കോഴിക്കോട്: സിപിഎം ബോംബേറില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്റെ വലതുകാല്‍ മുറിച്ചു മാറ്റി. കുറ്റ്യാടി നിട്ടൂര്‍ വടക്കെ വിലങ്ങോട്ട് മണി(42)യുടെ കാലാണ് മുറിച്ചു മാറ്റിയത്.
മെയ് 20 ന് രാവിലെ പത്തോടെയാണ് മണിക്കു നേരെ സിപിഎം അക്രമമുണ്ടായത്. ബോംബേറില്‍ മണിയുടെ വലതുകാല്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. മണിയെ ആദ്യം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാല് തുന്നിച്ചേര്‍ക്കാനുള്ള ശസ്ത്രക്രിയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നടത്തുകയും തുടര്‍ ചികിത്സയ്ക്കായി മണിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശസ്ത്രക്രിയ വിജയം കാണാഞ്ഞതിനെത്തുടര്‍ന്ന് വീണ്ടും കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ എത്തിച്ച് കാല് മുറിച്ചു മാറ്റുകയായിരുന്നു.
സിപിഎം അക്രമത്തില്‍ തേക്കുള്ളതില്‍ പ്രേമരാജ്(42), ഇ.കെ. ശ്രീജിത്ത് എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രേമരാജനുനേരെ ബോംബെറിഞ്ഞശേഷം സിപിഎമ്മുകാര്‍ വെട്ടാന്‍ ശ്രമിക്കുന്നതിനിടെ ബഹളം കേട്ടാണ് മണി സംഭവസ്ഥലത്തേക്ക് എത്തുന്നത്. തുടര്‍ന്നാണ് മണിക്ക് നേരെ ബോംബെറിയുന്നത്. പ്രേമരാജന്റെ വലതുകാല്‍ വാളുകൊണ്ടുള്ള വെട്ടേറ്റ് തൂങ്ങിയ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും സിപിഎം അക്രമി സംഘം അനുവദിച്ചിരുന്നില്ല. ഒരുമണിക്കൂറിന് ശേഷം കുറ്റ്യാടിയില്‍ നിന്ന് പോലീസ് സംഘം എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: