പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വിജയത്തിന്റെ ഉന്മാദത്തില് സിപിഎമ്മിന്റെ നേതൃത്വത്തില്‍ കേരളത്തിലാകമാനം നടക്കുന്ന അതിക്രമങ്ങള്‍ ബീഭല്‍സമായ ‘കമ്മ്യൂണിസ്റ്റ് സെല്‍’ ഭരണത്തിന്റെ ദിനങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ്. കേരളത്തിലാകമാനം ആര്‍എസ്എസ്-ബിജെപി-ബിഎംഎസ് തുടങ്ങിയ ദേശീയ പ്രസ്ഥാനങ്ങളുടെ ്രപവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതിയാണ് സിപിഎം അവലംബിച്ചിരിക്കുന്നത്.
മുന്നണികള്‍ മാറിമാറി അധികാരത്തില്‍ വരുന്നത് കേരളത്തിലെ രീതിയാണെന്നിരിക്കെയാണ് ഇത്തരം അക്രമപരമ്പരകള്‍ അരങ്ങേറിയിരിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂര്‍ പിണറായിയിലുള്ള വസതിക്ക് സമീപം മാത്രം 15 ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളാണ് നശിപ്പിക്കപ്പെട്ടത്. കേരളത്തിലാകമാനം 300 ഓളം വീടുകള്‍ ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടു. തലശേരിയില്‍ തന്റെ നാട്ടിലെ തെരഞ്ഞെടുപ്പ് ബൂത്തില്‍ ഇരുന്നതിന്റെ പേരിലാണ് ബിഎംഎസ് തലശ്ശേരി മേഖലാ സെക്രട്ടറി രമേശനെ ക്രൂരമായി വെട്ടിപരിക്കേല്‍പ്പിച്ചത്.
രമേശന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അപകടനില തരണംചെയ്തിട്ടില്ല. ബിഎംഎസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. മുരളീധരന്റെ കക്കട്ടിലെ വീടിനുനേരെയുണ്ടായ ബോംബാക്രമണം സിപിഎം നേതൃത്വത്തിന്റെ അറിവോടുകൂടി നടന്ന ആക്രമണമാണ്. ഇത് സിപിഎമ്മിന്റെ ഫാസിസ്റ്റ് ശൈലി വെളിപ്പെടുത്തുന്നതാണ്.
ഒരുകാലത്ത് അക്രമങ്ങള്‍കൊണ്ട് അധികാരം കയ്യാളിയിരുന്ന പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടികള്ക്കുണ്ടായ തിരിച്ചടികള്‍ സിപിഎം മറന്നുപോകുന്നു. അധികാരത്തിന്റെ ലഹരിയില്‍ നരമേധം നടത്തി ജനങ്ങളെ ആകെ ഭയപ്പെടുത്തുമെന്നാണ് തൃശൂര്‍ എടവിലങ്ങിലെ ബിജെപി പ്രവര്ത്തകന് പ്രമോദിന്റെ കൊലപാതകത്തിലൂടെ സിപിഎം തെളിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബൂത്തുകളില്‍ എതിര്‍പാര്‍ട്ടികള്‍ക്കായി പ്രവര്‍ത്തിച്ചവരെയെല്ലാം വകവരുത്തി അധികാരത്തിന്റെ രമ്യഹര്‍മ്മങ്ങളില്‍ രാപാര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല.
1980-കളില്‍ സ്വതന്ത്രമായി സംഘടനാപ്രവര്‍ത്തനം നടത്തുവാനും തൊഴിലെടുക്കാനുമായി നടന്ന പോരാട്ടത്തില്‍ അനവധി ജീവനുകള്‍ നല്കിയ പാരമ്പര്യമാണ് കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവര്ത്തകന്മാരെ ഈ അക്രമങ്ങള്‍ തെല്ലും ഭയപ്പെടുത്തുന്നില്ല. എന്നാല്‍ കേരളത്തിലെ പൊതുസമൂഹത്തിന്റെ സമാധാനപൂര്‍ണമായ ജീവിതത്തെ ഇത് കാര്യമായി ബാധിച്ചിരിക്കുന്നു. ഭരണമാറ്റംകൊണ്ട് കേരളജനതയുടെ സ്വസ്ഥതതന്നെ നശിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇത് അപലപനീയമാണ്.
കേരളവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ സിപിഎം നേതൃത്വത്തോട് ആവശ്യപ്പെടാനും ഉണ്ടായിരിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാനുമുള്ള ചുമതല സംസ്ഥാനസര്‍ക്കാരിനാണ്. ഈ ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാര്‍ നിര്‍വ്വഹിക്കണമെന്ന് ബിഎംഎസ് സംസ്ഥാന കമ്മറ്റി ഈ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് സിപിഎം കേരളവ്യാപകമായി നടത്തുന്ന അക്രമങ്ങളെ ബിഎംഎസ് കമ്മറ്റി ശക്തമായ ഭാഷയില്‍ അപലപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: