മട്ടാഞ്ചേരി: അത്യാധുനിക ആഡംബര കപ്പലായ ‘ഓവേഷന്‍ ഓഫ് ദ സീ’ നാളെ കൊച്ചി തീരമണയും. വിനോദ സഞ്ചാര കപ്പല്‍ ഇനത്തില്‍ ലോകത്ത് ഒന്നാംനിര കപ്പലാണ് ഓവേഷന്‍ ഓഫ് ദ സീ. ലോക പര്യടനത്തിനുള്ള കന്നിയാത്രയില്‍ ഓവേഷന്‍ നങ്കൂരമിടുന്ന ഭാരതത്തിലെ ഏക തുറമുഖമാണ് കൊച്ചി.
‘ഓവേഷന്‍ ഓഫ് ദ സീ’ ഒഴുകുന്ന കടല്‍ കൊട്ടാരനഗരമാണ്. 348 മീറ്റര്‍ നീളം. എട്ടരമീറ്റര്‍ താഴ്ച. 22 നോട്ടിക്കല്‍ മൈല്‍ വേഗത. 1,67,800 ടണ്‍ ഭാരം, 300 അടി ഉയരത്തില്‍ നിന്നുള്ള കടല്‍ ദൃശ്യം. 16 നിലകള്‍, 9 ക്യാമ്പിന് നിലകള്‍, 2090 മുറികള്‍, 152 റോയല്‍ സ്യൂട്ടുകള്‍, 14-47 പേര്‍ക്കായുള്ള ബാല്‍ക്കണി, 24 മണിക്കൂര്‍ സേവനം. പ്രഭാത കാല്‍നടക്കാര്‍ക്കായി പ്രത്യേക സംവിധാനം. ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്, ത്രീഡി തീയറ്റര്‍, സര്‍ക്കസ്സ്, സ്പോര്‍ട്സ് കോംപ്ലക്സ്, ഫിറ്റ്നസ്സ് സെന്റര്‍, റീട്ടേല്‍ വ്യാപാര ശൃംഖല, കൂടാതെ കുട്ടികള്‍ക്കായുള്ള വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് ഓവേഷന്‍ ഒഫ് ദ സീയിലുള്ളത്.
ഫ്ളോറിഡയിലെ മിയാമിയിലുള്ള റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലാണ് ആഡംബര കപ്പല്‍ ഓവേഷന്റെ സഞ്ചാര നിയന്ത്രകര്‍. 2011ല്‍ പ്രഖ്യാപിച്ച് 2016 ഫെബ്രുവരിയില്‍ പൂര്‍ത്തിയായ ജലറാണി ജര്‍മ്മനിയിലാണ് നിര്‍മ്മിച്ചത്. ഇതിനകം വിരലിലെണ്ണാവുന്ന ചെറു യാത്രകള്‍ നടത്തിയ ഓവേഷന്‍ യാത്രയ്ക്ക് 61 ശതമാനം പേര് വീണ്ടും തയ്യാറായതായാണ് റിപ്പോര്‍ട്ട്.
ഓവേഷന്‍ ഓഫ് ദ സീ’ യുടെ പ്രഥമ ലോക പര്യടനമാണിത്. 2016 ജൂണില്‍ ചൈനയില്‍ നിന്ന് തുടങ്ങിയ ഓവേഷന്റെ കന്നിയാത്രയില്‍ 4000 വിനോദ സഞ്ചാരികളും 1600 ജീവനക്കാരുമുണ്ട്. ദുബായ് മസ്ക്കറ്റ് വഴി നാളെ രാവിലെ കൊച്ചിയിലെത്തുന്ന കപ്പല്‍ വ്യാഴാഴ്ച വൈകീട്ട് മലേഷ്യയിലേയ്ക്ക് മടങ്ങും. ജെ.എന്‍.ബക് സിയാണ് കപ്പലിന്റെ കൊച്ചിയിലെ ഓപ്പറേറ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: