തിരുവനന്തപുരം : സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ ഇന്നലെ നിറഞ്ഞു നിന്നത് പാര്‍ട്ടിയിലെ വിഭാഗീയത. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ചുവട് പിടിച്ച് വി..എസ്..അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനവും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു. വിഭാഗീയതയെക്കുറിച്ച് ശക്തമായ ചര്‍ച്ചയുണ്ടായതായി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് കോടിയേരി ബാലകൃഷ്ണന് സമ്മതിക്കുകയും ചെയ്തു.
ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്ത 24 പേരില്‍ എല്ലാവരും തന്നെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അച്യുതാനന്ദനെ കുറ്റപ്പെടുത്തി. അച്യുതാനന്ദന്റെ പക്ഷക്കാരെന്ന് കരുതുന്നവര്‍ പോലും വി.എസിന്റെ ചില നടപടികള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തതായി ചര്‍ച്ചയില്‍ പറഞ്ഞു. വിഎസ് പക്ഷത്തിന് മേധാവിത്വമുളള എറണാകുളത്ത് നിന്ന് പോലും വിഎസിന് പിന്തുണയുണ്ടായില്ല. ആറന്മുള വിമാനത്താവള പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രിയായിരിക്കെ ക്രമവിരുദ്ധമായി ഇടപെട്ടു എന്ന ഗുരുതര ആരോപണവും ഇന്നലെ വിഎസിനെതിരെ ഉയര്‍ന്നു.
സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനവും സ്വയംവിമര്‍ശനവും ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണെന്നായിരുന്നു ഇതിനോട് വി.എസ്.അച്യുതാനന്ദന്റെ പ്രതികരണം. എന്നാല്‍ സംഘടനാ റിപ്പോര്‍ട്ട് വിതരണം ചെയ്തവരും അത് വാര്ത്തയാക്കിയവരുമാണ് ഇതിന് മറുപടി പറയേണ്ടതെന്നും വി.എസ്. പറഞ്ഞു. വിമര്‍ശനമുണ്ടെങ്കില്‍ പഠിച്ചശേഷം പ്രതികരിക്കും, അച്യുതാനന്ദന് പറഞ്ഞു.
ചര്‍ച്ചയില്‍ വിവിധ പ്രതിനിധികള്‍ വിഭാഗീയത സംബന്ധിച്ച് നിരവധി വിഷയങ്ങള്‍ ഉന്നയിച്ചെന്ന് സമ്മേളന തീരുമാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ച കോടിയേരി പറഞ്ഞു. കഴിഞ്ഞ നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ വിഭാഗീയത പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കിയെന്നും ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ഇതുമൂലം കഴിഞ്ഞില്ലെന്നും കോടിയേരി സമ്മതിച്ചു. സംഘടനാ റിപ്പോര്‍ട്ടല്ല അനുബന്ധ റിപ്പോര്‍ട്ടാണ് ചോര്‍ന്നതെന്നും കോടിയേരി പറഞ്ഞു.
ഔദ്യോഗിക പക്ഷം ആഗ്രഹിച്ച രീതിയിലാണ് പൊതുചര്‍ച്ച പുരോഗമിച്ചത്. ഏറ്റവും ഗുരുതരമായ ആരോപണമുണ്ടായത് വിഎസിന്റെ പഴയ കോട്ടയായ പത്തനംതിട്ടയില്‍ നിന്നാണ്. ആറന്മുള വിമാനത്താവളത്തിന് വേണ്ടി ക്രമവിരുദ്ധമായി നീര്‍ത്തടങ്ങള്‍ ഏറ്റെടുക്കാന്‍ മുഖ്യമന്ത്രിയായിരിക്കെ വി.എസ് അച്യുതാനന്ദന് കൂട്ടുനിന്നുവെന്ന് എ. പത്മകുമാര്‍ ആരോപിച്ചു. ഭൂമി ഏറ്റെടുത്തതില്‍ വന്‍ ക്രമക്കേടുണ്ടെന്നാരോപിച്ച പത്മകുമാര്‍ രേഖകള്‍ സഹിതമാണ് ആരോപണമുയര്‍ത്തിയത്. വിഎസിനെ ഇത്രയും കാലം പാര്‍ട്ടി എങ്ങനെ സഹിച്ചുവെന്നായിരുന്നു തിരുവനന്തപുരത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പുത്തന്‍കട വിജയന്റെ സംശയം. മൂന്നാര്‍ ഒഴിപ്പിക്കലിന്റെ പശ്ചാത്തലത്തില്‍ അതിരൂക്ഷമായ ഭാഷയിലായിരുന്നു ഇടുക്കി ജില്ലയില്‍ നിന്നുളള വിമര്‍ശനം. ജില്ലാ സെക്രട്ടറിയെ പോലും ഇരുട്ടില്‍ നിര്‍ത്തിയായിരുന്നു വിഎസിന്റെ ഇടപെടലുകളെന്നായിരുന്നു കുറ്റപ്പെടുത്തല്‍. പാര്‍ട്ടി അച്ചടക്കം നിരന്തരം ലംഘിച്ച വി.എസിനെ നിയന്ത്രിക്കാതിരുന്ന കേന്ദ്ര നേതൃത്വത്തെ കണ്ണൂരില്‍ നിന്നുളള എം. പ്രകാശന് വിമര്‍ശിച്ചു. വി.എസിന്റെ ഭാഗത്ത് പിഴവുണ്ടെന്നും അദ്ദേഹം തെറ്റ് തിരുത്തി മുന്നോട്ട് പോകണമെന്നുമായിരുന്നു എറണാകുളത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വി.എസ് പക്ഷക്കാരന്‍ തന്നെയായ കെ.എന്‍.ഗോപിനാഥ് പൊതുചര്‍ച്ചയില്‍ സ്വീകരിച്ച നിലപാട്.
കാസര്‍ഗോഡ് നിന്നുള്ള കെ. ബാലകൃഷ്ണനാണ് ഇന്നലെ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. എസ്. ജയമോഹന്, കെ.ടി. കുഞ്ഞിക്കണ്ണന്, വി. ഉഷാകുമാരി, ആര്. നാസര്‍, വി. ശശികുമാര്‍, പി.എന്‍. വിജയന്, വി.കെ. സുധാകരന്, ഡോ. ബി. ഇക്ബാല്‍, എം.എം. വര്‍ഗ്ഗീസ്, വി. നാരായണന്, പി.എം. മുരളി, പി. മോഹനന്, സൂസന്, എം. സ്വരാജ് സജി ചെറിയാന്, ടി.കെ. നാരായണദാസ്, പി.എസ്. രാജന്, ബാബു എം. പാലിശേരി, സി.ബി. ദേവദര്‍ശന്‍ എന്നിവരാണ് ഇന്നലത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവര്‍.
അതേസമയം, വി.എസ്. അച്യുതാനനന്ദന്റെ സ്ഥാനാര്‍ഥിത്വ പ്രശ്നത്തില്‍ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഭാഗത്ത് നിന്നും വിമര്‍ശനമുണ്ടായത് ഔദ്യോഗിക പക്ഷത്തിന് തിരിച്ചടിയായി.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: