തലശ്ശേരി: തലശ്ശേരി നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നേതൃത്വം തയ്യാറാകണമെന്ന് ബിജെപി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും സിപിഎം അക്രമം തുടരുകയാണ്. കൂടക്കളം 15-ാം നമ്പര്‍ ബൂത്ത് ഏജന്റായിരുന്ന രമേശനെ വീട്ടില്‍കയറി മാരകമായി സിപിഎം സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. നായനാര്‍ റോഡിലെ മനോജ് സേവാകേന്ദ്രത്തിന് നേരെ ബോംബെറിഞ്ഞ് രണ്ട് പ്രവര്‍ത്തകര്‍ക്ക് മാരകമായി പരിക്കേറ്റു. മൂഴിക്കരയില്‍ രാജേഷിന്റെ വീട്ടിനും മമ്പള്ളി പ്രജീഷിന്റെ വീടിനും നേരെ ബോംബെറിഞ്ഞു. മൂഴിക്കരയിലെ തന്നെ പാറക്കണ്ടി രമേശന്റെ വീട്ടിന് നേരെ അക്രമുണ്ടായി. കാവുംഭാഗം വിജേഷിന്റെ വീട്ടിന് നേരെ ബോംബെറിയുകയും ന്യൂമാഹി പരിമഠത്ത് വീട്ടില്‍ കയറി അമ്മയെയും മകനെയും അടിച്ച് പരിക്കേല്‍പ്പിക്കുകയുമുണ്ടായി. കഴിഞ്ഞദിവസം രാത്രി കല്ലില്‍ത്താഴെ ബിജെപി ഓഫീസ് സിപിഎം സംഘം അടിച്ചുതകര്‍ത്തു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം സംഘം അഴിഞ്ഞാടുകയാണെങ്കിലും പോലീസ് അക്രമികളെ പിടികൂടാനോ ശക്തമായ നടപടികള്‍ സ്വീകരിക്കാനോ തയ്യാറാകുന്നില്ല. ഈ നില തുടരുകയാണെങ്കില്‍ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്ന് ബിജെപി മുന്നറിയിപ്പ് നല്കി. അക്രമികള്‍ തകര്‍ത്ത ബിജെപി ഓഫീസ് ബിജെപി നേതാക്കളായ കെ.അജേഷ്, കെ.എന്‍.മോഹനന്, എം.പി.സുമേഷ്, ടി.യു.ജയപ്രകാശ് എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: