ന്യൂദല്‍ഹി: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ക്യാബിനറ്റ് പദവി നല്കാന് സിപിഎമ്മില്‍ ധാരണ. എന്തു പദവി നല്കണമെന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തീരുമാനിക്കും. ഔദ്യോഗിക വസതിയും കാറും സ്റ്റാഫും ലഭ്യമാകുന്ന പദവി വിഎസിന് നല്കാന് സിപിഎം പോളിറ്റ് ബ്യുറോയിലാണ് തീരുമാനമായത്.
സംസ്ഥാന ഭരണവുമായി ഒരു ബന്ധവുമില്ലാത്ത, സ്വതന്ത്ര അധികാരമുള്ള, മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് ചെയ്യേണ്ടാത്ത, പദവിയാണ് വിഎസിന് നല്‍കുകയെന്ന് സിപിഎം പറയുന്നു.
രണ്ടുദിവസത്തെ പോളിറ്റ് ബ്യൂറോ യോഗമാണ് വിഎസിന്റെ പദവി സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പദവി തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരാതെ യാതൊരു അധികാരങ്ങളുമില്ലാത്ത നാമമാത്ര പദവിയായിരിക്കും വിഎസിനായി ഒരുങ്ങുന്നത്. അടുത്തമാസം ചേരുന്ന പി.ബി, സിസി യോഗങ്ങള്‍ക്ക് ശേഷം മാത്രമേ പദവി സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകൂ.
അതിനിടെ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സഖ്യം ഉപേക്ഷിക്കില്ലെന്ന് ബംഗാള്‍ നേതാക്കള്‍ പിബിയില്‍ നിലപാട് അറിയിച്ചത് കേന്ദ്രനേതൃത്വത്തെ ഞെട്ടിച്ചു. മമതാ ബാനര്‍ജിയെ പ്രതിരോധിക്കാന്‍ ചെറിയ പാര്‍ട്ടികളുടെ യോജിപ്പ് ആവശ്യമാണെന്ന് ബംഗാളില്‍ നിന്നുള്ള പിബി അംഗങ്ങള്‍ നിലപാട് ആവര്‍ത്തിച്ചു. സാഹചര്യം മനസ്സിലാക്കാതെയാണ് ഒരു വിഭാഗം പിബി അംഗങ്ങള്‍ ബംഗാളിലെ സഖ്യത്തെ വിമര്‍ശിക്കുന്നതെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് ബന്ധം പാര്‍ട്ടി നയങ്ങളുടേയും കേന്ദ്രകമ്മറ്റി തീരുമാനത്തിന്റെയും വിരുദ്ധമാണെന്ന ഒരുവിഭാഗത്തിന്റെ നിലപാട് തള്ളിക്കളയുകയാണ് ബംഗാള്‍ ഘടകം. ഇതോടെ പിബിയിലില് ഇതുസംബന്ധിച്ച ഭിന്നത രൂക്ഷമായി.
അടുത്തമാസം നടക്കാനിരിക്കുന്ന കേന്ദ്രകമ്മറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച രൂക്ഷമായ ഭിന്നത പ്രകടമാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഇന്നലെ നടക്കാനിരുന്ന കേന്ദ്രകമ്മറ്റി യോഗം ഭിന്നത മൂലമാണ് മാറ്റിവെച്ചത്. നിലവിലെ സാഹചര്യത്തില്‍ ബംഗാളിലെ കോണ്‍ഗ്രസ് സഖ്യം കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ച വന്നാല്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: