പത്തനാപുരം: ഡെങ്കിപനിബാധ ഭീതിയിലാണ് പത്തനാപുരം നിവാസികള്‍. പത്തനാപുരം, പിറവന്തൂര്‍ പഞ്ചായത്തുകളില്‍ നിന്നായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരില്‍ 32 പേര് ഡെങ്കിപനി ബാധിച്ചതായി കണ്ടെത്തി. സ്വകാര്യആശുപത്രിയില്‍ ചികിത്സ തേടിയവരുടെ കണക്ക് ലഭിച്ചിട്ടില്ല. എട്ടു പഞ്ചായത്തുകളില്‍ നിന്നായി പത്തനാപുരം പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രികളിലായി 130ലധികം പേര് രോഗബാധിതരാണെന്ന് കണ്ടെത്തി.
കിഴക്കന്‍മേഖലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപനി ബാധിതര്‍ പത്തനാപുരം, പിറവന്തൂര്‍ പഞ്ചായത്തുകളിലാണ്. തോട്ടം മേഖലയില്പെട്ടവര്ക്ക് കൂടുതലായി ഡെങ്കിപനി ബാധിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിഗമനം. ഡെങ്കിപനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകളുടെ വാസകേന്ദ്രമാണ് റബര്‍തോട്ടങ്ങള്‍.
റബര്‍തോട്ടങ്ങളുള്ള മേഖലയില്‍ ഈഡിസ് കൊതുകുകളുടെ സാന്ദ്രത വളരെ കൂടുതലാണെന്ന് കണ്ടെത്തിയതായി അധികൃതര്‍ വെളിപ്പെടുത്തുന്നത്. മാരകമായ പനി പടരുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടുന്ന ചികിത്സ ലഭ്യമാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നുകള്‍ക്കും രക്തപരിശോധനയും സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍. രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രോഗബാധിത മേഖലകളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവൃത്തികളും ശുചീകരണ പ്രവൃത്തികളും നടത്തുന്നുണ്ടെന്ന് പറയുന്നെങ്കിലും മിക്ക പ്രദേശങ്ങളിലും യാതൊന്നും നടന്നിട്ടില്ല.
കൊതുക് വളരാന്‍ സാധ്യതയുള്ള തോട്ടങ്ങളില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. മിക്ക തോട്ടം ഉടമകളും ഇത് പാലിച്ചിട്ടില്ല. റബറിന്റെ വിലതകര്‍ച്ചയില്‍ നട്ടം തിരിയുമ്പോള്‍ കാട് എടുക്കാന്‍ നിവൃത്തിയില്ലെന്നാണ് ഉടമകളുടെ വാദം.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട്ടങ്ങളിലെ കാട് നീക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് തോട്ടം ഉടമകള്‍ പറയുന്നത്.
പത്തനാപുരം ബ്ലോക്ക് പരിധിയില്‍ മാത്രം നൂറ്റിഇരുപതിലധികം വലിയ സ്വകാര്യ തോട്ടങ്ങളെന്നാണ് കണക്ക്. തോട്ടം മേഖല കൂടുതലുള്ള പത്തനാപുരത്ത് ഡെങ്കിപനി പടര്‍ന്ന് പിടിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: