ഉദ്ഘാടനം ഗംഭീരമായി. പ്രചരിപ്പിച്ചതുപോലെ എല്‍ഡിഎഫ് വന്നു. ഇനി ശരിയാക്കിയാല്‍ മതി. ആദ്യം ശരിയാക്കിയത് അച്ചുമാമയെത്തന്നെ. തുടങ്ങുന്നെങ്കില്‍ തന്തയുടെ നെഞ്ചത്തുനിന്നുതന്നെ തുടങ്ങണം എന്നല്ലേ പറയാറ്. കുറ്റം പറയരുതല്ലോ, എല്ലാം വളരെ പെട്ടെന്നായിരുന്നു. മെയ് 16 വരെ പയറുപോലെ ഓടിനടന്ന അച്യുതാനന്ദനുണ്ടല്ലോ, മുന്‍കൂര്‍ ജാമ്യം കിട്ടാത്ത പി.ജയരാജനെപ്പോലെ, ഒരാഴ്ചകൊണ്ട് അവശത കേറി ഐസിയുവിലായി! എന്തുപറയാന്‍, അതിനും പഴി പിണറായിക്ക്!
എന്തൊക്കെയായാലും അച്ചുമാമനെ ഫിഡല്‍ കാസ്ട്രോയാക്കി മുതുക്കനപ്പൂപ്പന്റെ ദ്രവിച്ച കയറ്റുകട്ടിലിലേക്കു പിടിച്ചു കിടത്തുന്നതുകണ്ടപ്പോള് ഓര്‍മവന്നത് എം.ബി.രാജേഷിന്റെയും എ.സമ്പത്തിന്റെയുമൊക്കെ മുഖങ്ങളാണ്. വന്ദ്യവയോധികനായ അദ്വാനിജിയെ പ്രധാനമന്ത്രി പദത്തില്‍ നിന്നൊഴിവാക്കിയെന്നു വിലപിച്ചു മുതലക്കണ്ണീരൊഴുക്കി സംഘപരിവാറിനെ കടിച്ചുകുടഞ്ഞ സിംഹസഖാക്കളുടെ കപടമുഖം. കേരളത്തില്‍ അവരുടെ ഊഴം വന്നപ്പോള്‍ കണ്ടില്ലേ? സത്യപ്രതിജ്ഞാ ദിവസം ഒരു ചാനലിലെ ആക്ഷേപഹാസ്യ പരിപാടിയില്‍ പറഞ്ഞത് പിണറായി മന്ത്രിസഭയും സത്യപ്രതിജ്ഞക്ക് ഒരു ‘മോദിടച്ച്’ എന്നാണ്. പക്ഷെ ബിജെപിക്ക് ഒരു വ്യത്യാസമുണ്ട്. മോദിയാണു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നു പ്രഖ്യാപിച്ച് ആ മോദിയെ മുന്നില്‍നിര്‍ത്തി ആണുങ്ങളെപ്പോലെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എല്‍ഡിഎഫിന്റെത് ആണും പെണ്ണും കെട്ട പണിയായിപ്പോയി.
കാരായി, ഗണഗീതമനുകരിച്ചത് അബദ്ധത്തിലല്ല. തുടര്‍ന്നും മോദിയുടെ പദ്ധതികള്‍ ലേബല്‍ മാറ്റി അവതരിപ്പിക്കുകതന്നെയാണ് സഖാക്കളുടെ പരിപാടി. മോദിയെ അനുകരിച്ചു ഗ്ലൗസണിഞ്ഞ തോമസ് ഐസക്കിനും ചൂലെടുത്ത പിണറായിക്കുമൊക്കെത്തന്നെയാണ് നട്ടെല്ലായ വകുപ്പുകള്‍. അനുകരണമെന്നു തോന്നാതിരിക്കാന്‍ ഐസക്ക് ഒരു വെടിപൊട്ടിച്ചതു കേട്ടില്ലേ- നീതി ആയോഗ് പറ്റില്ല: പഞ്ചവത്സര പദ്ധതി തിരികെകൊണ്ടുവരുമെന്നും. വെടിക്കെട്ടു നിരോധിക്കാത്തത് എല്‍ഡിഎഫിന്റെ ഭാഗ്യം.
ഭരണം കിട്ടിയതോടെ പെരുമ്പാവൂരിലെ രാപ്പകല്‍ സമരം നിര്‍ത്തി. കൊടിതോരണങ്ങള്‍ പോസ്റ്റോഫീസ് പടിക്കലേക്കു മാറ്റുന്നു. കാര്യമന്വേഷിച്ചപ്പോള്‍ സഖാവു പറഞ്ഞു. പതിവുപോലെ കേന്ദ്രവിരുദ്ധ സമരം തുടങ്ങാന്‍ നിര്‍ദ്ദേശം വരും. ഒരുപാടു സൗജന്യങ്ങള്‍ പ്രഖ്യാപിക്കാന്‍ പോകുന്നു. പദ്ധതികള്‍ പ്രഖ്യാപിക്കുക എന്നതുമാത്രമാണ് ഞങ്ങളുടെ പണി. ഫണ്ട് കേന്ദ്രം തന്നുകൊള്ളണം. ഇല്ലെങ്കില്‍ തീവണ്ടി തടയും; പോസ്റ്റോഫീസ് പിക്കറ്റു ചെയ്യും. നികുതി കൂട്ടുകയേ ഇല്ലെന്ന് ഐസക് അഡ്വാന്‍സായി പറഞ്ഞു കഴിഞ്ഞു. പണമില്ലെങ്കില്‍ കേന്ദ്രം ടാക്സ് കൂടട്ടെ. അപ്പോള്‍ അതിന്റെ പേരില്‍ കൂടി ഞങ്ങള്‍ക്കൊരു കേന്ദ്രവിരുദ്ധ സമരം സംഘടിപ്പിക്കാം. എല്ലാം ഞങ്ങളാണു ചെയ്യുന്നതെന്നു പ്രസംഗിച്ചുകൊണ്ട് ഞങ്ങളിങ്ങനെ കൊടിവച്ച കാറില്‍ പറന്നുനടക്കും. ഇനി എല്സിക്കാര്ക്കുവരെ പോലീസ് സ്റ്റേഷനില്‍ കസേരയുണ്ടാകും! അതിലിരുന്ന് ഞങ്ങള്‍ പ്രതിയോഗികളെ ശരിയാക്കും.
ഒരു സ്വകാര്യ പ്രതീക്ഷ കൂടി ആശങ്കയോടെ പങ്കുവയ്ക്കട്ടെ. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍കാരനാണ് ഈയുള്ളവന്. യുഡിഎഫ് ഭരണകാലത്ത് പെന്ഷന് കിട്ടാന്‍ നിരന്തരം സമരം ചെയ്യേണ്ടിവന്നു. അന്നു ഞങ്ങളുടെ സമരപ്പന്തലില്‍ വന്ന് കെഎസ്ആര്‍ടിസി പെന്ഷന് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു ഘോരഘോരം പ്രസംഗിച്ചു കയ്യടി നേടിയവരാണ് ഇന്നത്തെ മുഖ്യമന്ത്രിയും ‘ഫിഡല്‍ കാസ്ട്രോ’യും. രാഷ്ട്രീയധാര്‍മികത തൊട്ടുതീണ്ടിയിട്ടുണ്ടെങ്കില്‍ ഏറ്റെടുക്കേണ്ട ബാധ്യതയുണ്ട് അവര്‍ക്ക്. എന്നാല്‍ ഒരിക്കല്‍ ഇതുപോലെ പറഞ്ഞുപറ്റിച്ച അനുഭവമുള്ളതാണ് ആശങ്കക്കു കാരണം.
കെഎസ്ആര്‍ടിസിയിലെ ഇടതു തൊഴിലാളി യൂണിയന് നേതാക്കളായ കെ.കെ.ദിവാകരനെയും പി.കെ.ഗുരുദാസനെയും ബിനോയ് വിശ്വത്തെയുമൊക്കെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ കെഎസ്ആര്‍ടിസി തന്നെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. തൊഴിലാളികള്‍ പണവും മുടക്കി, പണിയും ചെയ്തു. മേല്‍പ്പറഞ്ഞ നേതാക്കന്മാരൊക്കെ ജയിച്ച് കൊടിവച്ച കാറില്‍ പറന്നുനടന്നതല്ലാതെ ഒരു ചുക്കും സംഭവിച്ചില്ല. പ്രശ്നങ്ങള്‍ എന്നും മിച്ചം കിടക്കണം, എന്നാലല്ലേ അതിന്റെ പേരില്‍ ഓരോ തവണയും മുതലെടുപ്പു നടത്താന്‍ കഴിയൂ. ഈ അടവു തിരിച്ചറിഞ്ഞതുകൊണ്ടാണ് ബംഗാളികള്‍ പാര്‍ട്ടിയെത്തന്നെ ”ശരിയാക്കിയത്….”
പ്രതികരിക്കാൻ ഇവിടെ എഴുതുക: