്തില്‍ കേരളം ഒരു ചുവടു മുന്നോട്ടുവയ്ക്കുമ്പോള്‍ ഒപ്പം രണ്ടുചുവട് മുന്നോട്ട് വയ്ക്കാന്‍ തയ്യാറാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 68 വര്‍ഷം വികസനഗംഗയെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് കൊണ്ടുവരാതെ തടഞ്ഞത് യുഡിഎഫിന്റെ വിനാശകരവും എല്‍ഡിഎഫിന്റെ വിദ്വേഷാത്മകവുമായ നിലപാടുകളാണ്. അഭിനവഭഗീരഥനായ ഒ. രാജഗോപാല്‍ ഇതാദ്യമായി കേരളനിയമസഭയില്‍ ബിജെപിക്കു വേണ്ടി അക്കൗണ്ട് തുറന്ന് വികസനഗംഗയെ കൊണ്ടുവരാന്‍ പോകുന്നു. വരുന്ന പത്തുവര്‍ഷത്തിനുള്ളില്‍ ബിജെപി മികച്ച വിജയം നേടി കേരളഭരണം പിടിക്കുമെന്ന് ഉറപ്പാണ്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയും കച്ച് മുതല്‍ കാമാഖ്യ വരെയും ഭൂമി ശാസ്ത്രപരമായി ബിജെപി വ്യാപിച്ചു. ഈ സാഹചര്യത്തില്‍ വാസ്തവത്തില്‍ കേന്ദ്രസര്‍ക്കാരല്ല രണ്ടാംവാര്‍ഷികം ആഘോഷിക്കുന്നത്.
മറിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള കോടിക്കണക്കിന് ജനങ്ങളാണ് ആഘോഷിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ അഴിമതിയും ദുര്‍ഭരണവും അവസാനിപ്പിച്ച് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന്റെ ആഘോഷമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഒ.രാജഗോപാലിനെ കൂറ്റന്‍ പൂമാല അണിയിച്ച് കേന്ദ്രമന്ത്രി അനന്തകുമാര്‍ അനുമോദിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ആധ്യക്ഷം വഹിച്ചു. നെഹ്റു യുവകേന്ദ്ര വൈസ് ചെയര്മാന് പി. ചന്ദ്രശേഖരന് പങ്കെടുത്തു.
ഒ. രാജഗോപാല്‍, വി. മുരളീധരന്, ഡോ പി.പി. വാവ, എം.എസ്. കുമാര്‍, അഡ്വ ജെ.ആര്. പദ്മകുമാര്‍, ഭീമന്‍രഘു, രാജസേനന്, പുഞ്ചക്കരി സുരേന്ദ്രന്, സി. ശിവന്‍കുട്ടി, പി. അശോക് കുമാര്‍, കരമന ജയന്, തകിടി അപ്പുക്കുട്ടന്, ചെമ്പഴന്തി ഉദയന്‍, വെങ്ങാനൂര്‍ സതീഷ്, മലയിന്‍കീഴ് രാധാകൃഷ്ണന്, പ്രവാസി നിവാസി പാര്‍ട്ടി നേതാവ് വെള്ളായണി ശ്രീകുമാര്‍, എല്‍ജെപി ജനറല്‍ സെക്രട്ടറി ആസിഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: