തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തിന്റെ ലഹരിയില്‍ കേരളത്തിലെമ്പാടും അക്രമം അഴിച്ചുവിട്ട് സിപിഎം സോഷ്യല്‍ ഫാസിസ്റ്റ് പാര്‍ട്ടിയായി മാറിയെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭൂരിപക്ഷം നേടിയെങ്കിലും സിപിഎമ്മിന്റെ പല നെടുങ്കന്‍ കോട്ടകളും തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞു. പ്രധാന സിപിഎം വാര്‍ഡുകള്‍ ബിജെപി പിടിച്ചെടുത്തു. ഇതിനു കാരണം സിപിഎം തുടരുന്ന അക്രമരാഷ്ട്രീയമാണ്.
കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ക്രൂരമായ അക്രമമാണ് സിപിഎം അഴിച്ചുവിട്ടത്. അനേകം വീടുകള്‍ തകര്‍ത്തു. നിരവധി പേരെ ആക്രമിച്ചു. ഈ അക്രമരാഷ്ട്രീയമാണ് സിപിഎമ്മില്‍ നിന്ന് അണികളെ ബിജെപിയിലെത്തിച്ചതെന്നും ജോണ്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നെടുനായകത്വം വഹിച്ച വി.എസ്. അച്യുതാനന്ദനെ സിപിഎം കാസ്ട്രോവത്കരിച്ചിരിക്കുകയാണ്.
വി എസ് നല്കിയ കുറിപ്പിലെ വിവരം പുറത്തുപറഞ്ഞ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അദ്ദേഹത്തെ ചവിട്ടിതാഴ്ത്തുകയും ചതിക്കുകയും ചെയ്തിരിക്കുകയാണ്. മുതിര്‍ന്ന വ്യക്തിയെ വെറും അധികാരമോഹിയായി തരംതാഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: