വൈക്കം: വൈദ്യുതി കമ്പി പൊട്ടിവീണ് അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വൈക്കം ഇത്തിപ്പുഴ തുരുത്തിക്കാട് മുണ്ടയ്ക്കല്‍ രാധ (42) മകന് സുബിന് (22) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ പുറത്തേക്കിറങ്ങിയ വീട്ടമ്മയുടെ ദേഹത്തേക്ക് വൈദ്യുതി കമ്പി പൊട്ടി വീഴുകയായിരുന്നു. ഷോക്കേറ്റ് നിലത്തുവീണ രാധയുടെ നിലവിളികേട്ട് ഓടിയെത്തിയ സുബിന് അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ രണ്ട് പേര്‍ക്കും ഷോക്കേറ്റു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചു.
ഇന്നലെ രാവിലെ ആറേ മുക്കാലോടെയാണ് സംഭവം. വീടിനു മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനാണ് രാധയുടെ ശരീരത്തില്‍ പൊട്ടിവീണത്. ശരീരത്തില്‍ ലൈന്‍കമ്പി ചുറ്റിപ്പിടിച്ചതിനാലാണ് രാധയ്ക്ക് രക്ഷപെടാന്‍ സാധിക്കാന്‍ കഴിയാഞ്ഞത്.
ഈ സമയം മകള്‍ ശില്പ ഉറക്കത്തിലായിരുന്നു. നിലവിളികേട്ട് ഓടിക്കൂടിയ അയല്ക്കാര്ക്ക് ലൈനില്‍ വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നതിനാല്‍ ഒന്നും ചെയ്യുവാന്‍ സാധിച്ചില്ല. തുടര്‍ന്ന് വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമാണ് ഇരുവരേയും വേര്‍പെടുത്തിയത്. അയല്‍ക്കാര്‍ തടഞ്ഞതിനാലാണ് മകള്‍ ശില്‍പ്പയ്ക്ക് ഷോക്കേല്ക്കാതിരുന്നത്.
രാധ വൈക്കത്തെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ്. മകന് സുബിന് വെല്‍ഡിങ്ങ് തൊഴിലാളിയാണ്. വൈക്കം പോലീസും വൈദ്യുതി ജീവനക്കാരും സംഭവ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വൈക്കം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇരുവരുടേയും മൃതദേഹം സംസ്കരിച്ചു. വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: