നെടുമങ്ങാട്: കൊലക്കേസ് പ്രതിയായ കൂമ്പന്‍ സജു (27) കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നെടുമങ്ങാട് എക്സൈസ് സിഐ ആര്. രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് 1.150 കിലോഗ്രാം കഞ്ചാവുമായി ഇയാള്‍ പിടിയിലായത്.
കഴക്കൂട്ടം, വെഞ്ഞാറമൂട്, കോലിയക്കോട്, പോത്തന്‍കോട് പ്രദേശത്തെ കഞ്ചാവ് മൊത്തവിതരണക്കാരനും പതിനഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടാ ആക്ട് പ്രകാരം പിടികിട്ടാപ്പുള്ളിയുമാണ് മേനംകുളം സമാധി ക്ഷേത്രത്തിന് സമീപം കനാല്‍ പുറമ്പോക്ക്വീട്ടില് സഹദേവന് മകന് കൂമ്പന്‍ സജു. യുവാക്കളെയും സ്കൂള്‍-കോളേജ്വിദ്യാര്ത്ഥികളെയും ലക്ഷ്യമിട്ട് കഞ്ചാവ് കടത്തിക്കൊണ്ടുവരവെയാണ് പ്രതിയെ എക്സൈസ് പിടികൂടിയത്. കോലിയക്കോട് ഗുണ്ടാ നേതാവായിരുന്ന തങ്കൂട്ടനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും ചൂഴാറ്റുകോട്ട അമ്പിളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും മുഖ്യപ്രതിയാണ് ഇയാളെന്ന് എക്സൈസ് സിഐ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചക്കാലമായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. ചന്ദ്രബാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എസ്. നജിമുദീന്‍, ബി.എസ്. അശോക്കുമാര്, ബ്ലസ്സന് എസ്. സത്യന്, ആര്.എസ്. പ്രശാന്ത്, ആര്.സി. ഉല്ലാസ്, സുധീര്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. നെടുമങ്ങാട് താലൂക്കില്‍ പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ 9400069405 എന്ന നമ്പരില്‍ വിളിച്ചറിയിക്കണമെന്നും സിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: