ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞു.15 വയസ്സ് തോന്നിക്കുന്ന പിടിയാനയാണ് അജ്ഞാതരുടെ വെടിയേറ്റ് ചരിഞ്ഞത്. ബത്തേരി പുല്‍പ്പളളി സംസ്ഥാനപാത കടന്നപോകുന്ന കുറിച്യാട് റെയിഞ്ചില്‍ പെടുന്ന നാലാം മൈലില്‍ ഇന്നലെ പുലര്‍ച്ചെയാണ് ആനയെ കണ്ടെത്തിയത്.
സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുവഴി രാവിലെ സഞ്ചരിച്ച യാത്രക്കാരാണ് കൈകാല്‍ മുട്ടുകള്‍ നിലത്ത് കുത്തി തുമ്പികൈ നീട്ടിവെച്ച നിലയില്‍ ആനയെ കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിച്ചു. വയനാട് വന്യജീവി സങ്കേതം വാര്ഡന് പി. ധനേഷ്കുമാറിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് വെടിയേറ്റാണ് ആന ചരിഞ്ഞതെന്ന് മനസ്സിലായത്.
ഇടതു കണ്ണിന് സമീപമായാണ് വെടിയേറ്റത്. പുല്‍പ്പള്ളി സംസ്ഥാന പാതയില്‍ നിന്ന് മൂന്ന് മീറ്റര്‍ മാറിയാണ് സംഭവം. പോസ്റ്റ് മോര്‍ട്ടത്തിന്നായി ആനയുടെ ജഡം കുറിച്യാട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന ചെതലയം ഭാഗത്തുള്ള വനത്തിലേക്ക് മാറ്റി.
ആനയുടെ തലച്ചോറില്‍ തറഞ്ഞ നിലയില്‍ ഒരു ഇഞ്ച് വലിപ്പമുള്ള ഇയ്യത്തിന്റെ വെടിയുണ്ട കണ്ടെടുത്തു. ആനയുടെ തൊട്ടടുത്ത് നിന്നാണ് നാടന്‍തോക്ക് ഉപയോഗിച്ച് വെടിയുതിര്ത്തിരിക്കുന്നതെന്ന് ഡിഎഫ്ഒ പി. ധനേഷ്കുമാര്‍ പറഞ്ഞു. ജഡം കാട്ടില്‍ സംസ്ക്കരിച്ചു. വെടിവെച്ചവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25000 രൂപ പാരിതോഷികം വനംവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: