തിരുവനന്തപുരം: സ്വകാര്യ, അണ് എയ്ഡഡ് സ്കൂളുകളില്‍ നിന്നു മാറി സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ പഠനം അവതാളത്തില്‍. അണ് എയ്ഡഡ് സ്കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും യുഐഡിയും നല്‍കാത്തതാണ് പ്രതിസന്ധിക്കു കാരണം. ആധാര്‍ കാര്‍ഡോ ജനനസര്‍ട്ടിഫിക്കറ്റോ ഹാജരാക്കി ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം നേടാം.
എന്നാല്‍ ഇതിലൂടെ കുട്ടിക്ക് പുതിയ സ്കൂളില്‍ പഠന സൗകര്യം മാത്രമെ ലഭ്യമാകുന്നുള്ളു. മുമ്പ് പഠിച്ച സ്കൂളില്‍ നിന്നുള്ള യുഐഡിയും ടിസിയും ദിവസങ്ങള്‍ക്കം ഹാജരാക്കിയാല്‍ മാത്രമെ ഔദ്യോഗികമായി കുട്ടിയുടെ പ്രവേശനം അധികൃതര്‍ക്ക് നല്കാന് കഴിയൂ. എന്നാല്‍ അണ്‍എയ്ഡഡ് സ്കൂളുകള്‍ ഇവ നല്കാന് തയ്യാറല്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ഇവ നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ ആനൂകൂല്യങ്ങളും യൂണിഫോമും പുസ്തകവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുകയില്ല.
സ്കൂള്‍ തുറന്ന് ആറാമത്തെ പ്രവൃത്തി ദിവസം കുട്ടികളുടെ എണ്ണം ഡിഇഒയ്ക്ക് അധികൃതര്‍ ഹാജരാക്കണമെന്നാണ് നിയമം. ഇതനുസരിച്ചാണ് സര്‍ക്കാര്‍ ഫണ്ടു വിതരണവും അധ്യാപക നിയമനവും നടപ്പാക്കുന്നത്.
അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ അനവധി കുട്ടികളാണ് ഇതിനകം സ്വകാര്യ, അണ്‍എയ്ഡഡ് സ്കൂളുകളില്‍ നിന്നും മാറി സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം നേടിയിരിക്കുന്നത്. കൂടുതലും എട്ടാം ക്ലാസിലാണ് പുതിയ പ്രവേശനം നടന്നിരിക്കുന്നത്. പലരും മെയ് ആദ്യവാരം തന്നെ പ്രവേശനം നേടിയവരാണ്. പക്ഷേ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും പഴയ സ്കൂളുകളില്‍ നിന്നുള്ള യുഐഡിയും ടിസിയും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല.
ജൂണ്‍ അവസാനമേ ഇതു നല്കു എന്ന നിലപാടിലാണത്രെ സ്വകാര്യ, അണ്‍എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍. ഇതുകാരണം നിയമപരമായി ഇവരുടെ പേരുകള്‍ ഇപ്പോഴും പഴയ സ്കൂളില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കുട്ടികളുടെ കുറവ് മറച്ചുവയ്ക്കാനാണ് സ്വകാര്യ, അണ്‍എയ്ഡഡ് സ്കൂളുകള്‍ ഇതിലൂടെ ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്. ഇതുവഴി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൊള്ളയടിക്കുകയാണ് മാനേജുമെന്റുകളുടെ ലക്ഷ്യമെന്ന് പറയുന്നു.
അതേസമയം കുട്ടികളുടെ എണ്ണം കൂടിയിട്ടും അത് ഡിഇഒയെ നിയമപരമായി ബോധിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍ സ്കൂളുകള്‍. ജൂണ്‍ ആറിനാണ് കുട്ടികളുടെ എണ്ണത്തെ സംബന്ധിച്ച വിവരം വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കേണ്ട അവസാന ദിവസം. എന്നാല്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എന്തു ചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് രക്ഷിതാക്കളും സര്‍ക്കാര്‍ സ്കൂളുകളിലെ അധികൃതരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: