കണ്ണൂര്‍: മഴക്കാല പൂര്‍വ്വശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനവും വിപുലമായ ജനപങ്കാളിത്തത്തോടെ നടത്താന്‍ ആരോഗ്യ, സാമൂഹ്യക്ഷേമ മന്ത്രി കെ.കെ.ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പകര്‍ച്ചവ്യാധിയില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ ശാസ്ത്രീയമായ രീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
ജൂണ്‍ ഒന്നു മുതല്‍ അഞ്ച് വരെ ഇതിനായി വാര്‍ഡ് തലത്തില്‍ ശുചീകരണവും ബോധവല്‍ക്കരണവും നടത്തും. ജൂണ്‍ 5ന് ഓരോ പ്രദേശത്തെയും സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധസംഘടനകളെയും പൊതുജനങ്ങളെയും അണിനിരത്തി ശുചീകരണത്തിനായി വിപുലമായ സന്നദ്ധ പ്രവര്‍ത്തനവും ആസൂത്രണം ചെയ്യും. വാര്‍ഡ് തലത്തില്‍ 25000 രൂപ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇതിനായി ലഭിക്കും. ശുചിത്വ മിഷന്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ വിഹിതമായി 10000 രൂപയും തദ്ദേശസ്ഥാപനത്തിന്റെ വിഹിതമായി 5000 രൂപയുമാണ് ലഭിക്കുക. തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്നോ തനത് ഫണ്ടില്‍ നിന്നോ തല്ക്കാലം പണം വിനിയോഗിച്ച് ശുചിത്വമിഷന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും വിഹിതം ലഭിക്കുമ്പോള്‍ റീകൂപ്പ് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പ്രധാന റോഡുകളിലെ ഓടകള്‍ വൃത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പും കെഎസ്ടിപിയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്കി. കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്തും. ഓടകളുടെ ശുചീകരണത്തിന് തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തുന്നതും ആലോചിക്കും.
മഴക്കാലമാകുന്നതോടെ പല തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നുവെന്നതാണ് കേരളത്തിലെ സ്ഥിതി. പരിസര ശുചീകരണം, കൊതുകുനശീകരണം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ വഴി ഇത് നിയന്ത്രിക്കാനാകണം. ഈ വര്‍ഷം മഴ കൂടുമെന്നും പകര്‍ച്ചവ്യാധി വ്യാപന സാധ്യത 10 ശതമാനം വര്‍ധിച്ചേക്കാമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഇത് ഗൗരവമായി കണ്ട് ആവശ്യമായ സജ്ജീകരണങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രം മുതലുള്ള ചികിത്സാലയങ്ങളില്‍ ഒരുക്കാന്‍ ആരോഗ്യവകുപ്പ് നടപടിയെടുക്കണം. ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ഉറപ്പാക്കാനും അടിയന്തിര നടപടി ഉണ്ടാവും. ജില്ലാ കലക്ടര്‍ വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കും.
ജില്ലയില്‍ 126 ഡോക്ടര്‍മാരുടെയും 89 നഴ്സുമാരുടെയും ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കലക്ടര്‍ പി.ബാലകിരണ്‍ യോഗത്തില്‍ അറിയിച്ചു. മരുന്നും പരിശോധനാ സംവിധാനങ്ങളും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് ലഭ്യമാണ്. ജില്ലാ തലത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക കണ്ട്രോള് റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 2713437.
ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഒഴിവുകളില്‍ അടിയന്തരമായി താല്‍ക്കാലിക നിയമനം നടത്താന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് മന്ത്രി നിര്‍ദേശിച്ചു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഒരു ഡോക്ടറെങ്കിലും ഉണ്ടെന്ന് ഡിഎംഒ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
പി.കെ.ശ്രീമതി എംപി, നിയുക്ത എംഎല്‍എമാരായ സി.കൃഷ്ണന്, എ.എന്‍.ഷംസീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, മേയര്‍ ഇ.പി.ലത, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, എഡിഎം എച്ച്.ദിനേശന്, നഗരസഭാ ചെയര്പേഴ്സണ്മാര്, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: