പുനലൂര്‍: നഗരസഭയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത മഴക്കാലജന്യരോഗ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായുള്ള അടിയന്തിരയോഗത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നൂറിലധികം ആളുകള്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയതായി അറിയിച്ചു. ഇതിനെ തുടര്‍ന്ന് ജാഗ്രതാനിര്‍ദേശങ്ങളും പ്രതിരോധപ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി.
ജൂണ്‍ ആദ്യവാരം മുതല്‍ മൈക്ക് അനൗണ്‍സ്മെന്റ്, ശുചീകരണം, പ്ലാന്റേഷന് തോട്ടം ഉടമകള്‍ക്ക് വെള്ളം കെട്ടിനില്‍ക്കുന്ന ചിരട്ടകള്‍ കമിഴ്ത്തിസൂക്ഷിക്കാനും മറ്റും നോട്ടീസ് നല്‍കുക, നഗരസഭാ പ്രദേശത്ത് ഫോഗിങ്, അയല്‍സഭ, വാര്‍ഡ് വികസനസമിതി, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവയെ സംഘടിപ്പിച്ച് വാര്‍ഡ്തല ആരോഗ്യബോധവല്ക്കരണങ്ങള്, സ്കൂള്‍ കുട്ടികളെയും അധ്യാപകരെയും സഹകരിപ്പിച്ച് കൊതുക് ഉറവിട നശീകരണം, സ്കൂളുകളുടെയും ആരാധനാലയങ്ങളുടെയും സഹായത്തോടെ കൊതുക് പെരുകുന്നത് തടയല്‍, ആശാപ്രവര്‍ത്തകര്‍ മുഖേന മുഴുവന്‍മേഖലയിലും ക്ലോറിനേഷന് എന്നിവയാണ് ദ്രുതഗതിയില്‍ സംഘടിപ്പിക്കാന്‍ പോകുന്നത്. എന്നാല്‍ നഗരത്തിലെ മാലിന്യകൂമ്പാരവും വൃത്തിഹീനമായ പ്രദേശങ്ങളും ശുചീകരിക്കാന്‍ ഇതുവരെയും നഗരസഭ ഒന്നും ചെയ്തിട്ടില്ല. കിഴക്കന്‍മേഖലയില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ ചികിത്സ തേടുന്ന ആശുപത്രിക്ക് പുറത്ത് പൊതുശൗചാലയങ്ങള്‍ പണിയാനോ മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനോ നഗരസഭക്ക് കഴിഞ്ഞില്ല. നഗരത്തിലെ ഓടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ശുചീകരണത്തിന് പദ്ധതിയില്ല. അച്ചന്‍കോവില്‍, ആര്യങ്കാവ് ആദിവാസി കോളനികളില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ സാധ്യത നിലനില്ക്കുന്നു. അടിയന്തിര മെഡിക്കല്‍ ക്യാമ്പുകള്‍ ഇവിടെ സംഘടിപ്പിക്കണമെന്നാണ് ഉയരുന്ന ആവശ്യം. നഗരസഭക്ക് ഉള്ളില്‍ മാത്രം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പോരെന്നും കാര്യക്ഷമമാകണമെങ്കില്‍ പ്രാന്തപ്രദേശങ്ങളിലും ശ്രദ്ധയുണ്ടാകണമെന്നും ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: