മൂന്നാര്‍(ഇടുക്കി): തോട്ടം തൊഴിലാളികള്‍ക്ക് മിനിമം കൂലി അഞ്ഞൂറ് രൂപയാക്കാന്‍ കാത്തിരിക്കുകയാണ് ആയിരക്കണക്കിന് തോട്ടം തൊഴിലാളികള്‍. നിസ്സാര കൂലി വാങ്ങി ജോലി ചെയ്തുകൊണ്ടിരുന്ന മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ കഴിഞ്ഞ വര്‍ഷമാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും സഹായമില്ലാതെ കേരളം ഇതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത സമരത്തിന് നേതൃത്വം നല്‍കിയത്.
യൂണിയനുകളുടെ തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരെയും സമരക്കാര്‍ നീങ്ങി. മൂന്നാര്‍ എംഎല്‍എ രാജേന്ദ്രനെ സമരക്കാര്‍ കയ്യേറ്റം ചെയ്ത സംഭവവും നടന്നു. ഒരു മാസത്തോളം നടന്ന സമരത്തിനിടെ പ്രതിപക്ഷ നേതാവായിരുന്ന അച്യുതാനന്ദനും ഇതിനെ പിന്തുണ പ്രഖ്യാപിച്ച് മൂന്നാറിലെത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തൊഴിലാളികള്‍ക്ക് ദിവസം 301 രൂപയെന്ന കൂലി പ്രഖ്യാപിച്ച് സമരക്കാരെ ശാന്തരാക്കി. 232 രൂപയായിരുന്ന ദിവസക്കൂലിയാണ് 69 രൂപ വര്‍ദ്ധിപ്പിച്ച് 301ല്‍ എത്തിച്ചത്.
ദിവസം അഞ്ഞൂറ് രൂപ ലഭിക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിട്ടും തൊഴിലാളികളുടെ ന്യായമായ കൂലി സംബന്ധിച്ച് ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. ലയങ്ങള്‍ നന്നാക്കുന്നതിനും ചികിത്സയ്ക്കും ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് മുന്‍പ് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പിലാക്കിയില്ല. ഇപ്പോള്‍ മിക്ക തൊഴിലാളികളും താമസിക്കുന്നത് ഒറ്റമുറിയുള്ള ഇടിഞ്ഞ് വീഴാറായ ലയങ്ങളിലാണ്.
ഇരുപത് ശതമാനം ബോണസ് എന്നത് സംബന്ധിച്ചുണ്ടാക്കിയ ധാരണ തോട്ടം ഉടമകള്‍ നല്‍കുമോയെന്ന് കാത്തിരുന്ന് കാണണം. സമരക്കാലത്ത് രൂപം കൊണ്ട പെമ്പിളൈ ഒരുമൈ എന്ന സംഘടനയെ അവിശുദ്ധ രാഷ്ട്രീയ നീക്കത്തിലൂടെ മുന്നണികള്‍ ഇല്ലാതാക്കി. മഴക്കാലമായതോടെ പട്ടിണിയുടെ നടുവിലേക്ക് വീഴുന്ന തൊഴിലാളികള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരും ഇല്ലാത്ത സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: