തൃശൂര്‍: പാമോയില്‍ കേസില്‍ വിചാരണ വേഗത്തിലാകുന്നു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണിത്. കേസ് വൈകിപ്പിക്കാനാവില്ലെന്ന് തിങ്കളാഴ്ച കേസ് പരിഗണിച്ച തൃശൂര്‍ വിജിലന്‍സ് കോടതി വ്യക്തമാക്കി. കുറ്റപത്രം സംബന്ധിച്ച പ്രാരംഭ വാദം 23ന് തുടരും. 23ന് കേസിലെ എല്ലാ പ്രതികളും ഹാജരാകണമെന്നും വിജിലന്‍സ് ജഡ്ജ് സി. ജയചന്ദ്രന് നിര്‍ദ്ദേശിച്ചു. സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് അടുത്തയാഴ്ച ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
മുന്‍മന്ത്രി ടി.എച്ച്. മുസ്തഫയുടെ ആരോഗ്യാവസ്ഥ, മുസ്തഫക്ക് വേണ്ടി ഹാജരായ അഭിഭാഷകന് അറിയിച്ചുവെങ്കിലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും, അഭിഭാഷക കമ്മിഷന്റെ അംഗീകാരമുള്ള അപേക്ഷയും സമര്‍പ്പിച്ചാല്‍ പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, സിവില്‍ സപ്ലൈസ് സെക്രട്ടറിയായിരുന്ന പി.ജെ. തോമസ് എന്നിവര്‍ നല്കിയ വിടുതല്‍ ഹര്‍ജികള്‍ തള്ളിയും, കേസ് വിചാരണ അനന്തമായി നീട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി വി.എസ്. അച്യുതാനന്ദന് നല്കിയ ഹര്‍ജി അംഗീകരിച്ചും ഇക്കഴിഞ്ഞ 11നാണ് സുപ്രീം കോടതി വിചാരണ തുടരാന്‍ നിര്‍ദ്ദേശിച്ചത്.
ജിജി തോംസണ്‍, പി.ജെ. തോമസ് എന്നിവരെ കൂടാതെ മുന്‍മന്ത്രി ടി.എച്ച്. മുസ്തഫ, പാമോയില്‍ ഇറക്കുമതിക്ക് അനുമതി നല്കിയ പവര്‍ ആന്‍ഡ് എനര്‍ജി കോര്പ്പറേഷന്, ചെന്നൈ മാലാ ട്രേഡിങ് കോര്പ്പറേഷന് എന്നിവയുടെ പ്രതിനിധികളായ സദാശവിന്‍, ശിവരാമകൃഷ്ണന് എന്നിവരാണ് വിചാരണ നേരിടുന്നവര്‍. കെ.കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ 1991-92 കാലഘട്ടത്തിലാണ് മലേഷ്യയില്‍ നിന്ന് 15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്തത്.
ഇതില്‍ സര്‍ക്കാരിന് 2.32 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. അന്നു ധനമന്ത്രിയായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേസിലെ 23-ാം സാക്ഷിയാണ്. അന്ന് ധനമന്ത്രി ഫയല്‍ കണ്ടിരുന്നുവെന്നും, മന്ത്രിസഭയുടെ തീരുമാനം നടപ്പിലാക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും നേരത്തെ കേസ് പരിഗണിച്ചിരുന്ന വിജിലന്‍സ് ജഡ്ജ് എസ്.എസ്. വാസന് നിരീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: