കൂത്തുപറമ്പ്: എബിവിപി പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎം അക്രമം. എബിവിപി കൂത്തുപറമ്പ് നഗര്‍ ജോയന്റ് സെക്രട്ടറി കൈതേരിയിലെ ഹര്ഷിന് ഹരീഷിന്റെ വീടാണ് ഇന്നലെ രാത്രി ഒരു സംഘം സിപിഎമ്മുകാര്‍ അക്രമിച്ച് നാശനഷ്ടമുണ്ടാക്കിയത്. അക്രമത്തില്‍ വീടിന് മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടിട്ടുണ്ട്. സിപിഎം കൊടുംക്രിമിനലായ ആശാരി സോമന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിപിഎം അക്രമത്തില്‍ ബിജെപി മണ്ഡലം കമ്മറ്റിയും എബിവിപി നഗര്‍ സമിതിയും പ്രതിഷേധിച്ചു.
തലശ്ശേരിയിലെ കവര്‍ച്ച: പരാതിക്കാരനെതിരെ കേസെടുത്തു
തലശ്ശേരി: പുതിയ ബസ്സ്റ്റാന്റിനടുത്ത് കഴിഞ്ഞദിവസം പട്ടാപ്പകല്‍ പണവും മൊബൈല്‍ഫോണും കവര്‍ന്നെന്ന മധ്യവയസ്കന്റെ പരാതി കെട്ടുകഥയാണെന്ന് വെളിപ്പെട്ടു. ഇതേത്തുടര്‍ന്ന് പരാതിക്കാരന്റെ പേരില്‍ തലശ്ശേരി പോലീസ് കേസെടുത്തു. കായ്യത്ത് സ്വദേശി ലിബര്‍ട്ടി അബ്ദുള്‍ ഖാദറിനെതിരെ(60)യാണ് കേസെടുത്തത്. കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്റാണ് ഇയാള്‍. പുതിയ ബസ്സ്റ്റാന്റിലെ കോഫിഹൗസില്‍ പോകുന്നതിനിടയില്‍ തന്നെ അക്രമിച്ച് 45,000 രൂപയടങ്ങിയ പേഴ്സും മൊബൈല്‍ ഫോണും തട്ടിയെടുത്തുവെന്നും ചെറുത്തുനിന്ന തന്നെ തള്ളിയിട്ട് രക്ഷപ്പെട്ടുവെന്നുമായിരുന്നു പരാതി. പ്രതികളെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പരാതിക്കാരനെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ആരോപണം കെട്ടുകഥയാണെന്ന് വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: