തിരുവനന്തപുരം: മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളില്‍ അടിയന്തര അറ്റകുറ്റപ്പണിക്ക് അനുമതി നല്‍കിയതായി മന്ത്രി ജി. സുധാകരന് അറിയിച്ചു. റോഡുപണിക്കും ഓടകളുടെ അറ്റകുറ്റപ്പണിക്കുമായി 38 കോടിരൂപ അനുവദിച്ചു. പത്തുദിവസത്തിനകം പണികള്‍ പൂര്‍ത്തിയാക്കണം. അതതു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്തായിരിക്കും അറ്റകുറ്റപ്പണികള്‍ നടത്തുക.
മഴക്കാലത്തെ റോഡപകടങ്ങള്‍ ഒഴിവാക്കുകയാണു ലക്ഷ്യം. റോഡിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ പ്രത്യേക പരിഗണന നല്‍കും. റോഡുകളിലെ ഓടകള്‍ വൃത്തിയാക്കുക, ജലനിര്‍ഗമനം ഉറപ്പാക്കുക, കലുങ്കുകള്‍ വൃത്തിയാക്കുക തുടങ്ങി എല്ലാ മഴക്കാല സുരക്ഷാ പ്രവര്‍ത്തനങ്ങളും അടിയന്തരമായി നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതിനുവേണ്ടി ആദ്യഗഡുവായി 19 കോടിരൂപ ചെലവിടും. ദേശീയപാതയുടെ ഇരുവശവുമായുള്ള എര്‍ത്തണ്‍ ഷോള്‍ഡറുകള്‍ പുന:സ്ഥാപിക്കും. ഇവ ഒലിച്ചു പോയതു മൂലം അപകടങ്ങള്‍ പതിവാകുന്നതു പരിഗണിച്ചാണ് അടിയന്തര നടപടികള്‍ കൈക്കൊള്ളുക. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന പണം യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല. പൊതുമരാമത്ത് വകുപ്പില്‍ അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ല. സ്ഥലംമാറ്റത്തിനും മറ്റും പണം വാങ്ങിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വകുപ്പിന്റെ പണം ചോരുന്നതു കര്‍ശനമായി തടയും.
ഓഡിറ്റിംഗ് സംവിധാനം ശക്തിപ്പെടുത്തും. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. റിലയന്‍സും വാട്ടര്‍അതോറിറ്റിയും തങ്ങളുടെ ആവശ്യങ്ങള്‍ക്കായി റോഡ് വെട്ടിപ്പൊളിക്കുന്നത് മൂലമുള്ള അപകടാവസ്ഥയെ പറ്റി അന്വേഷിക്കും. മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യും. എല്ലാ എന്‍ജിനീയര്‍മാരുടേയും സംസ്ഥാനതല യോഗം വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
റോഡ് പുനരുദ്ധാരണത്തിനായി ഓരോ ജില്ലകള്‍ക്കും അനുവദിച്ച തുക ചുവടെ. തിരുവനന്തപുരം 1.75 കോടി, കൊല്ലം 1.50 കോടി, പത്തനംതിട്ട 1 കോടി, ആലപ്പുഴ 1.75 കോടി, കോട്ടയം 1 കോടി, ഇടുക്കി 1 കോടി, എറണാകുളം (എറണാകുളം, മൂവാറ്റുപുഴ ഡിവിഷന്) 1.50 കോടി, തൃശൂര്‍ 1.50 കോടി, പാലക്കാട് 1.50 കോടി, മലപ്പുറം 1.50 കോടി, കോഴിക്കോട് (കോഴിക്കോട്, വടകര ഡിവിഷന്) 1.25 കോടി, വയനാട് 1 കോടി, കണ്ണൂര്‍ 1.75 കോടി, കാസര്‍കോട് 1 കോടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: