പത്തനംതിട്ട: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യവഴിപാടുകള്ക്ക് ഏകജാലകം ഏര്‍പ്പെടുത്തിയതായി പള്ളിയോട സേവാസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈവര്‍ഷത്തെ വള്ളസദ്യകള്‍ ജൂലൈ 15 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കും.
ഇതനുസരിച്ച് ഭക്തന് പള്ളിയോട സേവാസംഘവുമായല്ലാതെ മറ്റ് യാതൊരു സാമ്പത്തിക ഇടപാടുകളും ഉണ്ടായിരിക്കില്ല. വഴിപാടിനുള്ള പണം ഒരു കൗണ്ടറില്‍ മാത്രം അടച്ചാല്‍ മതി. പാക്കേജ് അനുസരിച്ച് അടയ്ക്കുന്ന തുകയില്‍ പള്ളിയോടത്തിനുള്ള ദക്ഷിണ ഒഴികെ എല്ലാ ചെലവുകളും ഉള്‍പ്പെടും.
ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള പള്ളിയോട സേവാസംഘത്തിന്റെ പാഞ്ചജന്യം ഓഫീസില്‍ പതിനായിരം രൂപ അടച്ച് വള്ളസദ്യ ബുക്ക് ചെയ്യാം. 200 പേര്‍ക്കുള്ള സദ്യയുടെ ചെലവടക്കം അന്‍പതിനായിരം രൂപയാണ് ഒരു വള്ളസദ്യവഴിപാടിന് മൊത്തം ചിലവ്. ഏത് പള്ളിയോടത്തിന് വഴിപാട് നടത്തണം എന്ന് വഴിപാട് നടത്തുന്ന ഭക്തന് തീരുമാനിക്കാം. വഴിപാട് വള്ളസദ്യയില്‍ പള്ളിയോടക്കരയില്‍ നിന്നുമുള്ളതും ഭക്തരോടൊപ്പമുള്ളതുമടക്കം പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുന്‍കൂട്ടി അറിയിക്കണം. പള്ളിയോട സേവാസംഘം അംഗീകരിച്ച കരാറുകാര്‍ക്ക് മാത്രമേ വഴിപാട് വള്ളസദ്യ നടത്താന്‍ സാധിക്കൂ.
ഒരു ദിവസം 12 വള്ളസദ്യകള്‍ വീതം നടത്താം. വഴിപാടിനുള്ള തുക ഓണ്‍ ലൈനില്‍ അടയ്ക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പള്ളിയോട സേവാസംഘത്തിന്റെ കാനറാബാങ്ക് ആറന്മുള ശാഖയിലെ എസ്ബി അക്കൗണ്ട് നമ്പര്‍ 1378101015818, ഐഎഫ്എസ്സി നമ്പര്‍. സിഎന്‍ആര്‍ബി 0001378 എന്ന അക്കൗണ്ടില്‍ അടച്ച് യുടിആര്‍ നമ്പര്‍ പാഞ്ചജന്യം ഓഫീസില്‍ അറിയിക്കണം. കൂടുതല്‍ വിവരങ്ങള്‍ 04682313010, 9447163023, 9446475575, 9745955394 എന്നീ നമ്പരുകളില്‍ ലഭിക്കും. ഇതുവരെ 200 വള്ളസദ്യകളുടെ ബുക്കിങ് നടന്നിട്ടുണ്ട്.
പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ. കെ.ജി. ശശിധരന്‍പിള്ള, സെക്രട്ടറി രാധാകൃഷ്ണന് പി.ആര്, ജോയിന്റ് സെക്രട്ടറി രാഹുല്‍രാജ്, ഖജാന്‍ജി ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: