വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദനെ വെറും ‘പെഡല്‍’ കാസ്ട്രോയാക്കി പിണറായിക്കാരന് വിജയന് ഒടുവില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്നു. വിജയന്റെ പട്ടാഭിഷേകം പിണറായിയിലെ പാര്‍ട്ടി സഖാക്കള്‍ അഥവാ ലോക്കല്‍ ക്രിമിനലുകള്‍ ആഘോഷിച്ചതിന്റെ നിലവിളി ഇനിയും അവസാനിച്ചിട്ടില്ല.
പിണറായിക്കെതിരെ വോട്ടുകുത്തിയ സകലരുടെയും വീടുകളില്‍ അവര്‍ കൊലവാളുകളുമായി കയറി. വീടുകള്‍ തകര്‍ത്തു. കുടിവെള്ളത്തില്‍ മണ്ണെണ്ണ ഒഴിച്ചു. വീട്ടുമുറ്റത്തെ കിണറുകളില്‍ ചാക്കുകണക്കിന് തലമുടി നിറച്ചു. മനുഷ്യത്വത്തിന്റെ മുഖമുള്ള വികസനം നടപ്പാക്കുകയായിരുന്നു വിജയന്റെ പിണറായി സഖാക്കള്‍.
അധികാരം നുണയാനുള്ള വെറും സ്ട്രോ ആണ് വിഎസ് എന്ന് നേരത്തെ വിവരമുള്ളവര്‍ ചൂണ്ടിക്കാട്ടിയതാണ്. പിണറായി ചെല്ലും ചെലവും കൊടുത്തില്ലെങ്കില്‍ പട്ടിണിയായിപ്പോകുന്ന പാര്‍ട്ടിയുടെ ദേശീയസെക്രട്ടറി വെറും സ്ട്രോയെ കാസ്ട്രോ ആക്കി അവതരിപ്പിച്ചതോടെ വിഎസിന്റെ കാര്യം ശരിയായി. അദ്ദേഹത്തിന് അനാരോഗ്യമാണെന്ന് പാര്‍ട്ടി തീരുമാനിച്ചു. പിറ്റേന്ന് തന്നെ കാണാനെത്തിയ കുറേ പള്ളിക്കൂടപ്പിള്ളാരോട് പാവം ‘തനിക്കെതെങ്കിലും അവയവത്തിന് ആരോഗ്യക്കുറവുണ്ടോ എന്ന് നോക്കിക്കെ’ എന്ന് പറയുന്നതും കേള്‍ക്കേണ്ടി വന്നു കേരളത്തിന്. ‘കണ്ണേ കരളേ വിഎസേ’ എന്ന് വിളിച്ച് തെരുവുകള്‍ നിറഞ്ഞ സഖാക്കന്മാര് കണ്ണും കരളും അടിച്ചുപോയ അവസ്ഥയിലാണിപ്പോള്‍.
വിഎസിന്റെ കാര്യത്തില്‍ തീരുമാനമായതോടെ കേരളത്തിലെ മാധ്യമരാജാക്കന്മാരെല്ലാം വിജയന്റെ മുന്നില്‍ വിനയകുനിയന്മാരായി. വാഴ്ത്തുപാട്ടുകള്‍ക്ക് അതിരില്ല. കേരളത്തെ മൂടോടെ സ്വര്‍ഗമാക്കാന്‍ അവതരിച്ച മിശിഹായാണ് പിണറായി വിജയനെന്നും വിജയഭരണത്തില്‍ കേരളം പിന്നെയും ദൈവത്തിന്റെ സ്വന്തം നാടാവുമെന്നുമൊക്കെയുള്ള മട്ടിലാണ് വായ്ത്താരി.
മന്ത്രിമാരെ ഓരോരുത്തരെയും ന്യൂസ്റൂമിലെത്തിച്ച് അവരുടെ മുന്നില്‍ വാക്കൈപൊത്തി വിശേഷങ്ങള്‍ ചോദിച്ചറിയുന്ന ചാനല്രാമന്മാരുടെ വിടുപണി അസഹനീയമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഭരണം കേരളം ഇതാദ്യമായി കാണാന്പോകുകയാണെന്ന മട്ടിലാണ് വിജയനെയും കൂട്ടരെയും അവര്‍ പൊലിപ്പിക്കുന്നത്. അഴകിയ രാവണന് വീണ്ടും വരുമ്പോള്‍ എന്ന സാമാന്യ ലോജിക്കുപോലും അനുവദിക്കാതെയുള്ള ഈ സോപ്പ് ഓപ്പറ കാട്ടുന്ന മാധ്യമപാപ്പരത്തത്തെ ഓര്‍ത്ത് മലയാളിക്ക് സഹതപിക്കുകയേ തരമുള്ളൂ.
വിരട്ടലാണ് വിജയന്റെ മുഖമുദ്ര എന്നറിയാത്തവരല്ല മലയാളികള്‍. മാധ്യമങ്ങളെയടക്കം വിരട്ടിയും ഭീഷണിപ്പെടുത്തിയും വിജയന് വാര്‍ത്തകളില്‍ നിറഞ്ഞത് അത്ര പഴയ കാലത്തല്ല. ഒരു മുഖ്യമന്ത്രിയെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍ പഴയകാലങ്ങള്‍ കൂടി പറയണം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പരനാറിയന്‍ പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവുമായ സാക്ഷാല്‍ പിണറായി വിജയന് മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ട് ഒരു യാത്ര നയിക്കാന്‍ മനുഷ്യമുഖമൊന്ന് നല്‍കിയതിന്റെ പിന്നാമ്പുറ കഥകള്‍ ഇനിയും പറഞ്ഞുതീര്‍ന്നിട്ടില്ല.
വിരട്ടലും ഭീഷണിയും അധിക്ഷേപവാക്കുകളുമല്ലാതെ ഒപ്പമുള്ളവരോട് പോലും നല്ലതൊന്നും പറഞ്ഞ് നാളിതുവരെ നമ്മള് കേട്ടിട്ടില്ല. തനിക്കെതിരെയും പാര്‍ട്ടിക്കെതിരെയും വാര്‍ത്തകള്‍ എഴുതുന്ന പത്രാധിപരെ തെമ്മാടികള്‍ തെരുവില്‍ നിന്ന് തെറിവിളിക്കും മട്ടില്‍ പൊതുവേദിയില്‍ അഭിസംബോധന ചെയ്യുക, പാര്‍ട്ടിക്കെതിരെ മിണ്ടിയാല്‍ മതമേധാവികളെ നികൃഷ്ടജീവിയെന്ന് അപമാനിക്കുക, അധിക്ഷേപവും ധിക്കാരവും സഹിക്കാതെ പാര്‍ട്ടി വിട്ടുപോയവരെ കുലംകുത്തികളെന്ന് വിളിക്കുക, മുന്നണി വിട്ടുപോയി തങ്ങള്‍ക്കെതിരെ മത്സരിക്കുന്നവരെ നാറി, പരനാറി, പരമനാറി എന്നിങ്ങനെ വായില്‍ തോന്നിയതെല്ലാം വിളിക്കുക… പിണറായി വിജയന് എന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവിന്റെ ഭാഷാപടുത്വത്തിന് ഉദാഹരണങ്ങള്‍ ഏറെയാണ്.
വാക്കിലും നോട്ടത്തിലും ഒരു ക്വട്ടേഷന്‍ തലവന്റെ എല്ലാ ലക്ഷണവുമുണ്ട് സഖാവിന് എന്ന് പാര്‍ട്ടിക്കുള്ളിലും അഭിപ്രായമുണ്ട്. ഇപ്പറഞ്ഞ മെനകെട്ട ലക്ഷണങ്ങളൊക്കെ ഒന്ന് മാറ്റിയെടുക്കാനാകണം വിജയന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചിരിച്ചുതുടങ്ങിയതും പതിവില്ലാത്തവിധം പിറന്നാള്‍ മധുരം നല്കിയതും. വയസ് എഴുപത്തൊന്നായി. 1998 മുതല്‍ 2015 വരെ പതിനേഴ് കൊല്ലം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു.
ഇപ്പോള്‍ പിബി അംഗമായി തുടരുന്നു. ഇക്കാലത്തിനിടയില്‍ പത്ത് മാലോകരെ കണ്ടാല്‍ തലക്കനംകൊണ്ട് തിരിഞ്ഞുനോക്കാതിരുന്ന നേതാവാണ് ഇന്ന് ഈ ചിരി ചിരിക്കുന്നത്.
സാന്തിയാഗോ മാര്ട്ടിന്, ഫാരിസ് അബൂബക്കര്‍, എസ്എന്‍സി ലാവലിന്‍, റിച്ചാര്‍ഡ് ഫ്രാങ്കി തുടങ്ങിയ പേരുകളൊക്കെയാണ് മുന്‍കാല മാര്‍ക്സിസ്റ്റ് സര്‍ക്കാരുകളുടെ സംഭാവനകളെന്നിരിക്കെ ഒടുക്കത്തെ ഗ്ലാമറുമായി പിണറായി വിജയന് കൊല്ലുന്ന ചിരി ചിരിക്കുമ്പോള്‍ കേരളം അതിനുപിന്നാലെ ഒഴുകിപ്പോകണമെന്ന് സമസ്ത മാധ്യമ വിനയകുനിയന്മാരും ചേര്‍ന്ന് തീരുമാനമെടുക്കുന്നത് മര്യാദയാണോ….
വിജയന്റെ വിജയത്തിന് പിന്നാലെ കേരളമാകെ കത്തിപ്പടര്‍ന്ന മാര്‍ക്സിസ്റ്റ് അക്രമത്തെ ഒരു ചെറുവിരല്‍കൊണ്ടുപോലും വിലക്കാന്‍ തയ്യാറാകാത്ത പാര്‍ട്ടിയുടെ ധിക്കാരത്തെ പുതിയസര്‍ക്കാരിന്റെ ക്രമസമാധാന നയമായി വിലയിരുത്തുന്നതിന് വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ട. തങ്ങളുടെ മേഖലയില്‍ എതിര്പാര്ട്ടിക്കാരന് ബൂത്ത് ഏജന്റായിരിക്കാന്‍ ആരും തയ്യാറാകരുതെന്നും അങ്ങനെ തയ്യാറാവുന്നവനെ ഭീഷണിപ്പെടുത്തി ഇനിമേല്‍ ഇതാവര്‍ത്തിക്കില്ലെന്ന് എഴുതിവാങ്ങുന്നതും ജനാധിപത്യധ്വംസനമാണെന്ന് പറയാന്‍ ആരുമില്ലാതെ പോയ നാട്ടില്‍ നടമാടാന് പോകുന്നത് രാക്ഷസഭരണമാവുമോ എന്ന ആശങ്കയ്ക്ക് കനം കൂടിയാല്‍ കുറ്റം പറയാനാവില്ല.
കള്ളവോട്ടില്‍ ജയിച്ചുവന്നയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് മറ്റുള്ളവര്‍ക്ക് പരിഹസിക്കാന്‍ വഴിയൊരുക്കിയത് പിണറായിയുടെ സ്വന്തം പാര്ട്ടിക്കാര് തന്നെയാണ്. ഇമ്മാതിരി കൊള്ളരുതായ്മകളെ താനൊരിക്കലും പിന്തുണയ്ക്കില്ലെന്ന് ഒരു വാക്ക് ഇന്നേവരെ ഉരിയാടിയിട്ടില്ല കേരള മുഖ്യമന്ത്രിയെന്ന് ഓര്‍ക്കണം. നികൃഷ്ടജീവിയെന്നും കൊഞ്ജാണനെന്നും പോഴനെന്നുമൊക്കെ സഹപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും സമൂഹത്തില്‍ മാന്യതയുള്ളവരെയും വിളിച്ചുശീലിച്ച അതേ പടതന്നെയാണ് ഇപ്പോള്‍ അധികാരമേറ്റിരിക്കുന്നത്.
അഞ്ചാണ്ട് കഴിയുമ്പോള്‍ കേരളം ഇവരില്‍ നിന്ന് എന്തുമാറ്റം പ്രതീക്ഷിക്കണം എന്നൊരു ചോദ്യമുണ്ടല്ലോ. അതോ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലെന്ന പതിവ് ധാര്‍ഷ്ട്യത്തിന് കേരളം വഴങ്ങേണ്ടി വരുമോ…
ഒപ്പമുണ്ടായിരുന്നവരെ വെട്ടിനിരത്താന്‍ വിഎസ് എടുത്ത കോടാലിയുമായാണ് വിജയനും കൂട്ടരും പാര്‍ട്ടിയില്‍ തേര്‍വാഴ്ച നടത്തിയത്.
വിജയന് ഭീഷണിയാകുമായിരുന്നവരെയൊക്കെ പണ്ടേ വിഎസ് വെട്ടിനിരത്തിയതാണ്. വിജയന്റെ ഊഴമായപ്പോള്‍ വിഎസായി പ്രതിയോഗി. പിന്നെ ഇക്കാലമത്രയും പാര്‍ട്ടി തളത്തില്‍ ദിനേശന്മാരുടെ പോര്‍ക്കളമായി. പാര്‍ട്ടി പച്ചയണിഞ്ഞ മലപ്പുറത്ത് വെച്ച് സെക്രട്ടറിയായ പിണറായി കോട്ടയം സമ്മേളനത്തിന്റെ സമാപനത്തില്‍ വിഎസിന് സിന്ദാബാദ് വിളിച്ചവരെ നോക്കി പറഞ്ഞത് കുടിയന്മാര്ക്ക് കൂത്താടാന്‍ പാര്‍ട്ടി സമ്മേളനം ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല എന്നായിരുന്നുവെന്നോര്ക്കണം.
കൊന്നും കൊടുത്തും തെറിവിളിച്ചും പുലഭ്യം പറഞ്ഞും വളര്‍ന്നുകയറിയതാണ് പിണറായി വിജയന് ഈ പാര്‍ട്ടിയില്‍. പാര്‍ട്ടിയിലെ കുട്ടികള്‍ സ്വാശ്രയകോളേജിനെതിരെ സമരംചെയ്ത് അടിയും വെടിയും കൊള്ളുമ്പോള്‍ സ്വന്തം കുട്ടികളെ മുന്തിയ സ്വാശ്രയത്തിലയച്ച് ഭാവി സുരക്ഷിതമാക്കിയതാണ്.
ഈ കസേര ഒരു മോഹമായിരുന്നു. അതിന് ഏത് വേഷവും കെട്ടുന്ന പരുവത്തിലായിരുന്നു വിജയന്. നരേന്ദ്രമോദി സ്വച്ഛ്ഭാരത് എന്നും പറഞ്ഞ് ചൂലുമായി നിരത്തിലിറങ്ങിയപ്പോള്‍ പിണറായി ചവറ് കോരാനിറങ്ങിയത് വെറുതെയല്ല. മഴക്കുഴി തോണ്ടലും ജൈവ പച്ചക്കറിക്കൃഷിയുമൊക്കെ തട്ടിക്കൂട്ടിയതിന് പിന്നിലും പ്രാഞ്ചിയേട്ടന്റെ ആ പത്മശ്രീ മോഹം തന്നെ. ഇപ്പോള്‍ അധികാരത്തിലേറിയപ്പോഴും കേട്ട പരസ്യവാചകം അത് തന്നെ, ഇനി നല്ല നാളുകള്‍…. ഒരു അച്ഛേദിന്‍ മിമിക്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: