ആലപ്പുഴ: കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമം ഉടന്‍ കേരളത്തില്‍ നടപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്. 2013ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം മൂന്നുവര്‍ഷമായിട്ടും ഇവിടെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
കേരളവും തമിഴ്നാടും ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ എല്ലായിടത്തും നിയമം നടപ്പാക്കിക്കഴിഞ്ഞു. തമിഴ് നാട്ടില്‍ തെരഞ്ഞെടുപ്പിനുശേഷം നടപ്പാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കേരളത്തിന് ഈ നിയമം നടപ്പാക്കാതെ ഇനി അധികനാള്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. ഇത് നടപ്പാക്കുമ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകും.
അത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ റേഷന്‍ കാര്‍ഡുകള്‍ അപാകതകള്‍ പരിഹരിച്ച് ഇതോടൊപ്പം ഉപഭോക്താക്കള്‍ക്ക് നല്കാന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിപിഎല്‍, എപിഎല്‍ ലിസ്റ്റുകളില്‍ വ്യാപക ക്രമക്കേടുണ്ട്. ഇവ ഉടന്‍ പരിഹരിക്കും. നെല്ലു സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്ക് വില നല്കാന് വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കേന്ദ്രവിഹിതം കൃത്യമായി നമുക്കു ലഭിച്ചുകഴിഞ്ഞു.
എന്നാല്‍ സംസ്ഥാന വിഹിതം സപ്ലൈകോയ്ക്ക് ലഭിച്ചിട്ടില്ല. ഇതുനല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ 150 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തക്കാളി, പച്ചമുളക്, തുടങ്ങിയ പച്ചക്കറികള്‍ക്ക് വില കുത്തനെ ഉയര്‍ന്നതില്‍ ദുരൂഹതയുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ അതാത് ഡിഎസ്ഒ മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാവേലിസ്റ്റോര്‍, ലാഭം തുടങ്ങിയ പൊതുവിതരണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും.
ഉത്പന്നങ്ങള്‍ ഉറവിടത്തില്‍ നിന്നുതന്നെ വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കും. റേഷന്‍ കടകളില്‍ ഭക്ഷ്യസാധനങ്ങള്‍ കൃത്യമായ അളവില്‍ നല്‍കുന്നത് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനെതിരെയുള്ള പരാതികള്‍ ഈ സര്‍ക്കാര്‍ ഗൗരവത്തോടെ പരിശോധിക്കുമെന്നും ആലപ്പുഴ പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: