തൃശൂര്‍: വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് പാഴായി. തൃശൂര്‍ ജില്ലയില്‍ എയ്ഡഡ് സ്കൂള്‍ പൂട്ടി. വേലൂര്‍ കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍പി സ്കൂളാണ് ഇന്നലെ വടക്കാഞ്ചേരി എഇഒയുടെ നേതൃത്വത്തില്‍ അടച്ചുപൂട്ടിയത്. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നായിരുന്നു നടപടി. സ്കൂള്‍ അടച്ചുപൂട്ടുന്നത് തടയാനെത്തിയ സംരക്ഷണസമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് സ്കൂള്‍ പൂട്ടി സീല്‍ ചെയ്തത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് കഴിഞ്ഞ ദിവസം സ്കൂള്‍ പൂട്ടില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു.
സ്കൂള്‍ മാനേജര്‍ നല്കിയ പരാതിയെത്തുടര്‍ന്ന് 2016ലെ അദ്ധ്യയന വര്‍ഷത്തിന് ശേഷം സ്കൂള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് നേരത്തെ ഉത്തരവായിരുന്നു. ഈ വിധി നടപ്പിലാക്കണമെന്ന് കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് സൂപ്രീം കോടതിയും ഉത്തരവിട്ടിരുന്നു. എന്നാല്‍ മാനേജരെന്ന് അവകാശപ്പെടുന്നയാള്‍ യഥാര്‍ത്ഥ മാനേജരല്ലെന്നും രേഖകളില്‍ ഇങ്ങനെയൊരാള്‍ ഇല്ലെന്നും കാണിച്ച് വിദ്യാഭ്യാസ വകുപ്പും സ്കൂള്‍ സംരക്ഷണസമിതിയും കോടതിയെ സമീപിച്ചു.
ഇതിനിടയിലാണ് ഉദ്യോഗസ്ഥര്‍ സ്കൂള്‍ പൂട്ടിയത്. കഴിഞ്ഞ 25ന് സ്കൂള്‍ പൂട്ടാന്‍ എഇഒയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. അന്ന് നാട്ടുകാരും ജനപ്രതിനിധികളും സംരക്ഷണസമിതി പ്രവര്‍ത്തകരും ചേര്‍ന്ന് തടയുകയായിരുന്നു. തുടര്‍ന്ന് സംഘം തിരിച്ചുപോയി. ഇന്നലെ വീണ്ടും പോലീസ് അകമ്പടിയോടെ എത്തിയാണ് നടപടി പൂര്‍ത്തിയാക്കിയത്. എഇഒയുടെ നേതൃത്വത്തില്‍ സ്കൂള്‍ ഓഫീസിലെത്തിയ സംഘം രേഖകള്‍ പരിശോധിച്ച് സ്കൂള്‍ അടച്ചുപൂട്ടുന്നതായി നോട്ടീസ് ബോര്‍ഡില്‍ എഴുതി ഒട്ടിച്ചു.
തുടര്‍ന്ന് സ്കൂള്‍ പൂട്ടി സീല്‍ ചെയ്തു. സ്കൂള്‍ അടച്ചുപൂട്ടില്ലെന്ന ഉറപ്പ് പാലിക്കാത്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നാല്പതില് താഴെ കുട്ടികളാണ് ഇപ്പോള്‍ സ്കൂള്‍ രജിസ്റ്ററില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: