ഭര്ത്താ സാളഭിഹിതാ ബാലം പുത്രീം കൃത്വാങ്കസംസ്ഥിതാം
ഉവാച വചനം ശ്ലക്ഷ്ണം സമാശ്വാസ ശുചിസ്മിതാം
കിം വ്യഥാ സുദതി ത്വം ഹി വിപ്രിയം മമ ഭാഷസേ
പിതാ തേ ദുഃഖമാപ്നോതി വാക്യേനാനേന സുവ്രതേ
വ്യാസന് തുടര്‍ന്നു: ഭര്‍ത്താവ് പറഞ്ഞതനുസരിച്ച് രാജ്ഞി പുത്രിയെ മടിയിലിരുത്തി ഗുണദോഷിച്ചു. ‘നീയെന്താണിങ്ങനെ അപ്രിയം പറയുന്നത്? അച്ഛനിതുകൊണ്ടെത്ര വിഷമമുണ്ടെന്നറിയാമോ. രാജ്യമോ സമ്പത്തോ ഇല്ലാത്ത ഒരുവനെയാണല്ലോ നീ ആഗ്രഹിച്ചത്! അവനെ ബന്ധുക്കള്‍ പോലും ഉപേക്ഷിച്ചിരിക്കുന്നു. സൈന്യബലവും അവനില്ല. ആകെ നിര്‍ഭാഗ്യവാനാണ് സുദര്ശനന്.
അല്ലെങ്കില്‍ അമ്മയെ കൂട്ടി കായ്കനികള്‍ തിന്ന് വനത്തില്‍ കഴിയാന്‍ ഇടവരുമോ? ബുദ്ധിയും, സമ്പത്തും സിംഹാസനവും സ്വന്തമായുള്ള എത്രയെത്ര രാജകുമാരന്മാര് നിനക്ക് വേണ്ടി കാത്തിരിക്കുന്നു! ആ സുദര്‍ശനന്റെ സഹോദരന് ശത്രുജിത്ത് ഇപ്പോള്‍ രാജാവാണ്. രാജലക്ഷണങ്ങള്‍ തികഞ്ഞവനും രണവീരനുമാണ് ആ കുമാരന്. സുദര്‍ശനനെ വധിക്കാന്‍ യുധാജിത്ത് സമയം പാര്‍ത്തിരിക്കുകയുമാണ്.
യുധാജിത്താണല്ലോ യുദ്ധത്തില്‍ സുദര്‍ശനന്റെ പ്രപിതാവായ വീരസേനനെ വധിച്ച്രാജ്യം തന്റെ ദൗഹിത്രനെ ഏല്‍പ്പിച്ചത്. ശിശുവിനെയും മാതാവിനെയും വകവരുത്താന്‍ വന്ന യുധാജിത്തിനെ മുനിമാര്‍ തടഞ്ഞതിനാല്‍ മാത്രമാണ് സുദര്ശനന് ഇപ്പോള്‍ ജീവനോടെയിരിക്കുന്നത്.’
അപ്പോള്‍ ശശികല പറഞ്ഞു: ‘അമ്മേ, വനവാസിയാണെങ്കിലും എനിക്ക് മനസ്സിനിണങ്ങിയ വരന് സുദര്ശനന് തന്നെയാണ്. സുകന്യയുടെ കഥ അറിയാമല്ലോ? സുകന്യ പ്രായവ്യത്യാസം പരിഗണിക്കാതെ ച്യവനനെ ഭര്‍ത്താവാക്കി ശുശ്രൂഷിച്ചു. അങ്ങനെ ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നത് നാരിമാര്‍ക്ക് മോക്ഷപ്രദമല്ലേ? നിര്‍വ്യാജമായി ഭര്‍ത്താവിനെ പരിചരിക്കുന്നതിലൂടെ ഒരുവള്‍ക്ക് മോക്ഷപദം ലഭ്യമത്രേ.
മാത്രമല്ല, ദേവി ഭഗവതി സ്വപ്നത്തില്‍ വന്ന് എന്നോട് കല്പ്പിച്ചിരിക്കുന്നത് സുദര്‍ശനനെ വരിക്കാനാണ്. സാക്ഷാല്‍ ജഗദംബ എന്റെയുള്ളില്‍ കൊത്തിവച്ച ആ ഭര്ത്തൃരൂപം എനിക്കെങ്ങിനെ മായ്ച്ചു കളയാന്‍ കഴിയും? അദ്ദേഹത്തെയൊഴികെ മറ്റാരെയും ഞാന്‍ വരിക്കുകയില്ല.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: