ജാതിമത ചിന്തകള്‍ക്കും സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുമപ്പുറം വിവിധ ക്രൈസ്തവസഭകളുമായി ഉറ്റ സഹവര്‍ത്തിത്വം പുലര്‍ത്തുന്ന ഒരുപാട് വ്യക്തിത്വങ്ങള്‍ ബിജെപിയിലുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ അസംബ്ലി ഇലക്ഷനില്‍ മത്സരിക്കാനിറങ്ങിയ അവരോട് ക്രൈസ്തവര്‍ നീതി കാണിച്ചോ?
ഈ ലേഖകന്‍ രാഷ്ട്രീയക്കാരനല്ല. സമൂഹജീവിയെന്ന നിലയില്‍ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നിര്‍വികാരനായി വീക്ഷിക്കുകയും പൗരധര്‍മം മാനിച്ച് വോട്ടുകുത്തുകയും ചെയ്യാറുണ്ടെന്നു മാത്രം. എങ്കിലും കേരളത്തിലെ വളച്ചൊടിച്ചുണ്ടാക്കിയ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഉള്ളുകളികള്‍ മെത്രാന്മാരെക്കാള്‍ നന്നായി ഗ്രഹിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍, താല്‍പ്പര്യമില്ലെങ്കിലും നിവൃത്തിയില്ലാതെ അല്‍പ്പം രാഷ്ട്രീയം പറയുകയാണ്.
മധ്യതിരുവിതാംകൂറിലെ ഒന്നിനൊന്നു തൊട്ടുകിടക്കുന്ന മൂന്നു നിയമസഭാ മണ്ഡലങ്ങളാണ് സുറിയാനി സഭാ ശക്തികേന്ദ്രങ്ങളായ തിരുവല്ല, ചെങ്ങന്നൂര്‍, ആറന്മുള എന്നിവ. അറുപത് ശതമാനത്തിലേറെ ഹിന്ദുക്കളുള്ള ഇവിടങ്ങളിലെ ബിജെപി-ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ യഥാക്രമം അക്കീരമണ്‍ കാളിദാസ ഭട്ടതിരി, പി.എസ്.ശ്രീധരന്‍പിള്ള, എം.ടി.രമേശ് എന്നിവരും അവര്‍ പിടിച്ച വോട്ടുകള്‍ യഥാക്രമം 31439, 42682, 37906 എന്നിങ്ങനെയുമാണ്. 2011 ലെ അസംബ്ലി ഇലക്ഷനുമായി താരതമ്യപ്പെടുത്തുമ്പോള്‍ വന്‍ കുതിച്ചുചാട്ടമാണ് ബിജെപിക്കുണ്ടായതെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം ഈ മൂന്നു മണ്ഡലങ്ങളിലും പാര്‍ട്ടിക്കുണ്ടായിട്ടില്ല. അതിന്റെ കാരണങ്ങളിലൊന്ന് ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ മധ്യതിരുവിതാംകൂറിലെങ്കിലും താമരയെ കടാക്ഷിക്കാതിരുന്നതാണ്. വേറെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടാകും.
‘ഞങ്ങള്‍ കേന്ദ്രത്തില്‍ ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്; എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ല…’ തെരഞ്ഞെടുപ്പ് കാലത്ത് ചെങ്ങന്നൂര്‍ മലങ്കര സഭാ മെത്രാന്റെതായി മാധ്യമങ്ങളില്‍ വന്ന തിരുവചനമാണിത്. അധികാരത്തിന്റെ അംശവടി കയ്യിലില്ലാത്ത കേരളത്തിലെ ബിജെപിയെ പിന്തുണച്ചിട്ട് ഗുണമൊന്നുമില്ലെന്നറിയാവുന്ന മെത്രാന്മാര് ‘ഞാനും മുതലയമ്മാച്ചനും കൂടി’ എന്ന മട്ടില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന് നല്‍കുന്നുണ്ടെന്ന് പറയുന്ന പിന്തുണ ഹൈന്ദവ ഭാരതത്തിലുടനീളം നൂറുശതമാനം സബ്സിഡിയോടെ മൂന്നു പൂവ് കുരിശുകൃഷി നടത്താനാണെന്ന് പള്ളിക്കമ്മ്യൂണിസ്റ്റായ എം.എ.ബേബിയും സമ്മതിക്കും.
ചെങ്ങന്നൂരില്‍ സഭയുടെ മകളായ ശോഭനാ ജോര്‍ജിന് വോട്ടുചെയ്യുമെന്ന് മെത്രാന് വ്യക്തമാക്കിയതും സഭയുടെ മറ്റൊരു മകളായ സിസ്റ്റര്‍ വീണാ ജോര്‍ജിനെ മന്ത്രിയാക്കണമെന്ന് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഹെറാള്‍ഡ് പിണറായി വിജയനോട് ആജ്ഞാപിച്ചതും ചേര്‍ത്തുവായിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. അതായത് ഹിന്ദു ഭൂരിപക്ഷ മണ്ഡലമായ ആറന്മുളയിലെ ഹൈന്ദവ വോട്ടുകള്‍ മുക്കാലും ശിവദാസന്‍ നായരും എം.ടി.രമേശും വീതിച്ചെടുത്തപ്പോള്‍ സഭാ മക്കളുടെ മൊത്തം വോട്ടുകളും വര്‍ഗീയതയിലൂടെ സമാഹരിച്ചാണ് സിസ്റ്റര്‍ വീണ വിജയിച്ചിരിക്കുന്നത്.
ചെങ്ങന്നൂരിലും ‘ഇടതുപക്ഷക്കാറ്റിനൊത്തു തൂറ്റിയ’ സഭാ മക്കള്‍ മെത്രാന്റെ വാറോല തള്ളിക്കളഞ്ഞ് ബിജെപിയെ തോല്‍പ്പിക്കാന്‍ അടപടലേ അരിവാളുകാരനു വോട്ടു ചെയ്തതുകൊണ്ടാണ് അവിടെയും സിപിഎം ജയിച്ചത്. ഹിന്ദുഭൂരിപക്ഷ മണ്ഡലമായ ഇവിടെയും ഹൈന്ദവ വോട്ടുകള്‍ കോണ്‍ഗ്രും ബിജെപിയും പങ്കിട്ടു. മലങ്കര സഭയുടെ ബദ്ധവൈരികളായ കത്തോലിക്ക, സിഎസ്ഐ വിഭാഗങ്ങള്‍ കൂടി സഹായിച്ചതിനാല്‍ വിഷ്ണുനാഥിന് രണ്ടാമതെത്താന്‍ കഴിഞ്ഞപ്പോള്‍ ‘ഒഴുകുന്ന വെള്ളത്തിനൊത്ത് തോണി ചരിക്കുന്ന’ ന്യൂനപക്ഷ മനസ്സുകളെ നിര്‍വചിച്ചെടുക്കാന്‍ കഴിയാഞ്ഞത് ബിജെപിക്ക് വിനയായി.
ഇനി തിരുവല്ലഭന്റെ നാടായ തിരുവല്ല. ഇടതുപക്ഷക്കാരനും മാര്‍ത്തോമാസഭയുടെ പ്രിയപുത്രനുമായ മാത്യു ടി.തോമസ് ഇവിടെ തോല്‍വി മണത്തിരുന്നു. തന്മൂലം ഹൈന്ദവ ധ്രുവീകരണം നിര്‍ജീവമാക്കി ഹിന്ദുവോട്ടുകള്‍ വഴിതിരിച്ചുവിടാനുള്ള ഗൂഢനീക്കങ്ങള്‍ മാര്‍ത്തോമാ സഭ ഒരുവര്‍ഷം മുമ്പേ തിരുവല്ലയില്‍ ആരംഭിച്ചിരുന്നു. ക്ഷേത്രപൂജാരിമാര്‍ക്ക് ഫ്രീയായി പൊന്നാട കൊടുക്കുക, ഹിന്ദുക്കളെ മുന്നില്‍നിര്‍ത്തി പള്ളികളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുക, ശ്രീനാരാണഗുരു സിമ്പോസിയങ്ങള്‍ നടത്തുക, ക്രിസ്തു ഗീതക്കാരന്‍ എ.ടി.ളാത്തറയുടെ അകംപൊരുള്‍ പോലുള്ള ഹിഡണ്‍ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളെ മതേതര മുഖംമൂടിയണിയിച്ച് ഹിന്ദുക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുക തുടങ്ങിയ മികച്ച നീക്കങ്ങളുമായി ഹൈന്ദവ വോട്ടുബാങ്കിലേക്ക് ഇടിച്ചുകയറിയ അവരുടെ കരുനീക്കങ്ങള്‍ തടയാന്‍ കഴിയാതിരുന്നതിന്റെ ഫലമാണ് മണ്ഡലത്തില്‍ മാര്‍ത്തോമാ സഭ നേടിയ 8262 വോട്ടിന്റെ വിജയം.
ഹിന്ദുഭൂരിപക്ഷ മണ്ഡലമായ തിരുവല്ലായിലെ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗമായ മലങ്കര തങ്ങളുടെ മൊത്തം വോട്ടുകളും പ്രിയ പുത്രനായ ജോസഫ് എം.പുതുശ്ശേരിക്കു നല്കിയതുകൊണ്ടാണ് കോണ്‍ഗ്രസുകാരുടെ കുതന്ത്രങ്ങളെ മറികടന്ന് 51398 വോട്ടുകള്‍ നേടി രണ്ടാമതെത്താന്‍ അങ്ങേര്‍ക്കു കഴിഞ്ഞത്. ചുരുക്കത്തില്‍ ‘ഇല്ലത്തില്ലെങ്കില്‍ കൊല്ലത്തുമില്ല’ എന്ന പഴഞ്ചൊല്ലുകള്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിയുടെയും ബിഡിജെഎസിന്റെയും കാര്യത്തില്‍ സത്യമായി ഭവിച്ചു.
തിരുവല്ലയുടെ സഹോദരപട്ടണമായ ചങ്ങനാശ്ശേരിയില്‍ ക്രൈസ്തവസഭകളുമായി നല്ല ബന്ധമുള്ള മുതിര്‍ന്ന ബിജെപി നേതാവ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ലഭിച്ചത് 21455 വോട്ട്. ‘ആരാന്റെ കടയിലെ അരി കഞ്ഞി തരില്ല’ എന്ന പഞ്ചൊല്ലിന്റെ സാരം അദ്ദേഹവും ഇപ്പോള്‍ മനസ്സിലാക്കിക്കാണണം.
ഇനി ഈ ലേഖകന്റെ തെരഞ്ഞെടുപ്പ് നിരീക്ഷണങ്ങള്‍ പറയാം: ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത് കേന്ദ്രത്തിലെ മോദി ഭരണത്തിന്റെ പശ്ചാത്തലത്തില്‍ ഇടതു-വലതു മുന്നണികളുടെ കാപട്യവും ഇരട്ടത്താപ്പും തുറന്നുകാട്ടി അതിശക്തമായ പ്രചാരണം നടത്തിയതുകൊണ്ടാണ്. മേലിലും ഇതുതന്നെ ആവര്‍ത്തിക്കുക. അതോടെ കോണ്‍ഗ്രസ് എന്ന ശല്യം തീര്‍ന്നു കിട്ടും. പിന്നീടുള്ളത് സിപിഎമ്മാണ്.
ദശാബ്ദങ്ങളായി പാര്‍ട്ടിയിലുള്ള ജി.സുധാകരനേക്കാള്‍ പാര്‍ട്ടിയില്‍ സ്വാധീനം പുത്തന്കുറ്റുകാരായ വീണ ജോര്‍ജിനും എ.എന്‍.ഷംസീറിനും മുഹമ്മദ് റിയാസിനുമാണെന്ന വാസ്തവം മാത്രം ഓര്‍ക്കുക.
കാലമിനിയുമുരളും; വിഷുവും വര്‍ഷവും തെരഞ്ഞെടുപ്പുകളും വരും. യുദ്ധത്തീയതി പ്രഖ്യാപിച്ച് കാഹളമൂതി അങ്കത്തട്ടിലിറങ്ങിയാല്പ്പിന്നെ മുന്നില്‍ അച്ഛനും അമ്മയും പള്ളിയും കപ്യാരുമൊന്നുമില്ല; ലക്ഷ്യം വിജയം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: