കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേഖലയില്‍ നൂറുകണക്കിന് ആള്ക്കാര് പനിബാധിതര്‍. ദിവസങ്ങളായി താലൂക്കിലെ ആശുപത്രികളിലെല്ലാം പനിബാധിതരുടെ തിരക്കാണ്. പനിപിടിച്ച് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി ഒപി വിഭാഗത്തില്‍ 744 രോഗികളാണ് ചികിത്സയ്ക്കായി എത്തിയത്. ഇവരില്‍ 10 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നു. ആകെയുള്ള 142 ബെഡുകള്‍ രോഗികളെകൊണ്ടുനിറഞ്ഞതിനാല് ഒരു ബെഡില്‍ ഒന്നിലധികം പേരെകിടത്തിയും ബാക്കിയുള്ളവരെ വരാന്തയിലും നിലത്തും കിടത്തിയുമാണ് ചികിത്സിക്കുന്നത്.
മലയോരമേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നും ഡോക്ടര്‍മാരും ഇല്ലാത്തത് രോഗികളെ വലയ്ക്കുകയാണ്. ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ 34 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് എട്ടോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. എരുമേലിയില്‍ എട്ടുപേര്‍ വേണ്ടിടത്ത് നാലുപേര്‍ മാത്രമാണ് ഉള്ളത്. മുണ്ടക്കയം സര്‍ക്കാരാശുപത്രിയെ താലൂക്കാശുപത്രിയായി ഉയര്‍ത്തിയെങ്കിലും മൂന്നു ഡോക്ടര്‍മാരുടെ സേവനം മാത്രമാണ് ഇവിടെ ലഭിക്കുന്നത്.
മുണ്ടക്കയം സര്‍ക്കാരാശുപത്രിയില്‍ 25 പേരും എരുമേലി സര്‍ക്കാരാശുപത്രിയില്‍ 50 പേരും കഴിഞ്ഞ ദിവസം ചികിത്സതേടി. താലൂക്കിലെ ചില പ്രദേശങ്ങളില്‍ ചിക്കന്‍പോക്സും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
രോഗപ്രതിരോധത്തിനായി ജനങ്ങള്‍ ജാഗ്രതപുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊതുകുകളുടെ ഉറവിടം കണ്ടത്തിനശിപ്പിക്കണമെന്നും പൂച്ചട്ടി, ഫ്രിഡ്ജ് എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്നും ദിനംപ്രതി ശുചീകരണപ്രവര്‍ത്തനം നടത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.
ചികിത്സിച്ചാല്‍ ഡെങ്കിപ്പനി ഗൗരവമുള്ളതല്ലെന്നും ഒരു ശതമാനം രോഗികളില്‍ മാത്രമാണ് ഗൗരവകരമായ രീതിയില്‍ അസുഖം കണ്ടുവരുന്നതെന്നും രോഗം ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഡെങ്കിപ്പനി മരണം ഒഴിവാക്കാമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
വെള്ളയും കറുപ്പും വരയോടുകൂടിയ വലിയ കാലോടുകൂടിയ ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഈഡിസ് കൊതുകിന്റെ കടിയേറ്റാല്‍ ഏഴു ദിവസത്തിനുള്ളില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടുവരും. തലവേദനയോടുകൂടിയ പനി, ശരീര വേദന, മസിലുകളിലും സന്ധികളിലും വേദന, വിറയല്‍, രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ കുറവ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: