ആലുവ: ശബരിമല ധര്‍മ്മശാസ്ത ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ ഇടപെടാനുള്ള നീക്കത്തില്‍ നിന്നും ഭരണഘടനാ സ്ഥാപനങ്ങള്‍ പിന്തിരിയണമെന്ന് ആലുവ മണപ്പുറത്ത് നടന്ന അഖില ഭാരത അയ്യപ്പ മഹാസംഗമം ആവശ്യപ്പെട്ടു.
സംഗമത്തിന് ഭദ്രദീപം തെളിയിച്ച ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് മുതല്‍ സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ അതിഥികളും അയ്യപ്പ ഭക്തരും ഒരേ സ്വരത്തിലാണ് കോടതി നടപടികളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്. സ്ത്രീകളെ കൂടുതല്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് ഹിന്ദു സമൂഹമെന്ന് തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു. സ്ത്രീകള്‍ക്ക് മാത്രമായി നടക്കുന്ന പൂജകളെ പിന്തുണക്കുന്നവരാണ് പുരുഷന്മാര്.
അയ്യപ്പസ്വാമിയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തിലുള്ള പ്രതിഷ്ഠയായതിനാലാണ് ശബരിമല ദര്‍ശനത്തിന് സത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ക്ഷേത്ര ദര്‍ശനം പോലും നടത്താത്ത ചിലരാണ് മാദ്ധ്യമ ശ്രദ്ധനേടാന്‍ ശബരിമലയില്‍ പ്രവേശിക്കണമെന്ന വാദമുയര്‍ത്തുന്നത്. ക്ഷേത്രവിശ്വാസത്തെയും ആചാരത്തെയും കോടതി സംരക്ഷിക്കുമെന്നാണ് കരുതുന്നതെന്നും കണ്ഠരര് രാജീവരര് പറഞ്ഞു.
ശബരിമലയില്‍ പൂര്‍വികരായി തുടരുന്ന ആചാരം സംരക്ഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയും ഉത്തരവാദിത്വവുമുണ്ടെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: