പൊസാല്ലോ: യൂറോപ്പിലേക്ക് കുടിയേറാൻ കടൽ വഴി യാത്ര തിരിച്ച 700ഓളം അഭയാർത്ഥികൾ വിവിധ ബോട്ടപകടങ്ങളിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. അഭയാർത്ഥികളെക്കുറിച്ച് പഠനം നടത്തിയ യുഎൻ ഏജന്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ യുദ്ധം നടക്കുന്ന അറബ് രാജ്യങ്ങളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് കടൽ വഴി യൂറോപ്പിലേക്ക് കടക്കുന്നത്. എന്നാൽ ഇവർ ചെറു ബോട്ടുകളിൽ പരമാവധി ആളുകളെ കുത്തി നിറച്ചാണ് യാത്ര തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ യാത്ര ചെയ്ത നിരവധി ബോട്ടുകൾ മുങ്ങിയാണ് ആളുകൾ മരണപ്പെട്ടതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
വടക്കൻ ലിബിയയിലെ സബാർത്ത തുറമുഖത്ത് നിന്നുമാണ് കൂടുതലും ചെറു ബോട്ടുകൾ യാത്ര തിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം 670 അഭയാർത്ഥികളെ വഹിച്ചു കൊണ്ട് എഞ്ചിനുകൾ ഇല്ലാതെ സഞ്ചരിച്ച കടത്തു ബോട്ട് ഇറ്റാലിയൻ നാവിക സേന പിടിച്ചെടുത്തിരുന്നു. ഇതിൽ 19 പേർ മരണപ്പെട്ടിരുന്നു.
യുദ്ധം രൂക്ഷമായതോടു കൂടി യൂറോപ്പിലേക്ക് അഭയാർത്ഥികളുടെ പ്രവാഹം തുടരുകയാണ്. കഴിഞ്ഞ ആഴ്ച നാലായിരം അഭയാർത്ഥികളെയാണ് ഇറ്റാലിയൻ നാവിക സേന മെഡിറ്ററേനിയൻ കടലിൽ നിന്നും രക്ഷപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: