കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നയ വ്യതിയാനമുണ്ടായിട്ടില്ലെന്നും പുതിയ ഡാം നിര്‍മിച്ചാല്‍ സുരക്ഷയുണ്ടാകുമോയെന്നും വ്യവസായ മന്ത്രി ഇ.പി.ജയരാജന്. മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിച്ചു.
പ്രശ്നം സങ്കീര്‍ണമാക്കി സംഘര്‍ഷം ഉണ്ടാക്കാനല്ല ശ്രമിക്കേണ്ടത്. പരസ്പരമുള്ള വിശ്വാസം വളര്‍ത്തുകയാണ് വേണ്ടത്. തമിഴ്നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്നായിരുന്നു നിയമസഭ അംഗീകരിച്ച പ്രമേയത്തിന്റെ കാതല്‍.
പ്രമേയം അംഗീകരിച്ച് അലമാരയില്‍ വെച്ച് പൂട്ടുകയായിരുന്നു യുഡിഎഫ്. ഇത് നടപ്പാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി ശ്രമിച്ചതും അതു തന്നെ. കേരളത്തിലെ ജനതാല്പര്യം സംരക്ഷിച്ചുകൊണ്ടുതന്നെ മുല്ലപ്പെരിയാര്‍ പ്രശ്നവും പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെട്ടുവെന്ന തമിഴ്നാടിന്റെ നിലപാട് തള്ളാനാവില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് രൂക്ഷ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് ജയരാജന്റെ പ്രതികരണം. എറണാകുളം പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട് അനുകൂല നിലപാടില്‍ പ്രതിഷേധം ശക്തം
കുമളി: കാലവര്‍ഷം എത്തിച്ചേരാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ മുല്ലപ്പെരിയാര്‍ തീരദേശ വാസികളുടെ ആശങ്ക വര്‍ദ്ധിക്കുന്നു. കേരള സര്‍ക്കാരിന്റെ മലക്കംമറിച്ചിലും തമിഴ്നാട് അനുകൂല നിലപാടുമാണ് ചൂടേറിയ ചര്‍ച്ചാവിഷയം.
അണക്കെട്ടിനു ബലക്ഷയമില്ലെന്ന വിദഗ്ധസമിതി റിപ്പോര്‍ട്ട് കേരളസര്‍ക്കാര്‍ പരിഗണിക്കുമെന്നും പുതിയ അണക്കെട്ടെന്ന ആവശ്യത്തിനു തല്ക്കാലം പ്രസക്തിയില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് പ്രതിഷേധത്തിന് കാരണം. സുപ്രീം കോടതിയിലുള്ള കേസുകളില്‍ കേരളത്തിന്റെ വാദങ്ങളെ ദുര്ബലപ്പെടുത്തുന്നതാകും പിണറായിയുടെ നിലപാടെന്നാണ് വാദം.
കഴിഞ്ഞവര്‍ഷം അവസാനംമുതല്‍ മഴശക്തമായതിനെ തുടര്‍ന്ന് തമിഴ്നാട് ഡാമിലെ ജലനിരപ്പ് 142അടിവരെ ഉയര്‍ത്തി ദിവസങ്ങളോളം നിലനിര്‍ത്തിയിരുന്നു. ഡാമിന് ബലക്ഷയമില്ലെന്ന് കോടതിയില്‍ തെളിവുസഹിതം സ്ഥാപിക്കാനുള്ള ശ്രമമാണ് ഇവിടെ തമിഴ്നാട് നടത്തിയത്.
കൂടാതെ മൂന്നുതവണ ഷട്ടര്‍ ഉയര്‍ത്തി ഡാംതുറക്കുകയും ചെയ്തിരുന്നു. തുടര്‍ഭരണം ലഭിച്ചാല്‍ ഡാമിലെ ജലനിരപ്പ് 152അടിയായി ഉയര്‍ത്തുമെന്ന അണ്ണാ ഡിഎംകെ പ്രകടന പത്രികയില്‍ പ്രധാന വാഗ്ദാനമായി ഉള്‍പ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് എക്കാലവും ഉയര്‍ത്തുന്ന വാദങ്ങളിലൊന്നായ ഡാം സുരക്ഷിതമാണെന്ന നിലപാടിനെ പരോക്ഷമായി പിന്തുണച്ചു കേരളത്തിലെ മുഖ്യമന്ത്രിതന്നെ രംഗത്തെത്തിയത്. ഈ വിഷയത്തില്‍ ജാഗ്രതയോടെ പ്രതികരിച്ചാല്‍ മതിയെന്ന നിലപാടിലാണ് ജില്ലയിലെ ഇടതുപാര്‍ട്ടികളുടെ നേതാക്കള്‍.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി വീണ്ടും സജീവമായി സമരരംഗത്ത് ഇറങ്ങാനാണ് സമര സമിതിയുടെ തീരുമാനം.
34.44 മില്ലിമീറ്റര്‍ മഴ ലഭിച്ചു
ഇടുക്കി: ഇടുക്കിഡാമിന്റെ പദ്ധതിപ്രദേശത്ത് ഞായറാഴ്ച്ച 34.44 മില്ലി മീറ്റര്‍ മഴലഭിച്ചു. പദ്ധതി പ്രദേശത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇത്രയും ഉയര്‍ന്ന അളവിലുള്ള മഴ രേഖപ്പെടുത്തുന്നത്. ഒരാഴ്ച്ചയായി ജില്ലയില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇന്നലെ ലഭിച്ച കണക്കുപ്രകാരം ഡാമിലെ ജലനിരപ്പ് 2315.42 അടിയാണ്. അതായത് മൊത്തം സംഭരണശേഷിയുടെ 19.98 ശതമാനം. കഴിഞ്ഞവര്‍ഷം ഇതേസമയം 34.32 ശതമാനമായിരുന്നു ജലനിരപ്പ്. 1.22 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തിയത്. നിലവില്‍ 429 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളം ഡാമിലുണ്ട്. സംസ്ഥാനത്ത് ആകെ 8.996 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചപ്പോള് ഇടുക്കിയുടെ സംഭാവന 2.96 ദശലക്ഷം യൂണിറ്റാണ്. സംസ്ഥാനത്തെ മൊത്തം ഉപഭോഗം കുത്തനെ ഇടിഞ്ഞ് 59.64 ദശലക്ഷം യൂണിറ്റിലെത്തി. എന്നാല്‍ മഴയ്ക്കനുസൃതമായി ഇടുക്കിയിലെ ഡാമുകളിലെ ജലനിരപ്പ് ഉയരാത്തത് കെഎസ്ഇബിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തെ ആകെ ഉപഭോഗത്തിന്റെ 15ശതമാനം മാത്രമാണ് കേരളത്തില്‍ ഉല്പാദിപ്പിക്കുന്നത്. എന്നാല്‍ മഴക്കാലം പടിക്കലെത്തിയതിനാല് വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് വൈദ്യുതി വകുപ്പ്.
ആശങ്ക അകറ്റണം: ബിനു. ജെ. കൈമള്‍
തൊടുപുഴ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി ഇടുക്കി ജില്ലാ അദ്ധ്യക്ഷന്‍ ബിനു. ജെ. കൈമള്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് മാറ്റവുമായി ബന്ധപ്പെട്ട് ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് വിഷയം പരിഹരിക്കാന്‍ ശ്രമിക്കണം. രാഷ്ട്രീയത്തിനതീതമായി ഇരുസംസ്ഥാന സര്‍ക്കാരുകളും ഈ വിഷയത്തില്‍ അടിയന്തര ചര്‍ച്ചനടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: