വിഴിഞ്ഞം: കരമന മുതല്‍ പ്രാവച്ചമ്പലം വരെ പണി പൂര്‍ത്തിയാക്കി എന്ന് ആഘോഷപൂര്‍വ്വം ഉദ്ഘാടന മാമാങ്കം നടത്തി നേതാക്കന്മാര് മടങ്ങി. പക്ഷേ റോഡിന്റെ വശങ്ങളിലെ മണല്‍ത്തരികള്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് മരണക്കെണി ഒരുക്കി കാത്തിരിക്കുന്നു. ട്രാഫിക് സിഗ്നലുകളോ മറ്റ് ശാസ്ത്രീയ സുരക്ഷാ സംവിധാനങ്ങളോ നിലവില്‍ സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ വാഹനങ്ങളുടെ വേഗതയില്‍ യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ല. പരീക്ഷണാടിസ്ഥാനത്തില്‍ എന്ന പേരില്‍ ഒരു ക്യാമറ സ്ഥാപിച്ചിട്ട് ഉണ്ട് എങ്കിലും അതിന്റെ പ്രവര്‍ത്തന ക്ഷമത സംശയാസ്പദം തന്നെ.
റോഡരികില്‍ ശാസ്ത്രീയമായ രീതിയിലുളള ഓട നിര്‍മ്മാണം നടത്തിയിട്ടില്ല എന്നതിനാല്‍ മഴവെള്ളം മുഴുവന്‍ റോഡിലൂടെയാണ് ഒഴുകിപോകുന്നത്. റോഡിന്റെ മീഡിയനില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണിന് മുകളില്‍ സിമന്റോ തറയോടോ ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ ആ മണ്ണും റോഡിലേക്ക് തന്നെയാണ് ഒഴുകി വരുന്നത്. മഴ തീരുമ്പോള്‍ ഒഴുകി വരുന്ന മണലും മണ്ണും റോഡിന്റെ അരികില്‍ തന്നെ അടിഞ്ഞുകൂടുന്ന അവസ്ഥയാണ്. വലിയ വാഹനങ്ങള്‍ വേഗ നിയന്ത്രണം പാലിക്കാതെ ചീറി പാഞ്ഞ് പോകുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ സ്വഭാവികമായും റോഡിന്റെ വശങ്ങളിലേക്ക് മാറേണ്ട സാഹചര്യമാണ്. വലിയ വാഹനങ്ങളുടെ മത്സര ഓട്ടത്തിന്റെ ഭാഗമായി ഓവര്‍ടേക് ചെയ്യുമ്പോള്‍ ചെറിയ വാഹനങ്ങള്‍ കൂടുതല്‍ ഒതുങ്ങി പോകേണ്ടി വരുന്നു. സ്വാഭാവികമായും ഈ വാഹനങ്ങള്‍ മണല്‍ കൂനകളില്‍ കയറുകയും തെന്നി വീഴുന്ന അവസ്ഥയും നിത്യസംഭവമാണ്. ഇരുചക്രവാഹനം ഓടിച്ചെത്തുന്ന സ്ത്രീ യാത്രക്കാരാണ് ഇങ്ങനെ അപകടത്തില്‍ പെടുന്നവരില്‍ ഏറെയും. റോഡിലേക്ക് തെറിച്ച് വീഴുന്ന പലരും ചീറി പാഞ്ഞ് വരുന്ന വലിയ വാഹനങ്ങള്‍ക്ക് അടിയില്‍ നിന്ന് രക്ഷപ്പെടുന്നത് ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ്.
സ്കൂള്‍ വാഹനങ്ങളുടെ മത്സര ഓട്ടത്തെ ഭയപ്പെടുന്ന രക്ഷാകര്ത്താക്കള് പലരും ഇരുചക്രവാഹനങ്ങളിലാണ് കുഞ്ഞുങ്ങളെ സ്കൂളിലെത്തിക്കാറ്. വിദ്യാലയങ്ങള്‍ തുറക്കാനുള്ള സമയമടുത്തതിനാല്‍ അപകട സാധ്യത കൂടുന്നത് മനസ്സിലാക്കിയിട്ടും അധികൃതര്‍ കണ്ണടയ്ക്കുകയാണ്. ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകേണ്ട കൊച്ചു കുഞ്ഞുങ്ങളും ഇരുചക്രവാഹനയാത്രക്കാരികളായ വിദ്യാര്‍ത്ഥികളുമാണ് ഈ അപകടഭീഷണി നേരിടുന്നതില്‍ ഏറെയും. റോഡരികില്‍ നിറുത്തുന്ന കെഎസ്ആര്‍ടിസി വാഹനങ്ങളില്‍ നിന്നും ഇറങ്ങേണ്ടി വരുന്ന യാത്രക്കാരും തെന്നി വീഴുന്നത് നിരന്തര സംഭവമാണ്. അപകടത്തില്‍ പെടുന്ന വഴിയാത്രക്കാരുടെ എണ്ണവും കുറവല്ല. കരമന പാലം കഴിഞ്ഞ് കൈമനത്തേക്കുള്ള വളവിലാണ് ഈ അപകടം കൂടുതല്‍ പതിയിരിക്കുന്നത്. രാത്രികാലങ്ങളില്‍ ആവശ്യത്തിന് വെളിച്ചം ലഭിക്കാത്തതിനാല്‍ അപകട സാധ്യത വീണ്ടും വര്‍ദ്ധിക്കുകയാണ്. നഗരത്തിനുള്ളില്‍ റോഡരികിലെ മണല്‍ നീക്കാനുള്ള പണിക്കാരും യന്ത്രസാമഗ്രികളും ഉണ്ടെങ്കിലും ഇവയുടെ സേവനം കരമന പ്രാവച്ചമ്പലം ദേശീയ പാതയില്‍ ലഭ്യമല്ല. അടിയന്തരമായി ഈ സേവനം ലഭ്യമാക്കിയില്ലെങ്കില്‍ ദാരുണമായ വലിയ അപകടങ്ങള്‍ക്ക് ദേശീയപാത സാക്ഷ്യം വഹിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: