തിരുവനന്തപുരം: കിളിമാനൂരിനു സമീപം അപൂര്വ്വഇനത്തില് പെട്ട നക്ഷത്ര ആമയെ വില്ക്കാന് ശ്രമം. വനം വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരം അനുസരിച്ച് വനപാലക സംഘം ഉദ്ദേശം ഒന്നരക്കിലയോളം ഭാരം വരുന്ന നക്ഷത്ര ആമയെയും അതിനെ വില്ക്കാന് ശ്രമിച്ച നാലംഗ സംഘത്തെയും ആമയെ കടത്തുവാന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.
അടൂര്‍ വടക്കേടത്ത് കാവ് ലിസി ഭവനില്‍ ബെറ്റി വര്‍ഗ്ഗീസ്, അഞ്ചല്‍ ഏരൂര്‍ തച്ച് മന്ദിരത്തില്‍ ഗിരീഷ്, കൊല്ലം മയ്യനാട് കാരിക്കുഴി രാജേഷ് ഭവനില്‍ രാജേഷ്, കൊല്ലം മുണ്ടക്കല്‍ ഈസ്റ്റ് ഷാജി ഭവനില്‍ രാജു എന്നിവരെയാണ് ആസൂത്രിത നീക്കത്തിലൂടെ പിടികൂടിയത്. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം അതീവ പ്രാധാന്യത്തോടെ സംരക്ഷിച്ചുവരുന്ന നക്ഷത്ര ആമയെ പിടികൂടുന്നതും കൈവശം വയ്ക്കുന്നതും ഗുരുതരമായ കുറ്റവും ശിക്ഷാര്‍ഹവുമാണ്.
അന്ധവിശ്വാസത്തിന്റെ പേരില്‍ ഇത്തരം ജീവികളെ പിടികൂടി വില്കാന് ശ്രമിക്കുന്ന സംഭവങ്ങള്‍ അടുത്ത കാലങ്ങളിലായി കൂടി വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ തരത്തിലുള്ള ആമകളെ കൈവശം വയ്ക്കുന്നതും വീടുകളില്‍ സൂക്ഷിക്കുന്നതും ഭാഗ്യം കൊണ്ടുവരുമെന്നുള്ള മിഥ്യാധാരണയാണ് ഇവയെ വേട്ടയാടാന്‍ കാരണമാകുന്നത്.
തിരുവനന്തപുരം ഫഌയിംഗ് സ്ക്വാഡ് വിഭാഗം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജെ.ആര്.അനി, പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, എസ്.വി.വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ഷിജു എസ്.വി.നായര്‍, ജി.വി.ഷിബു, നജിമുദ്ദീന്‍, മണികണ്ഠന് നായര്‍, ജയകുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജിജിമോന്.ജി, ആര്.അജിതത്കുമാര്, മേരിദാസന്‍, ജിതേഷ്, തുളസി, രജികുമാര്‍ നായര്‍, വിനോദ്കുമാര്‍ എന്നിവരും വനപാലക സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: