തുറവൂര്‍: ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ഭവന നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നല്കുന്ന സഹായധനം അപര്യാപ്തമെന്ന് ഗുണഭോക്താക്കള്‍. പദ്ധതിപ്രകാരം അറുനൂറു ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീടു നിര്‍മ്മിക്കുന്നതിന് രണ്ടു ലക്ഷം രൂപയായിരുന്നുആദ്യം അനുവദിച്ചിരുന്നത്. നിര്‍മ്മാണ സാമഗ്രികളുടെ വിലയും തൊഴിലാളികളുടെ കൂലിയുമുള്പ്പടെയുള്ള ചെലവുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ രണ്ടു ലക്ഷം രൂപ എന്നത് തീരെ അപര്യാപ്തമായിരുന്നു.
പിന്നീട് ഇത് മൂന്ന് ലക്ഷമായി വര്‍ദ്ധിപ്പിച്ചെങ്കിലും നിര്‍മ്മാണം പൂര്‍ത്തീയാക്കാന്‍ മറ്റു മാര്‍ഗങ്ങളിലൂടെ പണം കടം വാങ്ങേണ്ട സ്ഥിതിയാണ്. ഇതുമൂലം പദ്ധതിപ്രകാരം വീട് ലഭിച്ച ഭൂരിഭാഗം പേര്‍ക്കും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഗുണഭോക്താക്കള്‍ പറയുന്നത്. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ ഐഎവൈ പദ്ധതി പ്രകാരമുള്ള വീടു ലഭിച്ചവര്‍ക്കും ഓരോ ഘട്ടത്തിന്റേയും നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് മാത്രമാണ് ഗഡുക്കള്‍ നല്‍കുന്നത്.
പാവപ്പെട്ടവരായ ഗുണഭോക്താക്കളെ ഇത് കടക്കെണിയിലാക്കുകയാണ്. ദുര്‍ബല വിഭാഗക്കാരെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ സഹായവും തനത് സമ്പാദ്യവും ചേര്‍ത്താലും വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാവാത്ത സ്ഥിതിയാണ്. മൂലധനമോ കരുതല്‍ നിക്ഷേപമോ ഇല്ലാത്തതിനാല്‍ പൊതുമേഖല ബാങ്കുകള്‍ ഈവിഭാഗക്കാര്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായം നല്കാന് മടിക്കുകയാണ്.
നിര്‍മ്മാണസാമഗ്രികളുടെ അനിയന്ത്രിതമായ വില വര്‍ദ്ധനവും വിദഗ്ധ തൊഴിലാളികളുടെ അഭാവവും അമിത കൂലിയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനാവശ്യമായ സിമന്റ് ഉള്‍പ്പടെയുള്ള നിര്‍മ്മണ വസ്തുക്കള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതായും ഗുണഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡമനുസരിച്ച് അടച്ചുറപ്പുള്ള വീട് നിര്‍മ്മാണത്തിന് ഇന്നത്തെ സാഹചര്യത്തില്‍ കുറഞ്ഞത് എട്ട് ലക്ഷം രൂപയെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. ഇക്കാരണത്താല്‍ നിലവില്‍ അനുവദിക്കുന്ന മൂന്ന് ലക്ഷം രൂപയെന്നത് അഞ്ച് ലക്ഷമാക്കി വര്‍ദ്ധിപ്പിച്ചാല്‍ പാവപ്പെട്ടവരായ ദുര്‍ബല വിഭാഗങ്ങളുടെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: