തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ അഞ്ചു പ്രതികള്‍ക്കും പത്തുവര്‍ഷം കഠിനതടവ്. സിബിഐ പ്രത്യേക കോടതി ജഡ്ജി ടി.എസ്.പി. മൂസതാണ് ശിക്ഷ വിധിച്ചത്.
കിളിരൂര്‍ പീഡനം സമൂഹ മനഃസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമാണെന്നും പ്രതികള്‍ യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. നാലാംപ്രതി ലതാനായര്‍ക്ക് 10,000 രൂപ പിഴയും അഞ്ചാംപ്രതി കൊച്ചുമോന് 45000 രൂപ പിഴയും ബാക്കിയുള്ളവര്‍ക്ക് 35,000 രൂപ പിഴയും വിധിച്ചു. പിഴയടയ്ക്കുന്ന തുക ശാരിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
കേസിലെ രണ്ടു മുതല്‍ ആറുവരെ പ്രതികളായ പ്രവീണ്‍ (29), മനോജ് (35), ലതാനായര്‍ (50), പ്രശാന്ത് (28) എന്നിവര്‍ക്കാണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ഏഴാം പ്രതി സോമനാഥനെ(52) കുറ്റക്കാരനല്ലെന്നു ണ്ട് വെറുതെവിട്ടു.
കിളിരൂര്‍ സ്വദേശി ശാരി എസ്. നായരെ(17) ടിവി സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഒന്നാം പ്രതിയും പിന്നീട് മാപ്പുസാക്ഷിയുമായ ശാരിയുടെ വല്യമ്മ ഓമനക്കുട്ടിയുടെ മൊഴിയും മറ്റു സാക്ഷിമൊഴികളും പരിഗണിച്ചാണ് അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കുമരകം പോലീസ് രജിസ്റ്റര്‍ ചെയ്ത് പിന്നീട് സിബിഐക്ക് കൈമാറിയ കേസിലാണ് ശാരിയുടെ അച്ഛന് സുരേന്ദ്രന് , അമ്മ ശ്രീദേവി, ഐജി ശ്രീലേഖ, മജിസ്ട്രേറ്റ് കെ.പി.പ്രസന്നകുമാരി എന്നിവരടക്കം 67 സാക്ഷികളെ കോടതി വിസ്തരിച്ചത്. 41 രേഖയും ഹാജരാക്കി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ , കൂട്ട ബലാല്‍സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍ , കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിട്ടുള്ളത്. 2003 ആഗസ്ത് 18നാണ് ശാരിയെ കുമളിയില്‍വച്ച് ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് ഇടപ്പള്ളി, പഴനി, ഗുരുവായൂര്‍ എന്നീവിടങ്ങളിലും പീഡിപ്പിച്ചു. 2004 ആഗസ്തില്‍ വയറുവേദനയെത്തുടര്‍ന്ന് കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശാരി പെണ്‍കുഞ്ഞിനെ പ്രസവിച്ചു. പീഡനവിവരം പുറത്തായതിനെത്തുടര്‍ന്ന് പ്രതി പ്രവീണ്‍ ശാരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി. ഇതിനിടെ രോഗം മൂര്‍ച്ഛിച്ച ശാരി നവംബര്‍ 13ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.
പ്രവീണ്‍ , മനോജ്, പ്രശാന്ത് എന്നിവര്‍ കെഎസ്ആര്‍ടിസി ജീവനക്കാരാണ്. 2003 ആഗസ്ത് 18ന് ഷൂട്ടിങ് ലൊക്കേഷന്‍ കാണിക്കാനെന്ന വ്യാജേനയാണ് ശാരിയെയും ഇളയമ്മ ഓമനക്കുട്ടിയെയും കുമളിയില്‍ എത്തിച്ചത്. കുമളി ഗസ്റ്റ് ഹൗസില്‍ പ്രവീണ്‍ , മനോജ്, ബിനു എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിച്ചു.
ഓമനക്കുട്ടിവഴിയാണ് ശാരിയെ സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയത്. പിന്നീട് ബിനു ഇടനിലക്കാരി ലതാനായരെയും വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തി. പഴനിയിലും ഗുരുവായൂരിലും വച്ച് പീഡിപ്പിച്ച സമയത്ത് ലതാനായരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് കോടതി കണ്ടെത്തി.പ്രതികളില്‍ ലതാ നായര്‍ ഒഴികയ്ള്ളവര് ശാരിയെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയതായും കോടതി കണ്ടെത്തി. എന്നാല്‍ പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയ വഞ്ചനാകുറ്റവും കുറ്റകരമായ ഭീഷണിയും തെളിയിക്കാനായില്ലെന്നും കോടതി വിലയിരുത്തി. കേസിലെ ഏഴാം പ്രതി സോമനെതിരെയുള്ള ആരോപണങ്ങള്‍ സംശയത്തിനതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതായി നിരീക്ഷിച്ച കോടതി ഇയാളെ വെറുതെ വിട്ടയച്ചു
താനാണ് ശാരിയുടെ കുട്ടിയുടെ പിതാവെന്ന് വിചാരണയ്ക്കിടെ പ്രവീണ്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. ഇക്കാര്യം നേരത്തെ ഡിഎന്‍എ പരിശോധനയിലും വ്യക്തമായിരുന്നു.
വിഐപി വിവാദമുള്‍പ്പെടെ ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച കേസിന്റെ അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കാന്‍ ഏഴുവര്‍ഷം വേണ്ടിവന്നു. മാപ്പുസാക്ഷിയായി മാറിയ ഒന്നാംപ്രതി ഓമനക്കുട്ടിയുടെ മൊഴിയേക്കാള്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കോടതി വിധി.
2004 സപ്തംബര്‍ 15നാണ് ശാരി കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.ഒക്ടോബര്‍ 14ന് ലതാ നായര്‍ കോടതിയില്‍ കീഴടങ്ങി. തുടര്‍ന്ന് മറ്റു പ്രതികളെയും അറസ്റ്റ് ചെയ്തു.പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കിളിരൂര്‍ കേസ് സിബിഐക്ക് കൈമാറിയത്. ഒന്നാംപ്രതി ഓമനക്കുട്ടി പിന്നീട് മാപ്പുസാക്ഷിയായി. ഇവരുടെ മൊഴി മുഖവിലയ്ക്കെടുക്കാമോ എന്ന കാര്യത്തില്‍ കോടതി വിചാരണക്കിടെ സംശയം പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: