ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയായ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണിനെ മകന് കൊലപ്പെടുത്തിയത് സ്വത്തിനെചൊല്ലിയുള്ള തര്‍ക്കവും ആഡംബരത്തിനും വഴിവിട്ട ജീവിതത്തിനും പിതാവ് പണം നല്കാന് തയ്യാറാകാത്തതും. പിടിയിലായ ഷെറിന് പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഐടി വിദഗ്ധനായ ഷെറിന് ജോണ്‍ തിരുവനന്തപുരത്തും ബംഗ്ലൂരിലുമായി മാറി മാറിയാണ് ജോലിചെയ്തിരുന്നത്. അമേരിക്കന്‍ പൗരത്വമുണ്ടായിരുന്ന ഷെറിന് 2003ല്‍ അവിടെ ചില കുഴപ്പങ്ങള്‍ ഉണ്ടാക്കിയ ശേഷം നാട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ അമേരിക്കയിലേക്ക് മടങ്ങിപ്പോയില്ല. 2010ല്‍ ഷെറിന് വിവാഹിതനായെങ്കിലും അധികം വൈകാതെ തന്നെ വിവാഹബന്ധം വേര്‍പെടുത്തി.
തുടര്‍ന്ന് ബംഗ്ലൂരില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ കുത്തഴിഞ്ഞ ജീവതമാണ് നയിച്ചിരുന്നത്. മുന്‍കോപിയായ പിതാവിന്റെ മുടിയനായ പുത്രനാണ് ഷെറിനെന്നാണ് വീട്ടുകാര്‍ തന്നെ ഇയാളെപ്പറ്റി പറയുന്നത്. നഗരമധ്യത്തിലെ ഇവരുടെ ബഹുനില മന്ദിരത്തിലെ സ്ഥാപനങ്ങളില്‍ നിന്നും വാടക പിരിക്കുന്നതിനെ ചൊല്ലി പിതാവ് ജോയ് ജോണും മകന് ഷെറിനും തമ്മില്‍ പലപ്പോഴും വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്.
ഇതേ തുടര്‍ന്ന് വാടക പിരിക്കാന്‍ മറ്റൊരു ഏജന്‍സിയെ ജോയ് ജോണ്‍ ചുമതലപ്പെടുത്തിയിരുന്നു. മറ്റൊറുകടയ്ക്കായി ഒരാളില്‍ നിന്നും ഡിപ്പോസിറ്റായി വാങ്ങിയ 1,50,000 രൂപാ ഷെറിന് സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. ജോയിജോണ്‍ അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയതോടെ പണം തിരികെ നല്‍കണമെന്ന് ഷെറിനോട് ആവശ്യപ്പെട്ടു. ഇതെചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി.
കഴിഞ്ഞ 19ന് സഹോദരനായ ഡോക്ടര്‍ ഡേവിഡും കുടുംബവും വരുന്നതോടെ വീട്ടില്‍ നിന്നും മാറി താമസിക്കണമെന്ന് ജോയിജോണ്‍ ഷെറിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് തിരുവല്ലയിലെ ക്ലബ്ബ് സെവനിലായിരുന്നു ഇയാളുടെ താമസം. ചെറുപ്പം മുതല്‍ തന്നേക്കാളും അച്ഛന് സ്നേഹം മറ്റുമക്കളോടാണന്ന ഷെറിന് പറയുന്നു. മോശമായാണ് പിതാവ് തന്നോട് പെരുമാറിയിരുന്നത്. സ്വത്തുമുഴുവന്‍ അനാഥമന്ദിരത്തിന് നല്കിയാലും തന്റെ സ്വത്തിന്റെ അര അംശംപോലും തരില്ലന്ന പലതവണ ജോയിജോണ്‍ പറഞ്ഞതായും ഷെറിന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കാശിന് ആവശ്യമുണ്ടങ്കില്‍ മാനേജറോട് പറഞ്ഞ് വൗച്ചര്‍ ഒപ്പിട്ടശേഷമാണ് ഷെറിന് പണം നല്‍കിയിരുന്നത്. സ്ഥാപനത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതും ഷെറിന്റെ മേല്‍നോട്ടത്തിലായിരുന്നു. ചെലവായ തുകയുടെ ക്രത്യമായ വൗച്ചറും ജോയിജോണ്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അധികം പണം ഷെറിന്റെ കൈയ്യില്‍ വരുന്നത് തടയാന്‍ കാരണമായി. ഇതും പിതാവിനോടുള്ള കൊടും പകയ്ക്ക് കാരണമായി.
പിന്നീടുള്ള ഒരേഒരു മാര്‍ഗം പിതാവിനെ ഇല്ലാതാക്കുക എന്നതായിരുന്നു ഷെറിന്റെ മുന്നിലുണ്ടായിരുന്ന പോംവഴി. ഇതായിരുന്നു അച്ഛനെ അരുംകൊലചെയ്യാന്‍ ഷെറിനെ പ്രേരിപ്പിച്ചതായി പോലീസ് പറയുന്നത്.
തോക്കിന് അമേരിക്കന്‍ ലൈസന്‍സ്
ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയായ അച്ഛനെ മകന് കൊലപ്പെടുത്തിയത് അമേരിക്കന്‍ നിര്‍മ്മിത തോക്ക് ഉപയോഗിച്ച്. ഈതോക്കിന് അമേരിക്കന്‍ ലൈസന്സാണന്നും പോലീസ് കണ്ടെത്തി. വര്‍ഷങ്ങള്‍ക്കുമുന്‍പ് ജോയിജോണ്‍ അമേരിക്കയില്‍ നിന്നും എത്തിച്ചതാണ് ഇത്. അന്ന് നിയമം കര്ശനമല്ലായിരുന്നപ്പോഴാകം എത്തിച്ചതെന്ന് കരുതപ്പെടുന്നു. കൈവെള്ളയില്‍ സൂക്ഷിക്കാവുന്ന ചെറിയ തോക്കാണിത്. ജോയിജോണ്‍ അമേരിക്കയിലേക്ക് തിരിച്ചുപോകുമ്പോള്‍ തോക്ക് അലമാരിയില്‍ വച്ചുപൂട്ടിയ ശേഷമാണ് പോകാറ്. എന്നാല്‍ ഷെറിന് അലമാരിതുറന്ന് തോക്ക് കൈക്കലാക്കുകയായിരുന്നു. മുന്‍പ് അലമാരിയില്‍നിന്നും പല സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടന്ന് പറഞ്ഞ് അച്ഛനും മകനും വഴക്കുണ്ടായിട്ടുള്ളതായും പോലീസ് പറയുന്നു.
മാലിന്യമെന്നു കരുതി
ഉടല് മണ്ണിട്ടുമൂടി
ചെങ്ങന്നൂര്‍: മകന് കാലപ്പെടുത്തിയ അമേരിക്കന്‍ മലയാളിയായ ജോയിജോണിന്റെ ശരീരഭാഗം ചങ്ങനാശ്ശേരിയില്‍ നിന്നും കണ്ടെടുത്തത് മണ്ണിനടിയില്‍നിന്ന്. 25ന് രാത്രി കോട്ടയത്തേക്ക് പുറപ്പെട്ട ഷെറിന് ചങ്ങനാശ്ശേരി കറുകച്ചാല്‍ വേലൂര്‍ ജങ്ഷനില്‍ ബസ് സ്റ്റോപ്പില്‍ മരിയ ഹോട്ടലിനു സമീപത്താണ് ജോയിജോണിന്റെ ഉടല്‍ഭാഗം ചാക്കിലാക്കി തള്ളിയത്. ഒരുദിവസം കഴിഞ്ഞ് ചാക്കുകെട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ കോഴിവേസ്റ്റാണന്നു കരുതി പരിസരത്തുള്ളവര്‍ ഇതിന് മുകളിലേക്ക് മണ്ണുനിക്കിയിടുകയായിരുന്നു. ഇന്നലെ ഷെറിന് പോലീസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് രാവിലെ മണ്ണ് നീക്കംചെയ്താണ് ശരീരഭാഗം പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: