ചെന്നൈ: ചെന്നൈയിലെ സെന്റ് മേരീസ് ആഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥി ടീച്ചറെ കുത്തിക്കൊന്നു. ഇന്നു രാവിലെയാണു സംഭവം. സയന്‍സ് ടീച്ചര്‍ ഉമ മഹേശ്വരി (42) ആണു കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ടു മുഹമ്മദ് ഇര്‍ഫാനെ അറസ്റ്റ് ചെയ്തു. ടീച്ചര്‍ വഴക്കു പറഞ്ഞതിലുള്ള ദേഷ്യമാണു കൊലപാതകത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. മറ്റൊരു ക്ലാസ് മുറിയില്‍ ഇരിക്കുകയായിരുന്ന ടീച്ചറുടെ കഴുത്തിനും മുഖത്തിനുമാണ് ഇര്ഫാന് കുത്തിയത്. ഗുരുതരമായി മുറിവേറ്റ അധ്യാപിക ബോധരഹിതയായി വീണു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ ഉമാ മഹേശ്വരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പേപ്പറില്‍ പൊതിഞ്ഞാണു കത്തി കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ഇര്ഫാന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മറ്റു വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
ഇര്ഫാന് ആക്രമണ സ്വഭാവമുള്ള കുട്ടിയായിരുന്നില്ലെന്നും എന്നാല്‍ മറ്റു വിദ്യാര്‍ത്ഥികളുമായി കൂട്ടുകൂടാറുണ്ടായിരുന്നില്ലെന്നും സഹപാഠികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: