ഉളിക്കല്‍: ശനിയാഴ്ച്ച പയ്യാവൂര്‍ തിരൂര്‍ പുഴയില്‍ മുങ്ങിമരിച്ച നാടിന്റെ ഓമനകള്‍ക്ക് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. തിരൂര്‍ ആക്കാംപറമ്പില്‍ സലിജന്‍-ഷീജ ദമ്പതികളുടെ മക്കളും പയ്യവൂര്‍ സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ത്ഥികളായ ഒരിജ സലിജന്‍(13), സഹോദരന് സ്റ്റെഫാന്‍ സലിജന്‍(7), സലിജന്റെ സഹോദരി അനിതയുടെ മക്കളായ പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളായ അഖില്‍ ജോസ് (15), ആയോല്‍ ജോസ് (12), സലിജന്റെ സഹോദരന് ബിനോയിയുടെ മകന് മാനിക് ബിനോയി(12) എന്നിവരാണ് മരിച്ചത്. ഇവരുടെ സംസ്കാരച്ചടങ്ങിന് ആയിരങ്ങളാണ് ഒഴുകിയെത്തിയത് ഒരു കുടുംബത്തിലെ അഞ്ചിതള്‍പ്പൂക്കളുടെ വിയോഗം ഒരു ഗ്രാമത്തെ കണ്ണിരിലാഴ്ത്തി. പറഞ്ഞതിലും ഒരുമണിക്കൂര്‍ വൈകിയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് അഞ്ചുപേരുടെയും മൃതദേഹം പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്കൂളിലെത്തിച്ചത്. ഇവിടെ ഇവരുടെ സഹപാഠികളും അവരുടെ രക്ഷിതാക്കാളുമടങ്ങുന്ന വന്‍ജനാവലിയെ സാക്ഷിനിര്‍ത്തി ഇവരുടെ ചേതനയറ്റ ശരീരം പൊതുദര്‍ശനത്തിന് വെച്ചു. സ്കൂളിലെ പൊതുദര്‍ശനത്തിനുശേഷം അഖിലിന്റെയും ആയേലിന്റെയും മൃതദേഹം സ്വന്തം വീട്ടിലും ഓരിജയുടെയും സ്റ്റെഫാന്റെയും മാനിക്കിന്റെയും മൃതശരീരം ആക്കപറമ്പ് തറവാട്ടു വീട്ടിലും എത്തിച്ചപ്പോഴേക്കും ഒരുദേശമൊന്നടങ്കം ഇവരുടെ അത്മശാന്തിക്കായി പ്രാര്‍ത്ഥനനിരതരായി. തുടര്‍ന്ന് അഖിലിന്റെയും ആയേലിന്റെയും മൃതശരീരവും തറവാട്ടു വിട്ടിലെത്തിയപ്പോഴെക്കും അഞ്ചിതള്‍പ്പൂക്കളുടെ ചേതനയറ്റ ശരീരം കണ്ടവര്‍ക്ക് ദുഖം നിയന്ത്രിക്കാനായില്ല. ഇവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയും സ്വന്തക്കാരെയും ആശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ നന്നെ പാടുപെടുന്നത് കാണാമായിരുന്നു. തുടര്‍ന്ന് 2.45 ഓടെ അഞ്ച് പേരുടെയും മൃതദേഹം വഹിച്ചു കൊണ്ട് വിലാപയാത്ര തിരൂര്‍ പള്ളിയങ്കണത്തിലേക്ക്. അവിടെ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ അഞ്ചു പേരുടെയും ചേതനയറ്റ ശരീരം പൊതുദര്‍ശനത്തിന് വെച്ചു. സമൂഹത്തിന്റെ നാനാതുറകളില്ന്നിന്നും ആയിരങ്ങളാണ് പിഞ്ചോമനകളെ കാണാന്‍ ഒഴുകിയെത്തിയത്. പറഞ്ഞതിലും രണ്ട് മണിക്കൂര്‍ വൈകിയാണ് സംസ്കാര ശുശ്രൂഷകള്‍ നടന്നത്. സാമൂഹ്യ സംസ്കാരിക രാഷ്ടീയരംഗത്തെ നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: