ആലപ്പുഴ: പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ മഴക്കാലത്ത് പൊതുമരാമത്തു റോഡുകളോ ദേശീയപാതയോ വെട്ടിപ്പൊളിക്കരുതെന്ന് നിര്‍ദേശം നല്‍കിയതായി മന്ത്രി ജി. സുധാകരന് പറഞ്ഞു. മഴക്കാല മുന്നൊരുക്കം വിലയിരുത്താന്‍ കൂടിയ ജില്ലാതല യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.
ജില്ലയിലെ പൊതുമരാമത്തു റോഡുകളിലെയും ദേശീയപാതയിലെയും കുഴികള്‍ ജൂണ്‍ രണ്ടിനുള്ളില്‍ അടയ്ക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. എന്‍ജിനീയര്‍മാര്‍ ഇതിനു മേല്‍നോട്ടം വഹിക്കണം. അടച്ചവ വീണ്ടും കുഴികളായി മാറരുത്. ഇത് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. റോഡരുകില്‍ ഗതാഗത തടസം സൃഷ്ടിക്കുന്ന നിലയില്‍ മെറ്റലും മറ്റും ഇറക്കുന്നതു കര്‍ശനമായി തടയും. ദേശീയപാതയിലും പാതയോരത്തും മാലിന്യം തള്ളുന്നതു തടയാന്‍ നടപടിയെടുക്കാനും മന്ത്രി നിര്‍ദേശിച്ചു.
പൈപ്പും മറ്റും സ്ഥാപിക്കുന്നതിന് അടിയന്തര സാഹചര്യത്തില്‍ റോഡ് വെട്ടിപ്പൊളിക്കേണ്ടിവന്നാല് എക്സിക്യൂട്ടീവ് എന്‍ജിനീയറോ പൊതുമരാമത്ത് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനോ സ്ഥലത്തുണ്ടാകണമെന്ന് സുധാകരന് നിര്‍ദ്ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുമായും എംഎല്‍എമാരുമായും ആലോചിച്ചേ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാവൂ.
റോഡരികുകളും ഓടകളും വൃത്തിയാക്കുന്നതിനു 125 ലക്ഷം രൂപ അനുവദിച്ചു. ദേശീയ പാതയോരത്തെ അപകടം ഉണ്ടാക്കാന്‍ സാധ്യതയുള്ള മരങ്ങള്‍ എത്രയും വേഗം മുറിച്ചുമാറ്റും. കടലാക്രമണ സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ കടല്‍ഭിത്തിയോടു ചേര്‍ന്ന് മണല്‍ത്തിട്ട നിര്‍മിക്കണമെന്നും സംരക്ഷണഭിത്തിയില്ലാത്തിടത്ത് അവ നിര്‍മിക്കണമെന്നും മന്ത്രി പി. തിലോത്തമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: