കോഴിക്കോട്: പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയാകും. എന്നാല്‍ ഈ തിരിച്ചടി മറികടക്കാന്‍ ‘ദല്‍ഹി മാതൃക’ സ്വീകരിച്ചാല്‍ മതിയാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രകൃതി വാതകം ഉപയോഗിച്ചാണ് ദല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് സര്‍വീസ് നടത്തുന്നത്. ഇത് ഇന്ധനചെലവ് കുറയ്ക്കുമെന്ന് മാത്രമല്ല പരിസ്ഥിതി മലിനീകരണം ഗണ്യമായ തോതില്‍ കുറയ്ക്കുകയും ചെയ്യും.
1998ല്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ദല്‍ഹിയിലും പ്രകൃതിവാതകം ഇന്ധനമായി പരീക്ഷിക്കാന്‍ തുടങ്ങിയത്. തുടക്കത്തില്‍ നിരവധി അപാകതകള്‍ ഉണ്ടായെങ്കിലും പിന്നീട് വന്‍ നേട്ടമാണ് ഇതിലൂടെ കൈവരിക്കാന്‍ കഴിഞ്ഞത്. ദല്‍ഹിയിലെ പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ ഹരിതവാതകം എന്നറിയപ്പെടുന്ന പ്രകൃതിവാതകത്തിന്റെ ഉപയോഗത്തിലൂടെ കഴിഞ്ഞുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 16,000 ബസ്സുകളടക്കം 4,50,000 വാഹനങ്ങളാണ് ദല്‍ഹിയില്‍ ഉള്ളത്.
വന്‍ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍ ദല്‍ഹിയില്‍ പ്രകൃതിവാതകം ഉപയോഗിക്കാന്‍ തുടങ്ങിയത്. പൊതുമേഖലാ വാഹനങ്ങള്‍ മുഴുവന്‍ ഇന്ന് പ്രകൃതിവാതകമാണ് ഉപയോഗിക്കുന്നത്. ഓട്ടോറിക്ഷ, ടാക്സി വാഹനങ്ങളിലും പ്രകൃതിവാതകം ഉപയോഗിക്കുന്നു.
എന്നാല്‍ കേരളത്തില്‍ കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ നിരവധി പരിശ്രമങ്ങള്‍ നടന്നെങ്കിലും ഒന്നും ഫലവത്തായിട്ടില്ല. പ്രകൃതിവാതക ഉപയോഗത്തിലൂടെ പ്രതിദിനചെലവ് കുറയ്ക്കാനും ഹൈക്കോടതി വിധിയെ മറികടക്കാനും കഴിയും. 6241 ബസുകളാണ് കെഎസ്ആര്‍ടിയില്‍ പ്രതിദിന സര്‍വീസ് നടത്തുന്നത്. 6389 ഷെഡ്യൂളുകള്‍ ആണ് ഇന്നുള്ളത്. 3791 ഓര്‍ഡിനറി ബസുകള്‍ കെഎസ്ആര്‍ടിസിക്ക് വേണ്ടി സര്‍വീസ് നടത്തുന്നു.
15 വര്‍ഷമാണ് കെഎസ്ആര്‍ടിസി ഒരു ബസിന് നിശ്ചയിച്ച കാലാവധി. കോടതിവിധി നടപ്പിലാക്കുന്നതോടെ 2700 ബസുകളെങ്കിലും കെഎസ്ആര്‍ടിസി ഒഴിവാക്കേണ്ടിവരും. ഇത് കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കും.
പുതുതായി മന്ത്രിസ്ഥാനമേറ്റെടുത്ത എ.കെ. ശശീന്ദ്രന് പറഞ്ഞത് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ്. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തണമെങ്കില്‍ കോടതിവിധി മാനിച്ചേ മതിയാകൂ. പ്രകൃതിവാതകത്തിലേക്ക് കെഎസ്ആര്‍ടിസിയുടെ മാറ്റം നടപ്പാക്കണമെങ്കില്‍ പ്രധാന നഗരങ്ങളിലെങ്കിലും സിഎന്‍ജി സ്റ്റേഷനുകള്‍ ആവശ്യമായിവരും. പ്രകൃതിവാതകപൈപ്പ്ലൈന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ ഇത് സാധ്യമാവില്ല.
തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പിണറായി വിജയന് പറഞ്ഞത് പ്രകൃതിവാതക പൈപ്പ്ലൈന് സ്ഥാപിക്കുന്നതില്‍ ഇടതുമുന്നണി പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു. ഇത് നടപ്പിലായാല്‍ കെഎസ്ആര്‍ടിസിയെ ഒരു പരിധിവരെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയും. ഇതിനാവശ്യമായ സാങ്കേതികതികവും ഭരണപരമായ തീരുമാനം എടുക്കണമെന്ന് മാത്രം.
പ്രതിദിന ചെലവ് കൂടാതെ വിരമിച്ച ജീവനക്കാര്‍ക്കുള്ള പെന്ഷന് വകയിലും വന്‍ സാമ്പത്തിക ബാധ്യതയാണ് കെഎസ്ആര്‍ടിസി ഇന്ന് അഭിമുഖീകരിക്കുന്നത്. പെന്ഷന് വകയില്‍ 20 കോടി രൂപ സര്‍ക്കാര്‍ നല്കുന്നതുകൊണ്ടാണ് യഥാസമയം പെന്ഷന് നല്കാന് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: