കോഴിക്കോട്: തെരെഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് ഏറ്റ കനത്ത തിരിച്ചടിയില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം. ഇന്നലെ കോഴിക്കോട് നടന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണം വരെയുള്ള ഘട്ടങ്ങളില്‍ നേതൃത്വത്തിന്റെ പരാജയത്തിനെതിരെ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ പൊട്ടിത്തെറിച്ചത്.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൊടുവള്ളി സീറ്റുകളിലെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിലെ പാളിച്ചയാണ് അവിടങ്ങളിലെ പരാജയ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ജില്ലാകമ്മിറ്റി പോലും അറിയാതെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കാലം മുതല്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ കാരാട്ട് റസാഖിനെ പാര്‍ട്ടിയിലെ ചിലര്‍ പിന്തുണച്ചതായി വിമര്‍ശനം ഉയര്‍ന്നു.
യഥാസമയം അച്ചടക്കനടപടി എടുക്കാത്തത് കാരണം റസാഖ് പിന്നീട് സിപിഎം പിന്തുണയില്‍ കൊടുവള്ളിയില്‍ ജയിച്ച സാഹചര്യമുണ്ടായി. വിവിധ ജില്ലകളില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടുകള്‍ ജില്ലാസെക്രട്ടറിമാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. യുഡിഎഫ് സംവിധാനം പാടെ തകര്‍ന്നതായി ജില്ലാസെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുവായൂര്‍, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളില്‍ ഉണ്ടായ പരാജയം, മലപ്പുറം ജില്ലയിലെ ശക്തികേന്ദ്രങ്ങളില്‍ വോട്ടുകുറഞ്ഞത് എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളിലെ പരാജയം പഠിക്കാനായി അഡ്വ. യു.എ. ലത്തീഫ്, റഹ്മത്തുള്ള എന്നിവരുടെ നേതൃത്വത്തിലും ഗുരുവായൂരിലെ പരാജയം പഠിക്കാന്‍ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെയും നേതൃത്വത്തില്‍ സബ്കമ്മിറ്റി രൂപീകരിച്ചു.
യുഡിഎഫിന്റെ കനത്ത പരാജയം, കോണ്‍ഗ്രസ്-ലീഗ് ബന്ധത്തിലെ വിള്ളല്‍ എന്നിവ വിശദമായി പഠിക്കാന്‍ പി.കെ. കെ. ബാവയുടെ നേതൃത്വത്തില്‍ മറ്റൊരു സബ്കമ്മിറ്റിയും രൂപീകരിച്ചിണ്ട്. യുഡിഎഫ് നിലപാടുകളില്‍ തിരുത്തലുകള്‍ ആവശ്യമുണ്ടെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ്ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരാജയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. ന്യൂനപക്ഷങ്ങളുടെ സുരക്ഷ യുഡിഎഫിന്റെ കയ്യിലല്ലെന്ന പ്രചാരണം ശക്തിപ്പെട്ടു. എന്നാല്‍ ലീഗിന് ബദലായി വന്ന മറ്റ് സംഘടനകള്‍ക്ക് മേല്വിലാസമില്ലാതായെന്നും കമ്മിറ്റി വിലയിരുത്തി.
ജൂലായ് മാസത്തില്‍ അംഗത്വപ്രവര്‍ത്തനം ആരംഭിച്ച് അടുത്ത ജനുവരി മാസത്തോടെ സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തും. വാര്‍ത്താസമ്മേളനത്തില്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി. എ.മജീദും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: