തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവാദികളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലുകള്‍ക്ക് അതീവ സുരക്ഷ ഏര്‍പ്പെടുത്താന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് നിര്‍ദ്ദേശം നല്കി. കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസ്സിലെ പ്രതിയായ തടിയന്റവിട നസീറിനെ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന എറണാകുളം സബ്ജയിലിന് സായുധ സുരക്ഷ കൂട്ടാനും പ്രത്യേക നിര്‍ദ്ദേശം നല്കി.
തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് തടിയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ് ഉള്‍പ്പടെ 17 പ്രതികളെ റോഡ് മാര്‍ഗ്ഗം വഴി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് സുരക്ഷാഭീഷണി ഉയര്‍ത്തുന്നുവെന്ന് കാണിച്ച് ജയില്‍ വകുപ്പും സംസ്ഥാന പോലീസ് നേതൃത്വം സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കൂടാതെ ഈ പ്രതികളെ എറണാകുളം എന്‍.ഐ.എ കോടതിയില്‍ വിചാരണയ്ക്കായി നിരന്തരം ഹാജരാക്കേണ്ടതിനാല്‍ എറണാകുളത്തെ ഏതെങ്കിലും ജയിലില്‍ പ്രത്യേകം സുരക്ഷ ഏര്‍പ്പെടുത്തി പാര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയത്.
നേരത്തെ തടിയന്റവിട നസീറിനെയും, സര്‍ഫ്രാസ് നവാസിനെയും സുരക്ഷാ സൗകര്യങ്ങളുടേയും ജീവനക്കാരുടെയും കുറവുമൂലം കാക്കനാട് ചിറ്റേത്തുകര ജില്ലാ ജയിലില്‍ നിന്നും തൃശ്ശൂര്‍ വിയ്യൂര്‍ ജയിലിലേക്ക് തിരിച്ചയച്ചിരുന്നു. എറണാകുളം എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കാനാണ് സംഘത്തെ ചിറ്റേത്തുകര ജില്ലാ ജയിലില്‍ കൊണ്ടുവന്നത്. ബംഗളുരുവിലെ ബെന്‍ഗാം സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ് സംഘത്തെ എറണാകുളത്ത് എത്തിച്ചത്.
എന്നാല്‍ കേസ്സിലെ പ്രതികളായ സംഘത്തെ സുരക്ഷയില്ലാത്ത ഇവിടെ പാര്‍പ്പിക്കാന്‍ കഴിയുകയില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് രാത്രി തന്നെ ഇവരെ തിരിച്ചുവിട്ടത്. കൂടാതെ ഭക്ഷണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പോലീസ് വാഹനത്തില്‍ നിന്നും പ്രതികള്‍ പുറത്തിറങ്ങാതിരുന്നത് ജില്ലാ ജയില്‍ കവാടത്തില്‍ സംഘര്‍ഷാന്തരിക്ഷം സൃഷ്ടിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഡി.ജി.പി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: