കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ സഹകാരിയും മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി.നൂറുദ്ദീന്‍ ആയിരങ്ങളുടെ അന്ത്യാഞ്ജലി. കണ്ണൂര്‍ പുതിയങ്ങാടി ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ വൈകുന്നേരം കബറടക്കം നടന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൃതദേഹം ജില്ലാ അതിര്‍ത്തിയായ മാഹി പാലത്തില്‍ വച്ച് ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന്, കോഴിക്കോട് എം.പി എം.കെ. രാഘവന്, കോഴിക്കോട് ഡിസ.സി പ്രസിഡന്റ് കെ.സി. അബു തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ മൃതദേഹം പ്രത്യേകം അലങ്കരിച്ച കെ.എസ്.ആര്.ടി.സി ബസിലാണ് ജന്മദേശമാ2കണ്ണൂരിലേക്ക് കൊണ്ടുവന്നത്. രാവിലെ 9.30ഓടെ കണ്ണൂര്‍ മഹാത്മാ മന്ദിരത്തിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. മഹാത്മ മന്ദിരത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.കെ.ശൈലജ, എംപിമാരായ കെ.സി. വേണുഗോപാല്‍, പി.കെ. ശ്രീമതി,കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്, എംഎല്‍എമാരായ കെ.സി.ജോസഫ്, സണ്ണി ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സതീശന് പാച്ചേനി, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ദേശീയ സമിതിയംഗം പി.കെ.വേലായുധന്,സംസ്ഥാന സമിതിയംഗങ്ങളായ എ.ദാമോദരന്‍,കെ.രഞ്ചിത്ത്, പി.ടി. ജോസ്, പി.ജയരാജന്, അഡ്വ. പി.സന്തോഷ്, വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി തുടങ്ങിയവരുള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും വേണ്ടി ഡെപ്യൂട്ടി കലക്ടറും സര്‍ക്കാരിന് വേണ്ടി ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഖാദി ബോര്‍ഡിന് വേണ്ടി അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ എം.സുരേഷ്ബാബുവും റീത്ത് സമര്‍പ്പിച്ചു.
തുടര്‍ന്ന് മൃതദേഹം 11.15 ഓടെ പയ്യന്നൂരിലേക്കു കൊണ്ടുപോയി. ഉച്ചകഴിഞ്ഞ് രണ്ടുവരെ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം പുതിയങ്ങാടിയിലെ തറവാട്ടു വീട്ടിലെത്തിച്ചതിനുശേഷമാണ് കബര്സ്ഥാനിലേക്ക് കൊണ്ടുപോയത്. കെ.പി നുറുദ്ദീന്റെ വേര്‍പാടില്‍ അനുശോചിച്ച് സര്‍വകക്ഷി അനുസ്മരണ യോഗം നാളെ വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: