ആലപ്പുഴ: പൊതുവേദിയില്‍ സിപിഎമ്മിന്റെ മുന്‍ വനിതാ നേതാവിനെ മുതിര്‍ന്ന നേതാവ് ജി. സുധാകരന് അവഹേളിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഇഴയുന്നു. സര്‍ക്കാര്‍ മാറുകയും സുധാകരന് മന്ത്രിയാകുകയും ചെയ്ത സാഹചര്യത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെടാനാണ് സാദ്ധ്യത.
സ്ത്രീ സംരക്ഷകരെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ മുന്‍ സഖാവ് കൂടിയായ വനിതയുടെ പരാതിയില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് കണ്ടറിയണം, പ്രത്യേകിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ആരോപണ വിധേയനായ സാഹചര്യത്തില്‍
പരാതിക്കാരിയായ തോട്ടപ്പള്ളി ഉഷസ്സില്‍ ഉഷാസാലി അമ്പലപ്പുഴ സിഐയ്ക്ക് സുധാകരനെതിരെ മൊഴി നല്കി മാസങ്ങള്‍ പിന്നിട്ടെങ്കിലും പോലീസ് തുടര്‍ നടപടി സ്വീകരിക്കാതെ ഒളിച്ചുകളിക്കുകയാണ്.
നേരത്തെ സുധാകരനെതിരെ നല്കിയ പരാതിയില്‍ ഉറച്ചു നിന്നുള്ള മൊഴിയാണ് ഉഷ നല്‍കിയത്. എന്നാല്‍ സാക്ഷികളില്‍ നിന്ന് മൊഴി എടുക്കാന്‍ പോലീസ് വൈകുകയാണ്. ഉഷയെ പൊതുജന മദ്ധ്യത്തില്‍ സുധാകരന് അവഹേളിക്കുമ്പോള്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും, ജനപ്രതിനിധികളും സ്ഥലത്തുണ്ടായിരുന്നു. അവരില്‍ നിന്നും മൊഴിയെടുക്കാന്‍ പോലീസ് വൈകുന്നത് ബോധപൂര്‍വമാണെന്നാണ് ആക്ഷേപം ഉയരുന്നത്.
ഫെബ്രുവരി 28ന് തോട്ടപ്പള്ളി കൊട്ടാരവളവിലെ റോഡ് ഉദ്ഘാടനത്തിനെത്തിയ സുധാകരന് അമ്പലപ്പുഴ തോട്ടപ്പള്ളി കൊട്ടാരവളവ് ബ്രാഞ്ച് സെക്രട്ടറിയും മഹിളാ അസോസിയേഷന് ഏരിയാ കമ്മറ്റിയംഗവുമായിരുന്ന ഉഷയെ അവഹേളിക്കുകയായിരുന്നു. മാനസിക പീഡനത്തെത്തുടര്‍ന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഉഷ വേദിവിട്ടിറങ്ങിയത്. മൈക്കിലൂടെയായിരുന്നു സുധാകരന്റെ അവഹേളന പ്രസംഗം. പുറക്കാട് പഞ്ചായത്തംഗം ആര്. സുനി സ്വാഗതം പറയുന്നതിനിടെ സുധാകരന് പ്രസംഗം തടസ്സപ്പെടുത്തി മൈക്ക് കയ്യിലെടുക്കുകയും അവഹേളന പ്രസംഗം നടത്തുകയുമായിരുന്നു.
ജി. സുധാകരന് മന്ത്രിയായിരുന്നപ്പോള്‍ ഉഷ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലെ അംഗമായിരുന്നു. സ്റ്റാഫിലുണ്ടായിരുന്നപ്പോള്‍ ശമ്പളം വാങ്ങിവിഴുങ്ങിയെന്ന പരാമര്‍ശവും നിരവധി ആക്ഷേപങ്ങളും ചൊരിഞ്ഞ സുധാകരന് തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ഉഷ ശ്രമിച്ചെന്നും കുറ്റപ്പെടുത്തി.
ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞു. സുധാകരന്റെ നടപടിക്കെതിരെ പാര്‍ട്ടി കേന്ദ്രകമ്മറ്റി, സംസ്ഥാന കമ്മറ്റി, ജില്ലാ കമ്മറ്റി, പ്രതിപക്ഷ നേതാവ്, മറ്റ് പ്രമുഖ നേതാക്കള്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതിരുന്ന സാഹചര്യത്തില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഉഷ സിപിഎമ്മില്‍ നിന്ന് രാജിവെയ്ക്കുകയായിരുന്നു. സുധാകരന്റെ അവഹേളനത്തിനെതിരെ ‘ഞാന്‍ പൊരുതണോ? മരിക്കണോ?’ എന്ന തലക്കെട്ടില്‍ ഉഷ പ്രസ്താവന പുറത്തിറക്കിയിരുന്നു.
സുധാകരന്റെ അപമാനമേറ്റുവാങ്ങിയ താന്‍ ജീവനൊടുക്കണമെന്നുവരെ ചിന്തിച്ചിരുന്നുവെന്നും ഉഷ പറയുന്നു. സുധാകരന്റെ അപ്രീതിക്കിരയായ ഉഷയുടെ ഭര്‍ത്താവ് സിപിഎം ലോക്കല്‍ കമ്മറ്റിയംഗമായിരുന്ന സാലിയേയും പിന്നീട് സിപിഎമ്മില്‍ നിന്ന് പുറത്താക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.സിപിഎമ്മില്‍ നിന്നും പുറത്താക്കിയതിന്റെ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയ മുന്‍ തോട്ടപ്പള്ളി ലോക്കല്‍ കമ്മറ്റി സെക്രട്ടറി കൂടിയായ സാലിയെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: