മാവേലിക്കര: അഞ്ചുവര്‍ഷം മുന്‍പ് കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച മാവേലിക്കര ജില്ലാ ആശുപത്രി ഇപ്പോഴും താലൂക്ക് ആശുപത്രിയുടെ നിലവാരത്തില്‍. ഭൗതിക സാഹചര്യങ്ങളും ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ എണ്ണത്തിലും യാതൊരു ഉയര്ച്ചയുമുണ്ടായില്ല. എന്നു മാത്രമല്ല ആശുപത്രി കൂടുതല്‍ ശോച്യാവസ്ഥയിലാവുകയും ചെയ്തു.
ശരാശരി 500-700 വരെ ഒപിയും മഴക്കാലമാകുമ്പോള്‍ ഇത് അയിരത്തിനു മുകളില്‍ എത്തുകയും ചെയ്യുന്ന ജില്ലയിലെ പ്രധാന ആശുപത്രിയാണിത്.
ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള സ്ഥല സൗകര്യങ്ങള്‍ ഉണ്ടെങ്കിലും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. പ്രഖ്യാപനങ്ങള്‍ നടത്തി കൈയടി വാങ്ങുക മാത്രമാണ് ജനപ്രതിനിധികള്‍ നല്‍കുന്നത്.
നഗരസഭയുടെ ഭരണ മേല്‍നോട്ടത്തിലായിരുന്ന ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയതോടെ ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ്. എന്നാല്‍ നാമമാത്രമാണ് ഫണ്ട് മാത്രമാണ് ജില്ലാ പഞ്ചായത്തില്‍ നിന്നും ആശുപത്രിയുടെ വികസനത്തിനായി അനുവദിച്ചിട്ടുള്ളത്. ഡോക്ടര്‍മാരുടെ ഒഴിവ് ഉള്‍പ്പെടെ നികത്തുന്നതിനുള്ള യാതൊരു നടപടികളും നടത്തിയിട്ടില്ല.
യുഡിഎഫ് സര്‍ക്കാരിന്റെ അവഗണനയാണ് ആശുപത്രിയുടെ വികസനത്തിന് തടസ്സം നേരിടുന്നതെന്നായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷവും സിപിഎം നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്ത് ഭരണാധികാരികളും എംഎല്‍എയും പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ എംഎല്‍എയും ജില്ലാ പഞ്ചായത്തും സംസ്ഥാന ഭരണവും എല്‍ഡിഎഫിനാണ്.
അനുകൂല സാഹചര്യത്തില്‍ ആശുപത്രിയുടെ വികസന മുരടിപ്പിന് മാറ്റമുണ്ടാകുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: